കൊച്ചി: ബ്ലാസ്റ്റേഴ്‌സ്... ബ്ലാസ്റ്റേഴ്‌സ്... ഹൃദയതാളം കണക്കെ ബ്ലാസ്റ്റേഴ്‌സ് സ്‌നേഹം ഉരുവിട്ട് പതിനായിരങ്ങൾ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് കടലുപോലെ ഒഴുകിയെത്തിയപ്പോൾ രണ്ട് വർഷത്തിന് ശേഷം കൊച്ചിയിലേക്ക് വിരുന്നെത്തിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടനമത്സരം കെങ്കേമമായി. മസാല കോഫി മ്യൂസിക് ബാൻഡിന്റെ പാട്ടിനൊപ്പം നടൻ നിവിൻ പോളിയുടെ സാന്നിദ്ധ്യവും ബയോ ബബിൾ സർക്കിൾ വിട്ടുപുറത്തുവന്ന ഐ.എസ്.എൽ മാമാങ്കത്തിന്റെ ഒമ്പതാം പതിപ്പിന്റെ ഉദ്ഘാടനത്തിന് മാറ്റുകൂട്ടി. എന്നാൽ, കൊട്ടും മേളവും നിറഞ്ഞ കളർഫുൾ ഉദ്ഘാന ചടങ്ങ് ഇക്കുറിയുണ്ടായില്ല. എങ്കിലും കളിയാരവത്തിന് ഗ്ലാമറൊട്ടും കുറഞ്ഞില്ല.
ഇന്നലെ രാവിലെ മുതൽ തന്നെ കലൂരിലേക്ക് ആരാധകർ ഒഴുകിയെത്തി. വൈകിട്ടായപ്പോഴേക്കും മഞ്ഞക്കടലുപോലെയായി ജവർലാൽ നെഹ്‌റു സ്‌റ്റേഡിവും പരിസരവും. മുഖത്തും താടിയിലും തലയിലുമെല്ലാം ടീമിന്റെ നിറവും ചിഹ്നവും പൂശി ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്‌നേഹം പ്രകടിപ്പിച്ചു. മത്സരം തുടങ്ങാൻ മണിക്കൂറുകൾക്ക് മുമ്പേ സ്റ്റേഡിയം മഞ്ഞക്കുപ്പമായിട്ട പോലെയായി. ഇരുടീമുകളും ഗ്രൗണ്ടിലേക്ക് എത്തിയപ്പോൾ സ്റ്റേഡിയമാകെ ഇളകി മറിഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ഫുൾ പവറിലായിരുന്നു സ്റ്റേഡിയമാകെ.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ, ഫുട്‌ബോൾ താരം ഐ.എം വിജയൻ തുടങ്ങിയവർ ഐ.എസ്.എൽ ഉദ്ഘാടന മത്സരം കാണാൻ കൊച്ചിയിലെത്തിയിരുന്നു.
ആശാന്റെ മാസ് എൻട്രി
ആദ്യം ആശാൻ... പിന്നെ ശഷ്യന്മാർ.. ബ്ലാസ്‌റ്റേഴ്‌സ് മുഖ്യപരിശീലകൻ ഇവൻ വുകോമനോവിച്ചിന് തകർപ്പൻ വരവേൽപ്പാണ് കൊച്ചിയൊരുക്കിയത്. ടീമിനൊപ്പം കൂടിയിട്ട് വർഷമൊന്നായെങ്കിലും മഞ്ഞപ്പടയുടെ സ്വന്തം തട്ടകത്തിലേക്കുള്ള വുകോമനോവിച്ചിന്റെ ആദ്യവരവിൽ സ്‌റ്റേഡിയം ഇളകി മറിഞ്ഞു. തൊഴുകൈകളോടെ ആശാൻ ആരാധകർക്ക് നന്ദിയറിച്ചു. പിന്നാലെയത്തിയ ഈസ്റ്റ് ബംഗാൾ കോച്ച് സ്റ്റീഫൻ കോൺസ്‌റ്റൈന്റെനെയും ഊഷ്മളമായി സ്വീകരിക്കാൻ കൊച്ചി മറന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |