മുംബയ് : ഇന്ത്യൻ ക്രിക്കറ്റിൽ ലിംഗസമത്വ പ്രഖ്യാപനവുമായി ചരിത്രം കുറിച്ച് ബി.സി.സി.ഐ. ഇനിമുതൽ പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം വനിതാ താരങ്ങൾക്കും ലഭിക്കുമെന്നാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ട്വിറ്ററിലൂടെ അറിയിച്ചത്.
ടെസ്റ്റിൽ 15 ലക്ഷവും ഏകദിനത്തിൽ ആറുലക്ഷവും ട്വന്റി 20യിൽ മൂന്ന് ലക്ഷവുമാണ് പുരുഷ താരങ്ങൾക്ക് മാച്ച് ഫീസായി ലഭിക്കുന്നത്. ഇതേ തുകതന്നെ ഇനി വനിതാ താരങ്ങൾക്കും ലഭിക്കും. ഇന്ത്യൻ ക്രിക്കറ്റിൽ ലിംഗസമത്വം കൈവരുത്താനുള്ള ആദ്യപടിയാണ് തുല്യവേതനമെന്ന് ജയ് ഷാ വ്യക്തമാക്കി.
അതേസമയം പുരുഷ വനിതാ താരങ്ങൾക്ക് ഒരേ സെൻട്രൽ കരാർ തുക നൽകുന്നതിനെക്കുറിച്ച് ബി.സി.സി.ഐ പ്രതികരിച്ചിട്ടില്ല. നിലവിൽ പുരുഷ താരങ്ങൾക്ക് എ പ്ളസ്,എ,ബി,സി എന്നീ നാലു തട്ടുകളിലായി യഥാക്രമം ഏഴ് കോടി,അഞ്ചുകോടി,മൂന്ന് കോടി,ഒരു കോടി എന്ന രീതിയിലാണ് സെൻട്രൽ കോൺട്രാക്ട് നൽകുന്നത്. വനിതാ താരങ്ങൾക്ക് എ,ബി,സി കാറ്റഗറികളിലായി 50ലക്ഷം,30ലക്ഷം,10ലക്ഷം എന്നിങ്ങനെയാണ് കരാർ നൽകുന്നത്. ഇതിലും തുല്യത വേണമെന്ന് ഏറെനാളായി ആവശ്യമുയരുന്നുണ്ട്.
മാച്ച് ഫീയിൽ തുല്യതവരുത്താനുള്ള ബി.സി.സി.ഐ തീരുമാനത്തെ മുൻ ഇന്ത്യൻ വനിതാ ക്യാപ്ടൻ മിഥാലി രാജ്,ജുലാൻ ഗോസ്വാമി,നിലവിലെ ക്യാപ്ടൻ ഹർമൻ പ്രീത് കൗർ തുടങ്ങിയവർ സ്വാഗതം ചെയ്തു.പ്രതിഫലത്തിലെ തുല്യതയ്ക്കൊപ്പം അടുത്ത വർഷം മുതൽ വനിതാ ഐ.പി.എൽ തുടങ്ങാനുള്ള ബി.സി.സി.ഐ തീരുമാനവും ചരിത്രപ്രധാനമാണെന്ന് മിഥാലി ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ വനിതാക്രിക്കറ്റിന് മുൻപത്തേക്കാളേറെ പ്രചാരം ഇപ്പോഴുണ്ട്. കഴിഞ്ഞമാസമാണ് ഇന്ത്യൻ വനിതാ ടീം ഏഴാം വട്ടവും ഏഷ്യാകപ്പ് സ്വന്തമാക്കിയത്. ഇംഗ്ളണ്ടിൽ ചെന്ന് ഏകദിന പരമ്പര സ്വന്തമാക്കിയതും കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയതും വനിതാ ടീമിന്റെ തൊപ്പിയിലെ പൊൻതൂവലുകളാണ്.
ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സ്വർണലിപികളാൽ രേഖപ്പെടുത്തേണ്ടതാണ് ഈ തീരുമാനം.- ഹർമൻപ്രീത് കൗർ,ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |