സൈന നെഹ്‌വാൾ, എച്ച്.എസ് പ്രണോയ് പുറത്ത് സിംഗപ്പുർ സിറ്റി : ഇന്ത്യൻ വനിതാ താരം പി.വി സിന്ധു സിംഗപ്പുർ ഓപ്പൺ സൂപ്പർ 500 സീരിസ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിയിലെത്തിയപ്പോൾ മറ്റ് ഇന്ത്യൻ പ്രതീക്ഷകളായിരുന്ന സൈന നെഹ്‌വാളും എച്ച്.എസ് പ്രണോയ്‌യും ക്വാർട്ടർ ഫൈനലിൽ പുറത്തായി. സിന്ധു ക്വാർട്ടർ ഫൈനലിൽ ചൈനയുടെ യൂ ഹാനിനെ കീഴടക്കിയാണ് സെമിയിലേക്ക് കാലടുത്ത് വച്ചത്. .
മൂന്ന് ഗെയിം നീണ്ട ക്വാർട്ടർ ഫോരാട്ടത്തിൽ ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചുവന്ന സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളിൽ വിജയിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്‌കോർ: 17-21, 21-11 21-19. ഒരു മണിക്കൂറും രണ്ട് മിനിട്ടും പൊരുതിയാണ് സിന്ധു അവസാന നാലിലേക്കുള്ള വാതിൽ തുറന്നത്.
ടൂർണമെന്റിലെ ഇന്ത്യയുടെ കിരീടപ്രതീക്ഷയായ സിന്ധു ആദ്യ ഗെയിമിൽ നിരവധി പിഴവുകൾ വരുത്തിയിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ സിന്ധു ഫോമിലേക്കുയർന്നു. രണ്ടാം ഗെയിമിൽ ചെെനീസ് താരത്തിന് 11 പോയിന്റ് മാത്രമാണ് നേടാനായത്. മൂന്നാം ഗെയിമിൽ ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചു. എന്നാൽ പരിചയ സമ്പത്തിന്റെ കരുത്തിൽ സിന്ധു സെമി ടിക്കറ്റെടുത്തു. സെമിയിൽ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി.ക്വാർട്ടർ ഫൈനലിൽ തായ്‌ലാൻഡിന്റെ പോൺപാവി ചൊച്ചുവോംഗിനെ 21-17,21-19 എന്ന സ്കോറിനാണ് സയീന കീഴടക്കിയത്. വനിതാ സിംഗിൾസിലെ മറ്റൊരു ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്‌വാളിനെ കീഴടക്കി ജപ്പാന്റെ അയാ ഒഹോരി സെമിയിലെത്തി.മൂന്ന് ഗെയിം നീണ്ട മത്സരത്തിൽ 21-13,15-21,22-20 എന്ന സ്കോറിനാണ് സൈന പൊരുതിത്തോറ്റത്. ആദ്യ ഗെയിമിൽ ലീഡ് ചെയ്തിരുന്ന സൈന പിന്നീട് നിരന്തരപിഴവുകൾ വരുത്തി പിന്നാക്കം പോവുകയായിരുന്നു. രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവന്ന സൈനയെ മൂന്നാം ഗെയിമിൽ ഒഹോരി ഒട്ടും വിട്ടുകൊടുക്കാതെ പൊരുതിത്തോൽപ്പിക്കുകയായിരുന്നു. മലയാളി താരം എച്ച്.എസ്.പ്രണോയ്‌യെ ക്വാർട്ടറിൽ ജപ്പാന്റെ കൊഡായ് നരോക്കയും മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് കീഴടക്കിയത്. സ്കോർ : 12-21,21-14,21-18. ആദ്യ ഗെയിം നേടിയ പ്രണോയ്ക്ക് തുടർന്നുള്ള ഗെയിമുകളിൽ താളം നിലനിറുത്താനായില്ല. പുരുഷ ഡബിൾസിൽ മലയാളി താരം എം.ആർ അർജുൻ-ധ്രുവ് കപില സഖ്യവും ക്വാർട്ടറിൽ തോറ്റ് പുറത്തായി.മൊഹമ്മദ് അഹ്സാൻ-ഹെൻദ്ര സെത്യവാൻ സഖ്യം 10-21,21-18,21-17 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |