ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ സന്നാഹം ഇന്ന് മുതൽ,
അശ്വിന് കൊവിഡ്,
കൊഹ്ലി കൊവിഡ്
ബാധിതനായിരുന്നതായി റിപ്പോർട്ട്
ലെസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അഞ്ചാമത്തെ പോരാട്ടത്തിന് മുന്നോടിയായുള്ള സന്നാഹ മത്സരം ഇന്നാരംഭിക്കും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.30 മുതലാണ് കൗണ്ടിടീമായ ലെസ്റ്റർ ഷെയറുമായുള്ല ഇന്ത്യയുടെ സന്നാഹ മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ടീം ഫിസിയോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. ജൂലായ് 1 മുതൽ അഞ്ച് വരെ എഡ്ജ്ബാസ്റ്റണിലാണ് അഞ്ചാം ടെസ്റ്റ് നടക്കുക.
എന്നാൽ മാറ്റിവച്ച മത്സരം കളിക്കാനായി ഇംഗ്ലണ്ടിൽ ഇപ്പോൾ എത്തിയിരിക്കുന്ന ഇന്ത്യൻ ടീമും കൊവിഡ് ഭീതിയിലാണ്. സ്പിൻ ആൾറൗണ്ടർ ആർ.അശ്വിൻ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയില്ല. ടീം പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഐസൊലേഷനിലാണ്. ജൂലായ് 1ന് മുൻപ് അശ്വിന് ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ഭാര്യയ്ക്കും മകൾക്കുമൊപ്പം മാലദ്വീപിൽ അവധിക്കാലം ആഘോഷിക്കാൻ പോയ മുൻ നായകൻ വിരാട് കൊഹ്ലി തിരിച്ചെത്തിയ ശേഷം കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് കൊവിഡ് മുക്തനായ അദ്ദേഹം കഴിഞ്ഞ ദിവസം ലെസ്റ്ററിൽ ടീമിനൊപ്പം പരിശീലനം നടത്തുകയും അംഗങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യൻ ടീം പല സംഘങ്ങളായാണ് ഇംഗ്ലണ്ടിൽ എത്തിയത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ലെസ്റ്റർഷെയറിനെതിരായ സന്നാഹത്തെ ഇന്ത്യ ലാഘവത്തെടെയാണ് സമീപിക്കുന്നതെന്നാണ് ടീം വ്യത്തങ്ങൾ നൽകുന്ന വിവരം.
കളിക്കാർക്ക് അധികം ഭാരം നൽകേണ്ടെന്ന മെഡിക്കൽ നിർദ്ദേശവും ടീം മാനേജ്മെന്റിന് ലഭിച്ചിട്ടുണ്ട്. ടീമിൽ ഇനിയും കൊവിഡ് കേസുകൾ ഉണ്ടായേക്കാമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ സൂചന നൽകുന്നു.
17 ആംഗ ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ട് ടൂറിന് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ 15 പേരെ ഇംഗ്ലണ്ടിലുള്ളൂ. അശ്വിൻ കൊവിഡ് മൂലം വീട്ടിൽ ഐസൊലേഷനിലും ടീമിന്റെ വൈസ് ക്യാപ്ടൻ കെ.എൽ. രാഹുൽ പരിക്കിനെ തുടർന്ന് ജർമനിയിൽ ചികിത്സയിലുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |