വൻ കരപ്പോരിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ
ദുബായ്: ആവേശം അതിരുകൾ ഭേദിക്കുന്ന, കളിക്കപ്പുറം രാഷ്ട്രീയമാനങ്ങളും കൈവരുന്ന ഇന്ത്യ- പാകിസ്ഥാൻ ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. ഏഷ്യാകപ്പ് ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് എയിൽ ഇന്ത്യൻ സമയം രാത്രി 7.30 മുതലാണ് ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാക് മത്സരം. രാഷ്ട്രീയ കാരണങ്ങളാൽ പത്ത് വർഷത്തോളമായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദ്വിരാഷ്ട്ര പരമ്പരകൾ നടന്നിട്ടില്ല. 2012-13 സീസണിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ദ്വിരാഷ്ട്ര പരമ്പര അവസാനമായി നടന്നത്. അതിന് ശേഷം ഐ.സി.സി ടൂർണമെന്റുകളിലല്ലാതെ ഇരുടീമും മുഖാമുഖം വന്നിട്ടില്ല. ഇന്ത്യയുടെ അടുത്ത അഞ്ച് വർഷത്തെ ഷെഡ്യൂളിലും പാകിസ്ഥാനുമായി ഒരു മത്സരം പോലുമില്ല.
കഴിഞ്ഞ വർഷം ഐ.സി.സി ട്വന്റി-20 ലോകകപ്പിലാണ ഇരുടീമും അവസാനമായി മുഖാമുഖം വന്നത്. ആ മത്സരത്തിൽ പാകിസ്ഥാനായിരുന്നു ജയം. ട്വന്റി-20 ലോകകപ്പിന് ശേഷം കളിച്ച ഏഴ് ട്വന്റി-20പരമ്പരകളിലും വിജയം നേടിയാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്. മറുവശത്ത് പാകിസ്ഥാൻ ട്വന്റി-20 ലോകകപ്പിന് ശേഷം കളിച്ച ട്വന്റി-20 പരമ്പരകളിൽ ബംഗ്ലാദേശിനും വെസ്റ്റിൻഡീസിനുമെതിരെ ജയം നേടിയപ്പോൾ ആസ്ട്രേലിയയോട് തോറ്റു.
ഇരുടീമും ബൗളിംഗിലെ കുന്തമുനകൾ ഇല്ലാതെയാണ് വൻകരപ്പോരിന് ഇറങ്ങുന്നത്. ഇന്ത്യയ്ക്ക് പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറയുടേയും പാകിസ്ഥാന് ഷഹീൻ ഷാ അഫ്രീദിയുടേയും സേവനം ടൂർണമെന്റിൽ ലഭിക്കില്ല.
ജയിക്കാൻ ഇന്ത്യ
നിലവിലെ ഏഷ്യാകപ്പ് ചാമ്പ്യൻമാരായ ഇന്ത്യ കപ്പ് നിലനിറുത്താൻ ഉറച്ചാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ കളത്തിലിറങ്ങുന്നത്. മാച്ച് വിന്നർമാരുടെ സംഘമായ ഇന്ത്യ പ്രതീക്ഷകാക്കുമെന്ന് തന്നെയാണ് ആരാധകരുടെ നിഗമനം. മുൻനായകൻ വിരാട് കൊഹ്ലിയുടെ ഫോമാണ് ഇന്ത്യയുടെ പ്രധാന ആശങ്ക. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിശ്രമത്തിലായിരുന്ന കൊഹ്ലി പഴയതാളം വീണ്ടെടുക്കുമെന്നാണ് കരുതുന്നത്. വിക്കറ്റിന് പിന്നിൽ പന്തോ, കാർത്തിക്കോ എന്നത് ഇന്ത്യയെ കുഴപ്പിക്കുന്നുണ്ട്. കാർത്തിക്കിനെ കീപ്പറല്ലെക്കിൽക്കൂടി ഫിനിഷറായെങ്കിലും ഉപയോഗിച്ചേക്കാം. ഭുവനേശർ കുമാറും, ചഹലുമായിരിക്കും ബൗളിംഗ് ഡിപ്പാർട്ട്മെന്റിലെ പ്രധാനികൾ.
സാധ്യതാടീം: രോഹിത്,രാഹുൽ, കൊഹ്ലി, സൂര്യ,ഹാർദ്ദിക്, പന്ത്/കാർത്തിക്, ജഡേജ,ഭുവനേശ്വർ,അശ്വിൻ/ആവേശ്,ചഹൽ,അർഷദീപ്.
പ്രതീക്ഷയോടെ പാക്
ട്വന്റി-20 ലോകകപ്പിലെ വിജയം ഇന്ത്യയ്ക്കെതിരെ ഇത്തവണയും തുടരാമെന്നാണ് ബാബർ അസമിന്റേയും സംഘത്തിന്റെ പ്രതീക്ഷ.അസമിനൊപ്പം റിസ്വാനും, ഫകർസമാനും, ആസിഫ് അലിയും ചേരുന്ന ബാറ്റിംഗ് ലൈനപ്പ് കരുത്തുറ്റതാണ്. ഹാരീസ് റൗഫ്,നസീം ഷാ എന്നിവരുൾപ്പെടുന്ന ബൗളിംഗ് നിരയും അപകടകാരികൾ തന്നെയാണ്.
ടീം: അസം,റിസ്വാൻ,ഫകർ,അലി,ഇഫ്തികർ,ഖുഷ്ദിൽ,ഷഹദാബ്,നവാസ്/ഖാദിർ, ദഹാനി/ഹസ്നൈൻ,റൗഫ്,ഷാ.
ആദ്യജയം അഫ്ഗാന്
ദുബായ്: ഏഷ്യാകപ്പ് ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ ആദ്യജയം അഫ്ഗാനിസ്ഥാന്. ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ അവർ ശ്രീലങ്കയെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.4 ഓവറിൽ 105 റൺസിന് ഓൾഔട്ടായി. മറുപടിക്കിറങ്ങിയ അഫ്ഗാൻ 10.1ഓവറിൽ വിജയലക്ഷ്യത്തിലെത്തി (106/2). ഓപ്പണർമാരായ ഹസ്രത്തുള്ള സസായിയും (28 പന്തിൽ 37), ഗുർബാസും (18 പന്തിൽ 40) 6.1 ഓവറിൽ 83 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി അഫ്ഗാന്റെ ചേസിംഗ് അനായാസമാക്കുകയായിരുന്നു.
നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫറൂഖിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നജീബും നബിയുമാണ് ലങ്കൻ ബാറ്റിംഗ്നിരയെ തകർത്തത്. 38 റൺസെടുത്ത ഭനുക രാജപക്ഷെയാണ് ലങ്കയുടെ ടോപ് സ്കോറർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |