എ.ഐ.എഫ്.എഫിന്റെ വിലക്ക് : ഫിഫയുമായുള്ള ചർച്ചയിൽ പുരോഗതിയെന്ന് സർക്കാർ,
ഉസ്ബെക്കിലുള്ള ഗോകുലം വനിതാ ടീമിന് സഹായം നൽകണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ സസ്പെൻഷൻ നീക്കാൻ ചർച്ച തുടങ്ങിയതായും ചില കാര്യങ്ങളിൽ സമവായമായിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. തുർടന്ന് എ.ഐ.എഫ്.എഫുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി.
എ.ഐ.എഫ്.എഫിന് ഫിഫ ഏർപ്പെടുത്തിയ സസ്പെൻഷൻ നീക്കാനും അണ്ടർ - 17 വനിതാ ലോകകപ്പിന് രാജ്യം ആതിഥ്യം വഹിക്കാനുള്ള നടപടികൾ സ്വീകരിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. വനിത എ.എഫ്.സി കപ്പിൽ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിലേക്ക് പോയ ഗോകുലം ടീം അംഗങ്ങൾക്ക് ആവശ്യമായ സഹായം നൽകാനും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
വിലക്കുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ സജീവമായ ചർച്ച നടക്കുകയാണെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ഫിഫ അധികൃതരുമായി രണ്ട് വട്ടം ചർച്ച നടത്തി കഴിഞ്ഞു. പല കാര്യങ്ങളിലും പരിഹാരമുണ്ടായിട്ടുണ്ട്.- അദ്ദേഹം പറഞ്ഞു. ആരെങ്കിലും രാജ്യത്തിന്റെ താത്പര്യങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കണമെന്നും എസ്.ജി കോടതിയിൽ ആവശ്യപ്പെട്ടു. എസ്.ജി ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്.
പ്രഫുൽ പട്ടേലും ചില അസോസിയേഷൻ ഭാരവാഹികളുമാണ് സസ്പെൻഷന് പിന്നിലെന്ന് ഹർജി നൽകിയവർ സുപ്രീം കോടതിയെ അറിയിച്ചു. അടുത്തയാഴ്ച് നടക്കുന്ന വനിത എ.എഫ്.സി കപ്പിൽ പങ്കെടുക്കാൻ ഉസ്ബെക്കിസ്ഥാനിലേക്ക് പോയ ഗോകുലം ടീമിന് ഫിഫ തീരുമാനം കനത്ത തിരിച്ചടിയാണെന്ന് അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ കോടതിയെ അറിയിച്ചു. ഫെഡറേഷന്റെ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലിനും മറ്റ് ഏഴ് ഭാരവാഹികൾക്കുമെതിരെ കോടതി അലക്ഷ്യ നടപടികൾ ആവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഹർജി നൽകിയതിന് പിന്നാലെയാണ് ഫിഫയുടെ വിലക്ക് വന്നത്.
പ്രധാനമന്ത്രി
ഇടപെടണമെന്ന്
ഗോകുലം
ഫിഫയുടെ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകാതെ ഗോകുലം വനിതാ ടീം ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ കുടുങ്ങിയെന്നും വിഷയത്തിൽ അടിയടന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും അഭ്യർത്ഥിച്ച് ഗോകുലം കേരള എഫ്.സി പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗോകുലം മാനേജ്മെന്റ് കത്തയച്ചു. കായിക മന്ത്രി അനുരാഗ് ഠാക്കൂറും ഇക്കാര്യത്തിൽ ഇടപെടണമെന്ന് ഗോകുലം അഭ്യർത്ഥിച്ചു.
ഗോകുലം കേരള വനിതാ ടീമിലെ 23 അംഗങ്ങൾ തങ്ങളുടേതല്ലാത്ത തെറ്റിന് താഷ്കെന്റിൽ കുടുങ്ങിക്കിടക്കുകയാണ്. എഎഫ്സി ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും ഇടപെടണമെന്ന് ഗോകുലം ട്വിറ്ററിലും കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |