SignIn
Kerala Kaumudi Online
Thursday, 25 April 2024 2.24 AM IST

നൂറിൽ നൂറ് അമേരിക്ക

athletics

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ പുരുഷ 100 മീറ്ററിലെ മൂന്ന് മെഡലുകളും സ്വന്തമാക്കി അമേരിക്ക

9.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഫ്രെഡ് കെർളി വേഗവീരൻ

ഒറിഗോൺ :31 വർഷത്തിന് ശേഷം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലെ പുരുഷന്മാരുടെ 100 മീറ്ററിൽ അമേരിക്കൻ സർവാധിപത്യം. ഇന്നലെ നടന്ന ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങളും അമേരിക്ക സ്വന്തമാക്കി. 9.86 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഫ്രെഡ് കെർളി വേഗമേറിയ പുരുഷതാരമായി. 9.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത മാർവിൻ ബ്രാസിക്കാണ് വെള്ളി. 9.88 സെക്കൻഡിൽ തന്നെ ഓടിയെത്തിയ ട്രായ്‌വൺ ബ്രൊമെൽ ഫോട്ടോഫിനിഷിൽ വെങ്കലം സ്വന്തമാക്കി. അതേസമയം ഫൈനലിൽ മത്സരിച്ച നാലാമത്തെ അമേരിക്കൻ താരവും നിലവിലെ ചാമ്പ്യനുമായിരുന്ന ക്രിസ്റ്റ്യൻ കോൾമാൻ ആറാമതായി.

ടോക്യോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയിരുന്ന താരമാണ് ഫ്രെഡ് കെർളി.കഴിഞ്ഞ മാസം ഇതേ വേദിയിൽ നടന്ന അമേരിക്കൻ സെലക്ഷൻ ട്രയൽസിൽ 9.76 സെക്കൻഡിൽ കെർളി ഫിനിഷ് ചെയ്തിരുന്നു. ഇവിടെ ഹീറ്റ്സിൽ 9.79 സെക്കൻഡിലാണ് ഒാടിയെത്തിയിരുന്നത്.

ഇത് മൂന്നാം തവണയാണ് അമേരിക്ക ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിലെ എല്ലാ മെഡലുകളും തൂത്തുവാരുന്നത്. 1983ലും 1991 ലുമാണ് മുമ്പ് ഈ നേട്ടം.

ഷോട്ട് പുട്ടിൽ ഈലിയുടെ ചേസ്

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഷോട്ട് പുട്ടിൽ സ്വർണം നേടുന്ന ആദ്യ അമേരിക്കൻ താരമായി ചരിത്രം കുറിച്ച് ചേസ് ഈലി. ഇന്നലെ നടന്ന ഫൈനൽ റൗണ്ട് മത്സരത്തിലെ തന്റെ ആദ്യ ശ്രമത്തിൽത്തന്നെ 20.49 മീറ്റർ എറിഞ്ഞാണ് ഈലി സ്വർണം നേടിയത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആദ്യ ശ്രമത്തിൽത്തന്നെ സ്വർണദൂരം കണ്ടെത്തുന്ന ആദ്യ താരവും ഈലിയാണ്.ഈ ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ അമേരിക്കൻ സ്വർണവും ഈലിയുടേതായിരുന്നു.

കഴിഞ്ഞ രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും ടോക്യോ ഒളിമ്പിക്സിലും സ്വർണം നേടിയിരുന്ന ചൈനയുടെ ഗോംഗ് ലിജിയാവോയെ പിന്തള്ളിയാണ് ഈലി പൊന്നണിഞ്ഞത്. അഞ്ചാം ശ്രമത്തിൽ കുറിച്ച 20.39 മീറ്ററാണ് ലിജിയാവോയുടെ ദൂരം. 19.77 മീറ്റർ എറിഞ്ഞ് ദേശീയ റെക്കാഡ് കുറിച്ച നെതർലാൻഡിന്റെ ജെസീക്ക ഷിൽഡർ വെങ്കലം നേടി.

ലാസ്റ്റ് ലാപ്പിൽ ഗിഡേയ്

ഇന്നലെ നടന്ന വനിതകളുടെ 10,000 മീറ്ററിൽ നിലവിലെ ചാമ്പ്യൻ സിഫാൻ ഹസാനെ അവസാന മീറ്ററുകളിലെ സ്പ്രിന്റിൽ നാലാമതേക്ക് പിന്തള്ളി എത്യോപ്യൻ താരം ലെസെൻബെറ്റ് ഗിഡേ സ്വർണം നേടി. ഈയിനത്തിലെ ലോക റെക്കാഡിന് ഉടമയായ ഗിഡേ 30 മിനിട്ട് 09.94 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഒന്നാമതെത്തിയത്. കെനിയൻ താരങ്ങളായ ഹെല്ലെൻ ഒബിരി വെള്ളിയും മാർഗരറ്റ് കിപ്കെംബോയ് വെങ്കലവും നേടി.

അഞ്ചാം സ്വർണവുമായി പാവെൽ

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ പുരുഷ ഹാമർത്രോയിലെ തുടർച്ചയായ അഞ്ചാം സ്വർണം നേടി പോളണ്ടിന്റെ പാവെൽ ഫായ്ദെക്ക്. തന്റെ മൂന്നാം ശ്രമത്തിൽ 81.98 മീറ്റർ കണ്ടെത്തിയ പാവെൽ തന്റെ നാട്ടുകാരനും ഒളിമ്പിക് ചാമ്പ്യനുമായ വോയ്സെക്ക് നോയ്ക്കിയെയാണ് രണ്ടാമതാക്കിയത്.വോയ്സെക്ക് 81.03 മീറ്റർ എറിഞ്ഞപ്പോൾ നോർവേക്കാരനായ എയ്‌വിൻഡ് ഹെൻറിക്സൺ 80.87 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.

പോൾവാട്ട് ഇതിഹാസം സെർജി ബുബ്കയ്ക്ക് ശേഷം തുടർച്ചായ അഞ്ച് ലോക ചാമ്പ്യൻഷിപ്പുകളിൽ സ്വർണം നേടുന്ന ആദ്യ താരമാണ് പാവെൽ. ബുബ്ക ആറ് സ്വർണത്തിന് ഉടമയായിരുന്നു. ബുബ്കയുടെ റെക്കാഡ് തകർക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പാവെൽ പറഞ്ഞു.

ജാബിറിന് യോഗ്യതയില്ല

ഇന്നലെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യൻ താരങ്ങളായ എം.പി ജാബിറും പരുൾ ചൗധരിയും ഹീറ്റ്സിൽ പുറത്തായി. മലയാളിയായ ജാബിർ 400മീറ്റർ ഹർഡിൽസിൽ രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ജാബിർ 50.76 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഹീറ്റ്സിൽ ആകെ മത്സരിച്ച 36 താരങ്ങളിൽ 31-ാമതായിരുന്നു ജാബിർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ATHLETICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.