പാർക്കിംഗിന് യൂണിവേഴ്സിറ്റി ചോദിച്ചത് വൻ തുകയെന്ന് ജയേഷ് ജോർജ്
തിരുവനന്തപുരം: സർക്കാർ ഒപ്പം നിന്നിട്ടും വിവിധ വകുപ്പുകൾ ട്വന്റി - 20ക്ക് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷനെ ഉപദ്രവിക്കുന്നതിനാൽ ,കാര്യവട്ടം സ്റ്റേഡിയം അടിയന്തരമായി സർക്കാർ ഏറ്റെടുക്കമെന്ന് ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് ആവശ്യപ്പെട്ടു.
മത്സര ദിവസം പൊതുജനങ്ങളുടെ വാഹന പാർക്കിംഗിനായി കേരള സർവകലാശാലയുടെ സ്ഥലമാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ഇതിന് അഞ്ച് ലക്ഷം മുൻകൂറായി നൽകണമെന്നാണ് സർവകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ കാര്യവട്ടത്ത് മത്സരം നടപ്പോൾ ജനങ്ങളിൽ നിന്ന് വൻതുകയാണ് പാർക്കിംഗ് ഫീസ് ഇനത്തിൽ സർവകലാശാല ഈടാക്കിയത്. ഇത്തവണയും ഒരു കാർ പാർക്ക് ചെയ്യുന്നതിന് 250 രൂപക്ക് മുകളിൽ ഈടാക്കാനാണ് ശ്രമമെന്നും ,മത്സരം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇത്തരം നടപടികൾ കെ.സി.എയെ ഉപദ്രവിക്കലാണെന്നും ജയേഷ് ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൈദ്യുതി, വെള്ളം കുടിശിക കേരള ക്രിക്കറ്റ് അസോസിയേഷൻ ഉണ്ടാക്കിയതല്ല. കുടിശിക വന്നത് ഒറ്റ ദിവസം കൊണ്ടല്ല. ക്രിക്കറ്റ് തുടങ്ങാനിരിക്കുമ്പോഴാണ് വൈദ്യുതി വിച്ഛേദിക്കാൻ വന്നത്. 58 ലക്ഷം രൂപയുടെ കുടിശിക അടച്ചില്ലെങ്കിൽ മത്സര തലേന്നു വിച്ഛേദിക്കാനാണ് ജല അതോറിട്ടി ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ ബി.സി.സി.ഐ ഗൗരവമായാണ് കാണുന്നത്. ചെലവ് നോക്കിയാൽ കേരളത്തിൽ മത്സരം നടത്താനാകില്ല.കേരളത്തിൽ ഇനിയും മത്സരങ്ങൾ നടക്കണമെങ്കിൽ ഗ്രൗണ്ടിന്റെ പരിപാലനം ശരിയായിരിക്കണം. ജനുവരിയിൽ ഇന്ത്യാ-ന്യൂസിലൻഡ് ഏകദിനത്തിന് സാദ്ധ്യതയുണ്ട്.കാണികളുടെ ഭാഗത്ത് നിന്ന് വലിയ സഹകരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |