ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള മൂന്നാം ഏകദിനം ഇന്ന് , ജയിക്കുന്നവർക്ക് പരമ്പര
3.30 pm മുതൽ സോണി ടെൻ നെറ്റ്‌വർക്കിൽ
മാഞ്ചസ്റ്റർ : ഇന്ത്യയുടെ ആധിപത്യം കണ്ട ഓവലിലെ ആദ്യ ഏകദിനത്തിനും ഇംഗ്ളണ്ടിന്റെ തിരിച്ചടിയുണ്ടായ രണ്ടാം ഏകദിനത്തിനും ശേഷം ഇരുടീമുകളും പരമ്പരയുടെ അവകാശികളെ കണ്ടെത്താനുള്ള 'ഫൈനൽ ' മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ അരങ്ങേറും. ട്വന്റി-20ക്ക് പിന്നാലെ ഏകദിനത്തിലും പരമ്പര നേടാനാണ് രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം പാഡണിയുന്നത്. പുതിയ നായകൻ ബട്ട്‌ലറിന് കീഴിൽ ഏകദിനത്തിലെങ്കിലും പരമ്പര നേടുകയാണ് ആതിഥേയരുടെ ലക്ഷ്യം.
ഒാവലിൽ നടന്ന ആദ്യ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെ 110 റൺസിൽ ആൾഒൗട്ടാക്കിയ ശേഷം 18.4 ഓവറിൽ ഇന്ത്യ വിജയം കണ്ടെത്തുകയായിരുന്നു.ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ ജസ്പ്രീത് ബുംറയായിരുന്നു വിജയശിൽപ്പി.
ലോഡ്സിൽ കളി നേരേ തിരിഞ്ഞു.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് വലിയ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും 246 റൺസ് നേടി. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 146 റൺസിൽ ആൾഒൗട്ടാവേണ്ടിവന്നു. 100 റൺസിനായിരുന്നു ഇംഗ്ളണ്ട് വിജയം. 24 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്‌ലിയാണ് ആതിഥേയർക്ക് വിജയമൊരുക്കിയത്.
ബാറ്റിംഗാണ് ഇരു ടീമുകളും നേരിടുന്ന പ്രതിസന്ധി. പേസ് ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കുന്ന ടീം വിജയിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പരിചയസമ്പന്നരായ ബാറ്റർമാരുണ്ടെങ്കിലും അവരുടെ ഫോമാണ് ചോദ്യചിഹ്നം. തുടർച്ചയായി പരാജയപ്പെടുന്ന വിരാട് കൊഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തിൽ 31 റൺസെടുക്കാൻ 54 പന്തുകൾ വേണ്ടിവന്ന ശിഖർ ധവാനും സമ്മർദ്ദത്തിലാണ്. രോഹിത്, സൂര്യകുമാർ,ഹാർദിക്,ജഡേജ,റിഷഭ് പന്ത് എന്നിവർകൂടിയുള്ള ബാറ്റിംഗ് ലൈനപ്പിന് കടലാസിലുള്ള ആഴം കളിക്കളത്തിലും പുറത്തെുക്കാനായാൽ ഇന്ത്യയ്ക്ക് വിജയമുറപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |