ചെന്നൈ : ന്യൂസിലാൻഡ് എ ടീമിനെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഏഴുവിക്കറ്റിന് തോൽപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ നയിച്ച ഇന്ത്യ എ ക്രിക്കറ്റ് ടീം.ചെന്നൈയിൽ ടോസ് നേടിയ സഞ്ജുവും സംഘവും കിവീസിനെ ബാറ്റിംഗിനിറക്കി 40.2 ഓവറിൽ 167ന് ആൾഒൗട്ടാക്കിയശേഷം 31.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
8.2 ഓവറിൽ ഒരു മെയ്ഡനടക്കം 32 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പേസർ ശാർദ്ദൂൽ താക്കൂറും ഏഴോവറിൽ 30 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് സെന്നും ചേർന്നാണ് കിവികളുടെ ചിറകൊടിച്ചത്. സ്പിന്നർ കുൽദീപ് യാദവിന് ഒരു വിക്കറ്റ് ലഭിച്ചു.27 റൺസെടുക്കുന്നതിനിടെ കിവീസിന് ആദ്യ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്നു. 19-ാം ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 74 റൺസ് എന്ന നിലയിലായ ടീമിനെ ഒമ്പതാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത മൈക്കേൽ റിപ്പണും (61) ജോ വാക്കറും (36) ചേർന്നാണ് 167ലെത്തിച്ചത്.
മറുപടിക്കിറങ്ങിയ ഇന്ത്യ എയ്ക്ക് പൃഥ്വി ഷായെ (17) എട്ടാം ഓവറിൽ നഷ്ടമായെങ്കിലും റിതുരാജ് ഗെയ്‌ക്ക്‌വാദ്(41),രാഹുൽ ത്രിപാതി (31),സഞ്ജു സാംസൺ(29*),രജത് പാട്ടീദാർ (45*) എന്നിവരുടെ പോരാട്ടം ഇന്ത്യയെ 109 പന്തുകൾ ശേഷിക്കേ വിജയത്തിലെത്തിച്ചു.
രണ്ടാം ഏകദിനം ഞായറാഴ്ച ഇതേവേദിയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |