ബാഴ്സലോണയെ 2-0ത്തിന് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്
ലിവർപൂളിന് ജയം , ടോട്ടൻഹാമിനും അത്ലറ്റിക്കോയ്ക്കും തോൽവി
മ്യൂണിക്ക്: തങ്ങളുടെ കുന്തമുനയായിരുന്ന റോബർട്ട് ലെവൻഡോവ്സ്കിയെ സ്വന്തമാക്കിയെത്തിയ ബാഴ്സലോണയുടെ നെഞ്ചത്ത് ബയണറ്റ് തറച്ച് ബയേൺ. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിൽ കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് സ്പാനിഷ് ക്ളബ് ബാഴ്സലോണയെ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക് കീഴടക്കിയത്.
മറ്റ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ ഡച്ച് ക്ളബ് അയാക്സിനെതിരെ അവസാന നിമിഷം 2-1ന് ജയിച്ചുകയറിയപ്പോൾ മറ്റൊരു ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം പോർച്ചുഗീസ് ക്ളബ് സ്പോർട്ടിംഗ് സി.പിയോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങി. മുൻ ഫൈനലിസ്റ്റുകളായ അത്ലറ്റിക്കോ മാഡ്രിഡിനെ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനും ഇതേ സ്കോറിന് തോൽപ്പിച്ചു. മുൻ ചാമ്പ്യൻന്മാരായ ഇന്റർമിലാൻ 2-0ത്തിന് വിക്ടോറിയ പ്ളസനെയും ക്ളബ് ബ്രൂഗെ 4-0ത്തിന് പോർട്ടോയെയും തോൽപ്പിച്ചു.
ആരാധകർ ആവേശപൂർവം കാത്തിരുന്ന ബാഴ്സയും ബയേണും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ പകുതിയിലുടനീളം ലഭിച്ച അവസരങ്ങളൊക്കെയും നഷ്ടപ്പെടുത്തിയതാണ് ബാഴ്സയ്ക്ക് തിരിച്ചടിയായത്. ബയേണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മുൻ ബയേൺ താരം ലെവൻഡോവ്സ്കിയാണ് പല ചാൻസുകളും മിസാക്കിയത്. മിന്നുന്ന ഫോമിലായിരുന്ന ബയേൺ ഗോളി മാനുവൽ ന്യൂയറുടെ കിടിലൻ സേവുകളാണ് ബാഴ്സയ്ക്ക് മുന്നിൽ ഗോൾ വാതിലടച്ചത്. രണ്ടാം പകുതിയിൽ കിട്ടിയ രണ്ടവസരങ്ങൾ വലയിലാക്കി ബയേൺ വിജയം നേടുകയും ചെയ്തു.
രണ്ടാം പകുതിയിൽ അഞ്ചു മിനിട്ടിനിടെയാണ് ബയേൺ രണ്ടു ഗോളുകളും നേടിയത്. 50-ാം മിനിട്ടിൽ കിമ്മിഷ് എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ വലയിലാക്കി ലൂക്കാസ് ഹെർണാണ്ടസ് ബയേണിനെ മുന്നിലെത്തിച്ചു. 54-ാം മിനിട്ടിൽ ലെറോയ് സാനെയാണ് രണ്ടാം ഗോള് നേടിയത്. മുസിയാലയിൽ നിന്ന് കിട്ടിയ പന്തുമായി കുതിച്ച സാനെ ബാഴ്സ പ്രതിരോധത്തെയും ഗോളി ടെർസ്റ്റെഗനേയും മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.രണ്ടാം പകുതിയിൽ ലഭിച്ച ചാൻസുകളും ബാഴ്സ പാഴാക്കിയതോടെ മത്സരത്തിന്റെ കാര്യത്തിൽ തീരുമാനമായി.
ഇതോടെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയോട് കഴിഞ്ഞ 12 തവണ ഏറ്റുമുട്ടിയതിൽ ഒമ്പതിലും ജയം നേടാൻ ബയേണിനായി. രണ്ടു മത്സരങ്ങളിൽ മാത്രം പരാജയപ്പെട്ടപ്പോൾ ഒന്ന് സമനിലയിലായി. ഗ്രൂപ്പ് സിയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു ജയവുമായി ബയേണാണ് ഒന്നാമത്. രണ്ടു കളികളിൽ നിന്ന് മൂന്ന് പോയിന്റുള്ള ബാഴ്സ രണ്ടാം സ്ഥാനത്തുണ്ട്.
ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിലാണ് ലിവർപൂൾ അയാക്സിനെ പരാജയപ്പെടുത്തിയത് . സ്വന്തം മൈതാനമായ ആൻഫീൽഡിൽ മത്സരം അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് ജോയൽ മാറ്റിപ്പിന്റെ ഹെഡറിലൂടെ വിജയ ഗോൾ വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |