ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് തോൽവി
ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 148/6ലൊതുങ്ങി
ദക്ഷിണാഫ്രിക്ക 18.2ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
കട്ടക്ക് : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി-20യിലും തോറ്റ് ഇന്ത്യ. ഇന്നലെ പേസ് ബൗളർമാരെ പിന്തുണച്ച കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 148 റൺസാണ്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 46 പന്തുകളിൽ ഏഴുഫോറും അഞ്ചു സിക്സുമടക്കം 81 റൺസുമായി തകർത്താടിയ ഹെൻറിച്ച് ക്ളാസന്റെ ക്ളാസിക് ബാറ്റിംഗിന്റെ മികവിൽ 18.2 ഓവറിൽ വിജയത്തിലെത്തുകയായിരുന്നു. ഇതോടെ അഞ്ചു മത്സരപരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0ത്തിന് മുന്നിലെത്തി. മൂന്നാംമത്സരം നാളെ വിശാഖപട്ടണത്ത് നടക്കും
ആദ്യ ഓവറിൽതന്നെ ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദിനെ(1) നഷ്ടമായ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഇഷാൻ കിഷനും (34),ശ്രേയസ് അയ്യരും(40) 45 റൺസ് കൂട്ടിച്ചേർത്ത് പ്രതീക്ഷ നൽകി. എന്നാൽ നിശ്ചിത ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യയെ വലിയ സ്കോറിലേക്ക് എത്തുന്നത് തടുത്തു. ഐ.പി.എല്ലിലെ മികച്ച ഫോമിന്റെ പിൻബലത്തിൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ വെറ്ററൻ താരം ദിനേഷ് കാർത്തിക് അവസാനഓവറിൽ രണ്ട് സിക്സുകളുടെ അകമ്പടിയോടെ 21 പന്തുകളിൽ പുറത്താകാതെ നേടിയ 30 റൺസാണ് 148 റൺസ് എന്ന ടോട്ടലിലേക്ക് എത്തുന്നതിന് സഹായകമായത്. ക്യാപ്ടൻ റിഷഭ് പന്ത് (5),ഹാർദിക് പാണ്ഡ്യ (9), അക്ഷർ പട്ടേൽ (10) എന്നിവരുടെ പുറത്താകലുകളാണ് മദ്ധ്യഓവറുകളിൽ ഇന്ത്യൻ സ്കോറിംഗ് വേഗം കുറച്ചത്.
ഓപ്പണർ റുതുരാജിനെ ഇന്നിംഗ്സിലെ അഞ്ചാം പന്തിൽതന്നെ പുറത്താക്കിയത് റബാദയാണ്.ബാക്ക്വേഡ് പോയിന്റിൽ കേശവ് മഹാരാജിന് ക്യാച്ച് നൽകിയാണ് റുതു മടങ്ങിയത്.തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് പതിയെ ഇഷാനൊപ്പം കാലുറപ്പിക്കാൻ തുടങ്ങി. എന്നാൽ ആദ്യ മത്സരത്തിലേതുപോലെ വേഗത്തിൽ സ്കോർ ഉയർത്തുന്നതിൽ കട്ടക്കിലെ പിച്ച് തടസമായി. ഏഴാം ഓവർ വരെയേ ഈ സഖ്യത്തിന് പിടിച്ചുനിൽക്കാനായുള്ളൂ. 21 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും പായിച്ച ഇഷാനെ നോർക്യേ വാൻഡർ ഡസന്റെ കയ്യിലെത്തിക്കുകയായിരുന്നു. പകരമിറങ്ങിയ പന്തിനെ പത്താം ഓവറിൽ കേശവ് മഹാരാജ് വാൻഡർ ഡസന്റെ കയ്യിലെത്തിച്ചു.13-ാം ഓവറിൽ ഹാർദിക് പാണ്ഡ്യയെ പാർണൽ ബൗൾഡാക്കിയതോടെ ഇന്ത്യ 90/4 എന്ന നിലയിലായി. 35 പന്തുകളിൽ രണ്ട് വീതം ഫോറും സിക്സുമടിച്ച ശ്രേയസ് അടുത്ത ഓവറിൽ പ്രിട്ടോറിയസിന്റെ പന്തിൽ ക്ളാസന് ക്യാച്ച് നൽകി മടങ്ങി.17-ാം ഓവറിൽ അക്ഷർ പട്ടേലിനെ നോർക്യേ ബൗൾഡാക്കിയതോടെ ഇന്ത്യ 112/6 എന്ന നിലയിലായി. തുടർന്ന് ഹർഷൽ പട്ടേലിനെ(12)ക്കൂട്ടി വിക്കറ്റ് പോകാതെ നോക്കിയ ദിനേഷ് കാർത്തിക് അവസാന ഓവറിലാണ് ആഞ്ഞടിച്ചത്. ഹർഷൽ രണ്ട് ഫോറടിച്ചപ്പോൾ കാർത്തിക് രണ്ട് വീതം ഫോറും സിക്സും പറത്തി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പേസർ അൻറിച്ച് നോർക്യേ രണ്ട് വിക്കറ്റ് വീഴ്ത്തി. റബാദ,പ്രിട്ടോറിയസ്,പാർണൽ,കേശവ് മഹാരാജ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 13 റൺസെടുക്കുമ്പോഴേക്ക് റീസ ഹെൻട്രിക്സിനെയും(4), പ്രിട്ടോറിയസിനെയും (4) നഷ്ടമായിരുന്നു. ഭുവനേശ്വർ കുമാറാണ് ഇരുവരെയും മടക്കി അയച്ചത്.ആറാം ഓവറിൽ റീസ ഹെൻട്രിക്സിനെയും(1) ഭുവനേശ്വർ പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ നായകൻ ടെംപ ബൗമയും (35) ഹെൻറിച്ച് ക്ളാസനും കാലുറപ്പിച്ചതോടെ കളിയുടെ ഗതി തിരിയാൻ തുടങ്ങി. 13-ാം ഓവറിൽ ഈ സഖ്യം പിരിയുമ്പോൾ സന്ദർശകർ 93/4 എന്ന നിലയിലെത്തിയിരുന്നു. 30 പന്തുകളിൽ 35 റൺസടിച്ച ബൗമയെ ചഹൽ ബൗൾഡാക്കുകയായിരുന്നു. എന്നാൽ ക്ളാസൻ കത്തിക്കയറിയതോടെ ദക്ഷിണാഫ്രിക്ക വിജയത്തിലേക്ക് അടുത്തു.വിജയത്തിന് അഞ്ചുറൺസ് അകലെയാണ് ക്ളാസൻ മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |