ബർമിംഗ്ഹാം: കോമൺവൽത്ത് ഗെയിംസിൽ ഗുസ്തിവേദിയിൽ പൊന്നുവാരി ഇന്ത്യൻ താരങ്ങൾ. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ 65 കിലോ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ ബജ്രംഗ് പൂനിയ, 86 കിലോഗ്രാം വിഭാഗത്തിൽ ദീപക്ക് പൂനിയ, വനിതകളുടെ 62 കിലോയിൽ സാക്ഷി മാലിക്ക് എന്നിവരാണ് ഇന്ത്യൻ അക്കൗണ്ടിലേക്ക് ഇന്നലെ ഗോദയിൽ നിന്ന് സ്വർണം എത്തിച്ചത്.
ബല്ലേ ബല്ലേ ബജ്രംഗ്
പുരുഷൻമാരുടെ 65 കിലോയിൽ മുൻ ചാമ്പ്യൻ ബജ്രംഗ് പൂനിയ സ്വർണം നിലനിറുത്തി. ഫൈനലിൽ കാനഡയുടെ ലച്ച്ലാം മസൈലിനെ 9-2ന് കീഴടക്കിയാണ് ബജ്രംഗ് സ്വർണം നേടിയത്.സെമിയിൽ ഇംഗ്ലണ്ടിന്റെ ജോർജ്ജ് റാമ്മിനെ 10-0ത്തിന് നിഷ് പ്രഭനാക്കിയാണ് കലാശപ്പോരിന് യോഗ്യത നേടിയത്. ബജ്രംഗിന്റെ മൂന്നാം കോമൺവെൽത്ത് മെഡലാണിത്.
സൂപ്പർ സാക്ഷി
സാക്ഷി ഫൈനലിൽ കാനഡയുടെ ഗോഡിനസ് ഗോൺസാലസിനെ വീഴ്ത്തിയാണ് സ്വർണം സ്വന്തമക്കിയത്. 0-4ന് പിന്നിൽ നിന്ന ശേഷമാണ് തകർപ്പൻ തിരിച്ചുവരവ് നടത്തി സാക്ഷി സ്വർണം നേടിയത്.ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവ് സാക്ഷിയുടേയും മൂന്നാം കോമൺവെൽത്ത് മെഡലാണിത്.
ഗംഭീരം ദീപക്ക്
നിലിവിലെ ചാമ്പ്യൻ പാകിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ ഫൈനലിൽ മലർത്തിയടിച്ചാണ് ദീപക്ക് പൂനിയ 86 കിലോ വിഭാഗത്തിൽ പൊന്ന് നേടിയത്. 3-0ത്തിനാണ് ദീപക്കിന്റെ ജയം.
പിറന്നാൾ ദിനത്തിൽ
അൻഷുവിന് വെള്ളി
വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാമിൽ ഇന്ത്യയുടെ അൻഷു മാലിക്ക് വെള്ളി നേടി. ഫൈനലിൽ നൈജീരിയൻ താരം ഒഡുനായോ അഡേകുഒറേയേയോട് തോറ്രതോടെയാണ് ഇരുപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ അൻഷുവിന്റെ സ്വർണ മോഹം വെള്ളിയിൽ ഒതുങ്ങിയത്. 2018ലം 14ലും പൊന്നണിഞ്ഞ നൈജീരിയൻ താരത്തിന്റ തുടർച്ചയായ മുന്നാം സ്വർണമാണിത്.
പുരുഷൻമാരുടെ 125 കിലോയിൽ മോഹിത് ഗ്രീവാൾ, വനിതകളുടെ 68 കിലോയിൽ ദിവ്യ കക്രൻ എന്നിവർ വെങ്കലം നേടി.
ഗുസ്തി വേദിയിൽ സുരക്ഷാ വീഴ്ച,
ആളുകളെ ഒഴിപ്പിച്ചു
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഗുസ്തി വേദിയിൽ സുരക്ഷാവീഴ്ച. വേദിയുടെ മുകളിൽ ഘടിപ്പിച്ച ശബ്ദോപകരണം പൊട്ടി താഴെ വീണതിനെത്തുടർന്ന് മത്സരങ്ങൾ തുടങ്ങാൻ വൈകി. ശബ്ദോപകരണം പൊട്ടിവീണതിനെത്തുടർന്ന് താരങ്ങളെയും കാണികളെയും സുരക്ഷ മുൻനിറുത്തി ഒഴിപ്പിക്കുകയായിരുന്നു. നേരത്തേ നിശ്ചയിച്ചതിൽ നിന്നും 2 മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്.
റിലേയിൽ മലയാളി
കരുത്തിൽ
ഇന്ത്യൻ ടീം ഫൈനലിൽ
പുരുഷൻമാരുടെ 4-400 മീറ്ററിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ് യാഹിയ, നോഹ നിർമ്മൽ ടോം, മുഹമ്മദ് അജ്മൽ ഡൽഹി സ്വദേശിയായ മലയാളി താരം അമോജ് ജേക്കബ് എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീം ഹീറ്റ്സിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഫൈനലിൽ കടന്നു.
രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യ 3 മിനിട്ട് 06.97 സെക്കൻഡിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 3 മിനിട്ട് 06. 76 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയയാണ് ഒന്നാമത്. അവസാന ലാപ്പിൽ മിന്നൽക്കുതിപ്പ് നടത്തിയ അമോജ് ജേക്കബാണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്.
ആൻസി ഫൈനലിലെത്തിയില്ല
വനിതകളുടെ ലോംഗ് ജമ്പിൽ മലയാളി താരം ആൻസി സോജന് ഫൈനലിൽ എത്താനായില്ല. 6.25 മീറ്റർ ചാടിയ ആൻസിക്ക് 0.03 മീറ്റർ വ്യത്യാസത്തിലാണ് ഫൈനൽ യോഗ്യത നഷ്ടമായത്. പേഴ്സണൽ ബെസ്റ്റായ ഈ സീസണിൽ കുറിച്ച 6.55 മീറ്ററിന് അടുത്തെത്താൻ ഇന്നലെ ആൻസിക്കായില്ല.
ടേബിൾ ടെന്നിസിൽ മിക്സഡ് ഡബിൾസിൽ അചന്ത ശരത് കമാൽ -ശ്രീജ അകുല സഖ്യം സെമിയിൽ എത്തി. 3-2ന് ഇംഗ്ലണ്ട് ജോഡിയെ ആണ് കീഴടക്കിയത്. അതേ സമയം ജി.സത്യൻ - മണിക ബത്ര സഖ്യം ക്വാർട്ടറിൽ മലേഷ്യയോട് തോറ്റു.
ഭവിന ഫൈനലിൽ
പാരാ ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ ഇന്ത്യൻ സൂപ്പർ താരം ഭവിന പട്ടേൽ ഫൈനലിൽ എത്തി. സെമിയിൽ ഇംഗ്ലണ്ടിന്റെ സ്യൂ ബെയ്ലിയെയാണ് ഭവിന കീഴടക്കിയത്.
ലോൺബാളിൽ പുരുഷൻമാരും ഫൈനലിൽ
ലോൺബാൾ മെൻസ് ഫോറിൽ ഇന്ത്യയുടെ പുരുഷ ടീമും ഫൈനലിലെത്തി മെഡൽ ഉറപ്പിച്ചു.സെമിയിൽ ഇംഗ്ലണ്ടിനെ 13-12ന് തോൽപ്പിച്ചു. ബാഡ്മിന്റണിൽ വനിതാ സിംഗിൾസിൽ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി സിന്ധുവും കെ. ശ്രീകാന്തും ലക്ഷ്യ സെന്നും ക്വാർട്ടറിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |