ലണ്ടൻ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച പേസർ ജുലാൻ ഗോസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു.ഇന്നലെ അവസാന ഏകദിനമത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ തന്റെ അവസാന ഓവറിൽ വിക്കറ്റ് വീഴ്ത്തിയാണ് ജുലാൻ കളി അവസാനിപ്പിച്ചത്. മത്സരത്തിൽ 16 റൺസിന് വിജയിച്ച ഇന്ത്യ പരമ്പര 3-0ത്തിന് തൂത്തുവാരുകയും ചെയ്തു.
ലോർഡ്സിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ളണ്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 45.4ഓവറിൽ 169 റൺസിന് ആൾഒൗട്ടായപ്പോൾ ഇംഗ്ളണ്ടിനെ 43.3 ഓവറിൽ 153 റൺസിന് പുറത്താക്കിയാണ് വിജയം ആഘോഷിച്ചത്.
ദീപ്തി ശർമ്മയും (68 നോട്ടൗട്ട്), സ്മൃതി മന്ഥാനയും (50),പൂജ വസ്ത്രാകറും (22) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. എക്സ‌്ട്രാസായി 20 റൺസ് കിട്ടിയതുകൊണ്ടാണ് 169ലെത്തിയത്. തന്റെ അവസാന ഇന്നിംഗ്സിനായി ബാറ്റിംഗിനിറങ്ങിയ ജുലാന് ഇംഗ്ളണ്ട് താരങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയെങ്കിലും ഗോൾഡൻ ഡക്കായി.
മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനെ നാലുവിക്കറ്റ് വീഴ്ത്തിയ രേണുക സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജുലാൻ ഗോസ്വാമിയും രാജേശ്വരി ഗെയ്ക്ക്‌വാദും ഒരു വിക്കറ്റ് നേടിയ ദീപ്തി ശർമ്മയും ചേർന്നാണ് എറിഞ്ഞിട്ടത്. അവസാന മത്സരത്തിൽ പത്തോവറിൽ മൂന്ന് മെയ്ഡനടക്കം 30 റൺസ് വഴങ്ങിയാണ് ജുലാൻ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ആലിസ് കാപ്സെ(5),കേറ്റ് ക്രോസ്(10) എന്നിവരുടെ വിക്കറ്റുകളാണ് ജുലാൻ വീഴ്ത്തിയത്.തന്റെ അവസാന ഓവറിലായിരുന്നു ജുലാൻ കേറ്റ് ക്രോസിനെ ബൗൾഡാക്കിയത്.
20 വർഷം നീണ്ട കരിയറിനാണ് ജുലാൻ ഗോസ്വാമി ഇന്നലെ കർട്ടനിട്ടത്.
2002 ജനുവരി ആറിന് ചെന്നൈയിൽ ഇംഗ്ളണ്ടിനെതിരെ തന്നെയായിരുന്നു ജുലാന്റെ ഏകദിന അരങ്ങേറ്റം.
204 ഏകദിനങ്ങളിൽ നിന്ന് 255 വിക്കറ്റുകൾ
12 ടെസ്റ്റുകളിൽ നിന്ന് 44വിക്കറ്റുകൾ
68 ട്വന്റി-20 കളിൽ നിന്ന് 56 വിക്കറ്റുകൾ
6/31 ഏകദിനത്തിലെ മികച്ച പ്രകടനം
5/11 ട്വന്റി-20യിലെ മികച്ച പ്രകടനം
5/25 ടെസ്റ്റിലെ ഏറ്റവും മികച്ച പ്രകടനം.
40-ാംവയസിലാണ് ജുലാൻ ക്രിക്കറ്റിനോട് വിടപറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |