എ.ടി.കെ 5, ബ്ളാസ്റ്റേഴ്സ് 2ൾ
ദിമിത്രി പെട്രറ്റോസിന് ഹാട്രിക്
കൊച്ചി: സ്വന്തം കളത്തിൽ നിറഞ്ഞ പിന്തുണ നൽകിയ ആരാധകർക്ക് മുമ്പിൽ കേരള ബ്ളാസ്റ്റേഴ്സിന് ദയനീയ തോൽവി. കൊച്ചിയിലെ രണ്ടാം കളിയിൽ എ.ടി.കെ. മോഹൻ ബഗാൻ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ബ്ളാസ്റ്റേഴ്സിനെ തറപറ്റിച്ചു. എ.ടി.കെയുടെ ദിമിത്രി പെട്രറ്റോസ് ഹാട്രിക് ഗോളുകൾ സ്വന്തമാക്കി ഉജ്വലപ്രകടനം കാഴ്ചവച്ചു. എ.ടി.കെയും അപ്രതീക്ഷിത നീക്കങ്ങൾ തടയാൻ പ്രതിരോധനിരയ്ക്ക് സംഭവിച്ച പിഴവാണ് ബ്ളാസ്റ്റേഴ്സിനെ തോൽവിയിലേയ്ക്ക് നയിച്ചത്.
ആദ്യപകുതിയുടെ ആറാം മിനിറ്റിൽ തന്നെ ബ്‌ളാസ്റ്റേഴ്‌സ് ആദ്യഗോൾസ്വന്തമാക്കി കളിക്ക് വീര്യം പകർന്നു. സഹൽ സമദ് കൈമാറിയ പന്തിൽ നിന്നാണ് ഐവാൻ കലൗഷ്‌നി ആദ്യഗോൾ വീഴ്‌ത്തിയത്. ബോക്‌സിന്റെ മദ്ധ്യഭാഗത്തു നിന്ന് പായിച്ച പന്ത് ഗോൾവലയുടെ താഴത്തെ വലതുമൂലയിലാണ് പതിച്ചത്.
ഗോളായി മാറാമായിരുന്ന ഒന്നിലേറെ സന്ദർഭങ്ങൾ സൃഷ്‌ടിച്ച് ബ്ളാസ്റ്റേഴ്സ് മുന്നേറുന്ന സമയത്താണ് സമനില ഗോൾ എ.ടി.കെ സ്വന്തമാക്കിയത്. ദിമിത്രി പെട്രറ്റോസാണ് എ.ടി.കെയ്ക്ക് ആദ്യഗോൾ നേടിക്കൊടുത്തത്. ഗോൾ ബോക്സിന്റെ മദ്ധ്യഭാഗത്തു നിന്ന് ഇടതുകാൽ കൊണ്ട് അടിച്ച പന്ത് നടുവിലൂടെ ഗോൾവലയിൽ പതിച്ചു. ഹ്യൂഗോ ബൊണോമസ് നൽകിയ പാസാണ് ഗോളാക്കി മാറ്റിയത്.
ആദ്യപകുതിയുടെ 38 ാം മിനിറ്റിലാണ് എ.ടി.കെ രണ്ടാം ഗോൾ കരസ്ഥമാക്കി മുന്നേറ്റം കുറിച്ചത്. ജോണി കൗകോയാണ് എ.ടി.കെയ്ക്ക് രണ്ടാം ഗോൾ സമ്മാനിച്ചത്. മൻവീർ സിംഗ് നൽകിയ പാസ് ഗോൾ ബോക്സിന്റെ നടുവിൽ നിന്നാണ് ജോണി അടിച്ചുപറത്തിയത്. വലതു മൂലയുടെ അടിയിലൂടെയാണ് പന്ത് ഗോൾവലയിൽ പതിച്ചത്.
രണ്ടാം പകുതി ആരംഭിച്ച് പന്ത്രണ്ടാം മിനിറ്റിൽ വീണ്ടും ഗോളടിച്ച് എ.ടി.കെ ബ്ളാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ദിമിത്രി പെട്രറ്റോസാണ് വീണ്ടും ഗോൾ നേടിയത്. ലിസ്റ്റൺ കൊളാസോ നൽകിയ പാസ് ഗോൾ ബോക്സിന്റെ നടുവിൽ നിന്ന് അടിച്ചുവിട്ടത് വലത്തേ മൂലയിലൂടെ വലയിൽ പതിക്കുകയായിരുന്നു.
എ.ടി.കെയുടെ ഗോൾ കീപ്പർ വിശാൽ കൈത്തിന്റെ കാലുകൾക്കിടയിലൂടെ പായിച്ചുവിട്ട പന്തിലൂടെ രാഹുൽ കണ്ണോലി പ്രവീൺ പായിച്ചുവിട്ട പന്തിലൂടെയാണ് ബ്ളാസ്റ്റേഴ്സ് രണ്ട് രണ്ടാം ഗോൾ നേടിയത്. കിഴക്കേ മൂലയിൽ നിന്ന് ലഭിച്ച പന്ത് ദൂരത്തുനിന്ന് രാഹുൽ അടിച്ചുവിട്ടു. എ.ടി.കെയുടെ ഗോൾ കീപ്പർക്ക് നേരെയാണ് പന്തെത്തിയത്. തടയാൻ ശ്രമിച്ചെങ്കിലും കാലുകൾക്കിടയിലൂടെ പാഞ്ഞ പന്ത് ഇടത്തേ മൂലയിലൂടെ ഗോൾ വലയിലെത്തി.
നാലു മിനിറ്റുകളുടെ ഇളവേളയിൽ രണ്ടു ഗോളുകൾ അടിച്ച എ.ടി.കെയുടെ മിന്നുന്ന പ്രകടനമാണ് പിന്നീട് കണ്ടത്. കാര്യമായ പ്രതിരോധം പോലും നേരിടാതെയാണ് നാലാമത്തെയും അഞ്ചാമത്തെയും ഗോളുകൾ എ.ടി.കെ നേടിയത്. ലെന്നി റോഡ്രിഗ്സാണ് എ.ടി.കെയുടെ നാലാം ഗോൾ കരസ്ഥമാക്കിയത്. ദിമിത്ര പെട്രറ്റോസ് കുതിച്ചുകയറ്റിക്കൊണ്ടുവന്ന പന്ത് പ്രതിരോധിക്കാൻ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗോൾ ബോക്സിന്റെ നടുവിൽ നിന്ന് ലെന്നി റോഡ്രിഗ്സ് അനായാസമായി ഗോൾ വലയിലേക്ക് അടിച്ചുകയറ്റി.
വർദ്ധിതവീര്യത്തോടെ കുതിച്ചുകയറിയ എ.ടി.കെ നാലു മിനിറ്റിനകം അടുത്ത ഗോളും സ്വന്തമാക്കി. ദിമിത്രി പെട്രറ്റോസാണ് അഞ്ചാം ഗോളിലൂടെ ഹാട്രിക് സ്വന്തമാക്കിയത്. ബോക്സിന്റെ നടുവിൽ നിന്നടിച്ച പന്ത് അനായാസം വലയിൽ കുടുങ്ങി. അതിവേഗത്തിൽ നടത്തിയ മുന്നേറ്റങ്ങളാണ് എ.ടി.കെയുടെ ഗോളുകൾക്ക് വഴിതെളിച്ചത്. ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ വീഴ്ച സമർത്ഥമായി മുതലെടുക്കാൻ എ.ടി.കെയുടെ താരങ്ങൾക്ക് കഴിഞ്ഞത് വിജയം ഉറപ്പിക്കാൻ സഹായമായി.
തുടക്കത്തിലെ മികവ് കൈവിട്ട് ബ്ളാസ്റ്റേഴ്സ്
കളിയുടെ തുടക്കം മുതൽ പന്ത് കൈവശം വയ്ക്കുന്നതിലും മുന്നേറ്റത്തിലും ബ്‌ളാസ്റ്റേഴ്‌സ് അപ്രമാദിത്യം നേടിയിരുന്നു. ഭൂരിപക്ഷം സമയത്തും പന്തുമായി എ.ടി.കെയുടെ കളത്തിൽ കുതിച്ചുകയറാൻ ബ്‌ളാസ്റ്റേഴ്‌സ് താരങ്ങൾ ശ്രദ്ധിച്ചു. ഗോളാകുമായിരുന്ന നിരവധി സന്ദർഭങ്ങൾ സൃഷ്ടിക്കാനും താരങ്ങൾക്ക് കഴിഞ്ഞു. എ.ടി.കെയുടെ ഗോൾ കീപ്പറെ മറികടക്കാൻ കഴിഞ്ഞില്ല. ഗോളാകുമായിരുന്ന സന്ദർഭങ്ങൾ എ.ടി.കെയുടെ ഗോൾ കീപ്പർ വിശാൽ കൈത്ത് സമർത്ഥമായി തടഞ്ഞതും ബ്ളാസ്റ്റേഴ്സിന് തോൽവിക്ക് വഴിതെളിച്ചു.
ആദ്യപകുതിയിലെ വീര്യം തുടരാൻ രണ്ടാം പകുതിയിൽ ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ഗോൾനിലയിൽ മുന്നിലെത്തിയ എ.ടി.കെ സകലശക്തിയും പുറത്തെടുത്ത് ഗോൾ വീഴിക്കാൻ പരിശ്രമിച്ചത് വിജയം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |