ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി - 20 ടീമുകളുടെ ക്യാപ്ടൻ ഒയിൻ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഏഴര വർഷത്തോളം ഇംഗ്ലണ്ടിന്റെ വൈറ്റ് ബാൾ ക്യാപ്ടനായി വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മോർഗൻ 2019ൽ അവരെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരുമാക്കി. ഏതെങ്കിലും ഫോർമാറ്റിൽ ഇംഗ്ലണ്ടിനെ ലോകചാമ്പ്യനാക്കിയ ഒരേ ഒരു നായകനാണ് മോർഗൻ.
ശൈലിയും രീതികളും അടിമുടി മാറ്റി ഏകദിനത്തിലും ട്വന്റി-20യിലും ഇംഗ്ലണ്ട് വൻ ശക്തികളായി മാറിയതും മോർഗന്റെ നേതൃത്വത്തിലാണ്. സമീപകാലത്തെ മോശം ഫോമും പരിക്കുകൾ കാരണം ഫിറ്റ്നസ് നിലനിറുത്താൻ കഴിയാത്തതുമാണ് ഇംഗ്ലീഷ് കുപ്പായം അഴിച്ചുവയ്ക്കാൻ 35 കാരനായ മോർഗനെ പ്രേരിപ്പിക്കുന്നത്. പരിക്ക് കാരണം ഈ വർഷം തുടർച്ചയായി കളത്തിലിറങ്ങാൻ മോർഗന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ നെതർലാൻഡ്സിനെതിരെ നടന്ന ഏകദിന പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളിലും മോർഗൻ പൂജ്യനായി പുറത്തായിരുന്നു. മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിൽ പരിക്കിനെത്തുടർന്ന് അദ്ദേഹത്തിന് കളിക്കാനുമായില്ല.
ഡബ്ലിനിൽ ജനിച്ച മോർഗൻ 2006ൽ അയർലൻഡ് ജേഴ്സിയിലാണ് അന്താരാഷ്ട്ര തലത്തിൽ അരങ്ങേറിയത്. 2009വരെ അയർലൻഡ് ടീം അംഗമായിരുന്ന മോർഗൻ തുടർന്ന് ഇംഗ്ലണ്ട് ടീമിലേക്ക് ചേക്കേറുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |