SignIn
Kerala Kaumudi Online
Thursday, 28 March 2024 6.40 PM IST

ചാടി, നേടി; പൊന്നും വെള്ളിയും

cwg

ബർമിംഗ്ഹാം : ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നെ നൽകിയിരിക്കുകയാണ് എൽദോസ് പോളും അബ്ദുള്ള അബൂബക്കറും. സ്കൂൾ തലം മുതൽ ഒന്നിച്ചുമത്സരിക്കുന്ന ഇരുവരും കോമൺവെൽത്ത് ഗെയിംസിലെ ട്രിപ്പിള്‍ ജമ്പിൽ മത്സരിക്കാനിറങ്ങിയപ്പോൾ ഏതെങ്കിലുമൊരു മെഡൽ സ്വപ്നം കണ്ടിരുന്നു. എന്നാൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ എത്തുന്ന അപൂർവ കാഴ്ചയ്ക്കാണ് ബർമിംഗ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് എൽദോസ് സ്വർണ ദൂരമായ 17.03 മീറ്റർ ചാടിയത്. അപ്പോഴും അബ്ദുള്ള അബൂബക്കർ മെഡൽ ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാൽ അഞ്ചാം ശ്രമത്തിൽ അബ്ദുള്ള

17.02 മീറ്റർ ചാടിയതോടെ ആനന്ദം ഇരട്ടിയായി. മറ്റൊരു ഇന്ത്യൻ താരമായ പ്രവീൺ ചിത്രാവേൽ നാലാം സ്ഥാനത്ത് എത്തിയത് നേട്ടത്തിന്റെ മാറ്റുകൂട്ടി. ബെർമുഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം. ആദ്യ ശ്രമത്തിൽ 16.92 മീറ്റർ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ മുന്നിൽ. ആദ്യ ശ്രമത്തിൽ 14.62 മീറ്റർ മാത്രമാണ് എൽദോസിന് കണ്ടെത്താനായത്.എന്നാൽ മത്സരം അവസാനിക്കുമ്പോൾ എൽദോസും അബ്ദുള്ളയും മാത്രമാണ് 17 മീറ്റർ മറികടന്നത്.

അന്ന് നീരജ് ,ഇന്നലെ അന്നു

ഒളിമ്പിക്സൽ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണം നേടിയതിന്റെ വാർഷികത്തിൽ കോമൺവെൽത്ത് ഗെയിംസിലും ജാവലിനിൽ മെഡൽ നേടി ഇന്ത്യ. കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനായിരുന്നു നീരജിന്റെ സ്വർണം. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ഇന്നലെ രാജ്യമെങ്ങും ജാവലിൻ മത്സരങ്ങൾ നടത്തി ജാവലിൻ ഡേ ആഘോഷിച്ചിരുന്നു.

ഇന്നലെ 60 മീറ്റർ എറിഞ്ഞാണ് അന്നു വെങ്കലത്തിലെത്തിയത്. തന്റെ നാലാമത്തെ ശ്രമത്തിലാണ് അന്നു ഈ ദൂരം കണ്ടെത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജാവലിൻ ത്രോ താരമാണ് അന്നുറാണി.

10 കി.മീ നടത്തത്തിലെ സന്ദീപിന്റെ വെങ്കലമെഡലും അപ്രതീക്ഷിതമായിരുന്നു.തന്റെ പേഴ്സണൽ ബെസ്റ്റായ 38 മിനിട്ട് 49.21 സെക്കൻഡിലാണ് സന്ദീപ് ഫിനിഷ് ചെയ്തത്.ഈയിനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ അമിത് ഒൻപതാമതായി.

കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്സിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി താരമാണ് എൽദോസ് പോൾ.

‌ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്ക് ഒരുമിച്ച് ഒരു ഗെയിംസിൽ നേടാൻ കഴിയുന്നതും ഇതാദ്യം.

ഈ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി താരങ്ങളുടെ എണ്ണം നാലായി. അത്‌ലറ്റിക്സ് താരങ്ങളുടെ എണ്ണം മൂന്നാണ്. ലോംഗ് ജമ്പിൽ എം.ശ്രീശങ്കറാണ് അത്‌ലറ്റിക്സിലെ ആദ്യ മെഡൽ നേട്ടക്കാരൻ.ബാഡ്മിന്റൺ മിക്സഡ് ടീമിനത്തിൽ ട്രീസ ജോളിയും വെള്ളി നേടിയിരുന്നു.

2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ മലയാളിയായ സിനിജോസ് വനിതകളുടെ 4-400 മീറ്റർ റിലേ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.

പൊന്നിടി

ബോക്സിംഗ് റിംഗിൽ നിന്ന് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത് മൂന്ന് സ്വർണമെഡലുകളാണ്. വനിതകളുടെ മിനിമം വെയ്റ്റ് കാറ്റഗറി ഫൈനലിൽ ഇംഗ്ളണ്ടിന്റെ ഡെമീ ജേയ്ഡിനെ 5-0ത്തിന് ഇടിച്ചിട്ടാണ് നീതു കരിയറിലെ ആദ്യ കോമൺവെൽത്ത് സ്വർണം നേടിയത്. മത്സരത്തിന്റെതുടക്കം മുതൽ മികച്ച പഞ്ചുകൾ പുറത്തെടുത്ത നീതുവിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഇംഗ്ളീഷ് താരത്തിന് കഴിഞ്ഞില്ല.

തൊട്ടുപിന്നാലെ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനും 2018 കോമൺവെൽത്ത് ഗെയിംസിലെ വെള്ളിമെഡൽജേതാവുമായ അമിത് പംഗൽ ഫ്ളൈ വെയ്റ്റ് കാറ്റഗറിയിൽ ഫൈനലിന് ഇറങ്ങി. അമിതിന് എതിരാളിയായതും ഒരു ഇംഗ്ളീഷ് താരമായിരുന്നു,കെയറാൻ മക്ഡൊണാൾഡ്. എന്നാൽ 5-0 എന്ന സ്കോറിന് തന്നെ അമിതും സ്വർണത്തിലെത്തി.

തുടർന്നായിരുന്നു നിലവിലെ വനിതാ ലോകചാമ്പ്യൻ നിഖാത്ത് സരിൻ ലൈറ്റ് ഫ്ളൈവെയ്റ്റ് കാറ്റഗറയിലെ ഫൈനലിനായി റിംഗിലേക്ക് എത്തിയത്. വടക്കൻ അയർലാൻഡിന്റെ കാർലി മക് നൗൾ ആയിരുന്നു എതിരാളി. എന്നാൽ ഫൈനലിന് ഒത്ത പോരാട്ടം കാഴ്ചവയ്ക്കാൻ ഐറിഷ് താരത്തിനും കഴിഞ്ഞില്ല. നിഖാത്തിന്റെ ഇടിയേറ്റ് തളർന്ന കാർലി 5-0എന്ന സ്കോറിന് തന്നെ തോൽവി സമ്മതിച്ചു. ആദ്യ കോമൺവെൽത്ത് ഗെയിംസിനിറങ്ങിയപ്പോൾതന്നെ സ്വർണം നേടാൻ നിഖാത്തിന് കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CWG
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.