കണ്ണൂർ : ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിട്ടും പിൽക്കാലത്ത് കേരളം കണ്ട എക്കാലത്തേയും മികച്ച ഓപ്പണിംഗ് ബാറ്റർമാരിൽ ഒരാളായി മാറിയ അപൂർവ ചരിത്രം തന്റെ പേരിൽ കുറിച്ചിട്ടാണ് ഒ.കെ. രാംദാസ്എന്ന ജീനിയസ് ജീവിതത്തിന്റെ ക്രീസ് വിടുന്നത്.
ജെ.കെ. മഹേന്ദ്ര കഴിഞ്ഞാൽ കണ്ണൂർ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ രഞ്ജിമത്സരങ്ങൾ കളിച്ച ബാറ്റ്സ് മാനും രാംദാസാണ്. 13 സീസണിലായി 35 രഞ്ജി മത്സരങ്ങളിലാണ് രാംദാസ് കളിച്ചത്. കളിച്ചതിൽ ഭൂരിഭാഗവും ഇന്ത്യയിലെ മിന്നും താരങ്ങൾക്കെതിരെ ആയിരുന്നു.
കേരളക്രിക്കറ്റിന്റെ കളിത്തൊട്ടിലായ കണ്ണൂരിൽ നിന്നു തന്നെയായിരുന്നു രാംദാസിന്റെ തുടക്കം. തളാപ്പിലെ വീട്ടിൽ നിന്നു വിളിപ്പാടകലെയുള്ള പൊലീസ് മൈതാനമായിരുന്നു ആദ്യതട്ടകം. കണ്ണൂർ എസ്. എൻ. കോളേജ് ടീം അംഗമായിരിക്കെ ക്രിക്കറ്റിൽ വരവറിയിച്ചിരുന്നു. മാനൊർ ക്രിക്കറ്റ് ക്ലബ് അംഗമായതോടെയാണ് രാംദാസ് എന്ന മികച്ച ബാറ്ററെ മലബാർ അറിഞ്ഞു തുടങ്ങിയത്. കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് വേണ്ടി 1965മുതൽ 70 വരെ കളിച്ചു. കാലിക്കറ്റ് സർവ്വകലാശാലാ ടീം ക്യാപ്റ്റൻ കൂടിയായിരുന്നു.
1968ൽ 20 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് കേരളാ സീനിയർ ടീമിൽ രാംദാസിന്റെ അരങ്ങേറ്റം. ബാലൻ പണ്ഡിറ്റിന്റെ കീഴിൽ മൈസൂരിനെതിരായിരുന്നു കന്നി മത്സരം. ഇന്ത്യൻ ടീമംഗങ്ങളായ സയ്യിദ് കിർമാനി, വൈ.ബി. ചന്ദ്രശേഖർ, ഇ. എ. പ്രസന്ന, കൃഷ്ണമാചാരി ശ്രീകാന്ത് തുടങ്ങിയവർ മൈസൂരിന്റെ ടീമിലുണ്ടായിരുന്നു.
ആദ്യ പന്ത് ഡിഫന്റ് ചെയ്തു. രണ്ടാമത്തെയും മൂന്നാമത്തെയും പന്ത് കുത്തിയമർന്ന് നേരെ കീപ്പറുടെ കൈയ്യിൽ. നാലാമത്തെ പന്തിനെ നേരിട്ടത് ബാക്ക് ഫൂട്ടിൽ. അഞ്ചാം പന്തിൽ ക്ലീൻബൗൾഡായി. ആദ്യ ഇന്നിംഗ്സിൽ രാംദാസ് സംപൂജ്യൻ. എന്നാൽ രണ്ടാമത്തെ ഇന്നിംഗ്സിൽ ടോപ് സ്കോററായി. 48 റൺസാണ് രാംദാസ് നേടിയത്. 136 റൺസിനാണ് കേരളം തോറ്റെങ്കിലും രാംദാസിന്റെ പോരാട്ടം ശ്രദ്ധിക്കപ്പെട്ടു.
തമിഴ്നാടിനെതിരെയുള്ള 83 റൺസ് ആണ് കരിയറിലെ മികച്ച സ്കോർ. 1978. ആന്ധ്രയ്ക്കെതിരെ നേടിയ 80 റൺസ് ആണ് രണ്ടാമത്തെ മികച്ച വ്യക്തിഗത സ്കോർ. ഇരുപതാമത്തെ മത്സരത്തിലാണ് ആയിരം റൺസ് കടന്നത്. രാംദാസ്- സൂരി ഗോപാലകൃഷ്ണ ഓപ്പണിംഗ് സഖ്യം ആ കാലത്തെ മികച്ച ബൗളർമാരെയാണ് നേരിട്ടത്.
മൂന്ന് സെഞ്ച്വറിയും 13 അർദ്ധ സെഞ്ച്വറിയുമാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. അഞ്ചു തവണ രഞ്ജി മത്സരങ്ങളുടെ റഫറിയായിട്ടുണ്ട്. ബി.സി.സി. ഐയുടെ രഞ്ജി ട്രോഫി സെലക്ഷൻ ടീം അംഗം, ദിയോദാർ ട്രോഫി ടൂർണമെന്റിലെ സൗത്ത് സോൺ ക്രിക്കറ്റ് ടീം മാനേജർ, ഓൾ ഇന്ത്യാ അസോഷ്യേറ്റ് ബാങ്ക് ക്രിക്കറ്റ് ടീം പരിശീലകൻ, സെലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002ൽ തലശേരിയിൽ നടന്ന ഇന്ത്യാ- ശ്രീലങ്ക വെറ്ററൻസ് മത്സരം, 2006ൽ കൊച്ചിയിൽ നടന്ന ഇന്ത്യാ- പാക് വെറ്ററൻസ് മത്സരം എന്നിവയുടെ കമന്ററേറ്ററായിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാരിലൊരാളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |