റിലീ റൂസോയ്ക്ക് സെഞ്ച്വറി(56 പന്തുകളിൽ ഏഴുഫോറും എട്ടു സിക്സുമടക്കം 109 റൺസ്)
ദക്ഷിണാഫ്രിക്ക 104 റൺസിന് ബംഗ്ളാദേശിനെ തോൽപ്പിച്ചു
സിഡ്നി : സൂപ്പർ 12 റൗണ്ടിലെ ആദ്യ മത്സരത്തിൽ മഴകാരണം സിംബാബ്‌വെയുമായി പോയിന്റ് പങ്കുവയ്ക്കേണ്ടിവന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിജയം.ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ളാദേശിനെതിരെ 104 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് ദക്ഷിണാഫ്രിക്ക താളം വീണ്ടെടുത്തത്.
സിഡ്നിയിൽ ഇന്നലെ രാവിലെ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന സ്കോർ ഉയർത്തിയ ശേഷം ബംഗ്ളാദേശിനെ 16.3ഒാവറിൽ 101റൺസിന് ആൾഒൗട്ടാക്കുകയായിരുന്നു. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ റിലീ റൂസോയും ( 56 പന്തുകളിൽ 109 റൺസ്) അർദ്ധസെഞ്ച്വറി നേടിയ ക്വിന്റൺ ഡി കോക്കും (38 പന്തുകളിൽ 63) ചേർന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നൽകിയത്. നാലുവിക്കറ്റ് വീഴ്ത്തിയ അൻറിച്ച് നോർക്യേയും മൂന്ന് വിക്കറ്റ് നേടിയ തബാരേസ് ഷംസിയും ചേർന്നാണ് ബംഗ്ളാബാറ്റിംഗ് നിരയെ അരിഞ്ഞിട്ടത്.
നായകൻ ടെംപ ബൗമയെ(2) ആദ്യഓവറിൽത്തന്നെ നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിക്കറ്റിൽ റൂസോയും ഡികോക്കും കൂട്ടിച്ചേർത്ത 168 റൺസ് കരുത്താവുകയായിരുന്നു. രണ്ടാം ഓവറിൽ ക്രീസിൽ ഒരുമിച്ച സഖ്യം 81 പന്തുകളിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്. ഏഴുഫോറും മൂന്ന് സിക്സും പായിച്ച ഡികോക്ക് 15-ാം ഓവറിൽ അഫീഫ് ഹൊസൈന്റെ പന്തിൽ സൗമ്യ സർക്കാരിന് ക്യാച്ച് നൽകി മടങ്ങിയപ്പോഴാണ് സഖ്യം തകർന്നത്. തുടർന്നിറങ്ങിയ ട്രിസ്റ്റിയൻ സ്റ്റബ്സിനെ(7) ഷാക്കിബ് പുറത്താക്കിയെങ്കിലും നേരിട്ട 52-ാമത്തെ പന്തിൽ റൂസോ സെഞ്ച്വറി പൂർത്തിയാക്കി. 56 പന്തുകളിൽ ഏഴുഫോറും എട്ടുസിക്സുമടക്കം 109 റൺസടിച്ച റൂസോ 19-ാം ഓവറിൽ ഷാക്കിബിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്ക 197/4 എന്ന നിലയിലായിരുന്നു. അവസാന ഓവറിൽ എയ്ഡൻ മാർക്രമിന്റെ(10) വിക്കറ്റ് കൂടി നഷ്ടമായി.
മറുപടിക്കിറങ്ങിയ ബംഗ്ളാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഈസിയായി വിജയത്തിലെത്തിച്ചത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സൗമ്യ സർക്കാരിനെ ഡികോക്കിന്റെ ഗ്ളൗസിലെത്തിച്ച് നോർക്യേയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. നാലാം പന്തിൽ നജ്മുൽ ഹൊസൈനെ ബൗൾഡാക്കി നോർക്യേ അടുത്ത പ്രഹരവും നൽകി. അഞ്ചാം ഓവറിൽ ഷാക്കിബ് അൽ ഹസനും(1) നോർക്യേയ്ക്ക് ഇരയായി.ആറാം ഓവറിൽ റബാദ അഫീഫിനെക്കൂടി (0) മടക്കി അയച്ചതോടെ ബംഗ്ളാദേശ്47/4 എന്ന നിലയിലായി.മെഹ്ദി ഹസൻ(11),മൊസാദേക്ക് ഹൊസെയ്ൻ(0),നൂറുൽ ഹസൻ(2) എന്നിവരും പിന്നാലെ കൂടാരം കയറി. ഈ വിക്കറ്റ് മഴയിലും പിടിച്ചുനിന്ന ഫസ്റ്റ് ഡൗൺ ബാറ്റർ ലിട്ടൺ ദാസ് (34)14-ാം ഓവറിൽ ഷംസിക്കിരയായപ്പോൾ ബംഗ്ളാദേശ് 85/8 എന്ന നിലയിലായി. ഹസൻ മഹ്മൂദ് (0) റൺഒൗട്ടായപ്പോൾ ടാസ്കിൻ അഹമ്മദിനെ(10) ക്ളീൻ ബൗൾഡാക്കി നോർക്യേ ബംഗ്ളാദേശി ഇന്നിംഗ്സിന് കർട്ടനിട്ടു.
ഈ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ജയം, ബംഗ്ളാദേശിന്റെ ആദ്യ തോൽവി
റിലി റൂസോ ഒറ്റയ്ക്ക് നേടിയ സ്കോർ പോലും ബംഗ്ളാദേശ് ടീമിലെ 11 പേർക്കും ചേർന്ന് നേടാനായില്ല.
റൂസോയുടെ തുടർച്ചയായ രണ്ടാം അന്താരാഷ്ട്ര ട്വന്റി-20 സെഞ്ച്വറി.
സകോർ കാർഡ്
ദക്ഷിണാഫ്രിക്ക 205/5
റൂസോ 109, ഡികോക്ക് 63
ഷാക്കിബ് 2/33
ബംഗ്ളാദേശ് 101ആൾഒൗട്ട്
ലിട്ടൺ ദാസ് 34
നോർക്യേ 4/10,ഷംസി 3/20
മാൻ ഒഫ് ദ മാച്ച് : റിലി റൂസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |