തിരുവനന്തപുരം : ടെന്നീസ് ബാൾ ക്രിക്കറ്റിൽ നാടറിയുന്ന പേസറായിരുന്നു വൈശാഖ്. കേരളത്തിനകത്തും പുറത്തുമായി നിരവധി ടെന്നിസ് ബാൾ ടൂർണമെന്റുകളിലൂടെ കസറിയ ഈ ചെറുപ്പക്കാരൻ 28-ാം വയസിൽ യഥാർത്ഥ ക്രിക്കറ്റ് ബാൾ കൈയിലെടുത്തിരിക്കുകയാണ്. ടെന്നിസ് ബാളിൽ മാത്രമല്ല ലെതർ ബാളിലും സ്വിംഗും ബൗൺസും പുറത്തെടുക്കാൻ കഴിവുള്ള പ്രതിഭയാണെന്ന് റെയ്ഫി വിൻസന്റ് ഗോമസ് എന്ന പരിശീലകൻ തിരിച്ചറിഞ്ഞിടത്തുനിന്നാണ് വൈശാഖിന്റെ വഴി മാറാൻ തുടങ്ങിയത്. ജീവിതത്തിന്റെ കനൽവഴികൾ താണ്ടുവാൻ കഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്റെ സാമ്പത്തിക വിഷമതകൾ റെയ്ഫിയിൽ നിന്ന് കേട്ടറിഞ്ഞ ചലച്ചിത്രതാരം മഡോണ സെബാസ്റ്റ്യൻ നീട്ടിയ സഹായഹസ്തവും കൂടിച്ചേരുമ്പോഴാണ് തിരുവനന്തപുരം ആക്കുളത്തെ ബെലിൻടർഫ് ക്രിക്കറ്റ് അക്കാഡമിയിൽ കഠിന പരിശീലനം നടത്തുന്ന വൈശാഖിന്റെ കഥ വ്യക്തമാവുകയുള്ളൂ.
സാമ്പത്തിക പരിമിതികളുള്ള കുടുംബത്തിൽ നിന്നാണ് വിശാഖിന്റെ വരവ്. സ്കൂൾ കാലത്തേ തോന്നിയ അഭിനിവേശമാണ് ക്രിക്കറ്റിനോട്. അന്ന് പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് വഴികാട്ടാൻ ആരുമുണ്ടായില്ല. ടെന്നിസ്ബാൾ ക്രിക്കറ്റായി മാർഗം. പഠനം കഴിഞ്ഞ് ചെറിയ ജോലികൾക്കിടയിലും കളി തുടർന്നു. യു.എ.ഇയിൽ നടന്ന ടെന്നിസ് ബാൾ ടൂർണമെന്റുകളിൽ വരെ പങ്കെടുത്തു. എന്നാൽ മത്സരം വിജയിക്കുമ്പോൾ പങ്കുവയ്ക്കുന്ന പ്രൈസ്മണിക്കപ്പുറം വരുമാനമില്ലാത്തതിനാൽ സൈക്കിൾ കടയിലെ സെയിൽസ്മാന്റെ വേഷം അഴിച്ചുവച്ചില്ല.
ഏജീസ് ക്രിക്കറ്റ് ടീമിനുവേണ്ടി ഗസ്റ്റ് കളിക്കാനെത്തിയിരുന്ന വൈശാഖിലെ പ്രതിഭകണ്ട് ഷാനുവെന്ന സീനിയർ കളിക്കാരനാണ് ഇപ്പോൾ പോണ്ടിച്ചേരി രഞ്ജി ടീമിന്റെ പരിശീലകനായ റെയ്ഫിയോട് യഥാർത്ഥ ക്രിക്കറ്റ് ബാളിൽ പരീക്ഷിച്ചു നോക്കിക്കൂടേയെന്ന് ചോദിച്ചത്.
വൈശാഖിന്റെ ബൗളിംഗ് സ്പീഡും കായികക്ഷമതയും റെയ്ഫിയെ അദ്ഭുതപ്പെടുത്തി. നല്ല പരിശീലനം നൽകിയാൽ ഇന്ത്യൻ ക്രിക്കറ്റിനു തന്നെ മുതൽക്കൂട്ടാകാൻ വിശാഖിനു സാധിക്കുമെന്ന റെയ്ഫിയുടെ തിരിച്ചറിവ് അവനെ ഒപ്പംകൂട്ടി. എന്നാൽ അടുത്തറിഞ്ഞപ്പോഴാണ്അവന്റെ ജീവിതസാഹചര്യം മനസിലാകുന്നത്. അച്ഛനു പ്രായമായതിനാൽ ജോലിക്കൊന്നും പോകാൻ സാധിക്കില്ല. വൈശാഖിന്റെ ചെറിയ ജോലികൾ കൊണ്ടാണ് കുടുംബം പുലരുന്നത്. ഒരു ക്രിക്കറ്റ് താരത്തിനു വേണ്ട ഭക്ഷണമോ ജിമ്മിലെ വ്യായാമമോ കിട്ടാൻ വഴിയില്ലായിരുന്നു. ഈഞ്ചക്കലിൽ നിന്നും അക്കാഡമിയിലേക്ക് സൈക്കിളിലാണ് വന്നിരുന്നത്.
റെയ്ഫിയുടെ ഭാര്യയുടെ അടുത്ത സുഹൃത്തായ മഡോണയോട് ആകസ്മികമായി വൈശാഖിനെക്കുറിച്ച് പറഞ്ഞപ്പോൾ സ്പോൺസർ ചെയ്യാൻ തയ്യാറാണെന്ന് മഡോണ അറിയിക്കുകയായിരുന്നു. ഭക്ഷണവും പരിശീലനവുമടക്കം രണ്ടു വർഷത്തേക്കുള്ള വൈശാഖിന്റെ എല്ലാ ചെലവും വഹിക്കുന്നത് മഡോണയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |