കൊച്ചി: മുംബയ് നീലപ്പടയുടെ കുതിച്ചുകയറ്റത്തിൽ കേരളത്തിന്റെ മഞ്ഞപ്പട കൊമ്പും കുത്തി വീണു. കൊച്ചിയിലെ മൂന്നാം ഹോം മാച്ചിൽ ഒരു ഗോൾ പോലും നേടാൻ കഴിയാത്ത തോൽവി. തുടർച്ചയായി രണ്ടു കളിയിലും കേരള ബ്ളാസ്റ്റേസ് തോറ്റതോടെ ആരാധകർ നിരാശയിലേക്ക് കൂപ്പുകുത്തി.
മുംബയ് ആദ്യഗോൾ വീഴ്‌ത്തിയപ്പോൾ നെഞ്ചു തകർന്നത് ബ്ളാസ്റ്റേഴ്സിന്റെ ആരാധകരാണ്. മുൻകളികളെ അപേക്ഷിച്ച് എണ്ണത്തിൽ കുറവായിരുന്നെങ്കിലും തുടക്കം മുതൽ ടീമിന് ആവേശം പകർന്ന ആരാധകർ ആദ്യപകുതിയുടെ 21 ാം മിനിറ്റിൽ വീണ ആദ്യഗോളിൽ നിശബ്ദരായി. മെഹ്‌താബ് സിംഗാണ് ഇടതുകാൽ കൊണ്ട് ഗോൾവലയുടെ നടുവിലൂടെ പന്തടിച്ച് കയറ്റിയത്.
പ്രതിരോധത്തിലും ഗോൾ നേടാനും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് രണ്ടാം ഗോൾ അനായാസം മുംബയ് സ്വന്തമാക്കിയത്. ആദ്യഗോൾ വീണതിന്റെ പത്താം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ പതിച്ചത്. ബ്ളാസ്റ്റേഴ്സിന്റെ ഗോൾ ബോക്സിൽ കടന്നുകയറി ജോർജ് പെരേരയാണ് രണ്ടാം ഗോൾ നേടിയത്.
ഗോൾ നേടുമെന്ന പ്രതീക്ഷ സൃഷ്ടിക്കുന്ന സന്ദർഭങ്ങൾ ലഭിച്ചെങ്കിലും ബ്ളാസ്റ്റേഴ്സിന് തടയിടുന്ന നീക്കങ്ങളാണ് മുംബയ് പുറത്തെടുത്തത്. ഗോൾ മുഖത്ത് ആക്രമിച്ച് കയറിയ സന്ദർഭങ്ങളിൽ മുംബയുടെ ഗോൾ കീപ്പർ പി.ടി. ലച്ചെൻപ അതിസമർത്ഥമായി പന്ത് തട്ടിയകറ്റിയും കൈപ്പിടിയിൽ ഒതുക്കിയും സേവ് ചെയ്തു.
ആദ്യപകുതിയിൽ നേടിയ ആധിപത്യം വിട്ടുകൊടുക്കാതെ മുന്നേറാൻ രണ്ടാം പകുതിയുടെ തുടക്കം മുതൽ മുംബയ് ശ്രദ്ധിച്ചു. ഗോൾ ലക്ഷ്യവുമായി ബ്ളാസ്റ്റേഴ്സ് താരങ്ങളും ചടുലമായ നീക്കങ്ങൾ പുറത്തെടുത്തു. മുംബയുടെ ഗോൾ മുഖത്തു വരെ സമർത്ഥമായ പാസുകളിലൂടെ കഴിഞ്ഞെങ്കിലും നേരിയ അകലത്തിൽ പന്ത് പുറത്തുപോകുകയോ ലച്ചെൻൻപയുടെ കൈകളിൽ അകപ്പെടുകയോ ചെയ്തു. ലഭിച്ച കോർണർ കിക്കുകൾ പോലും മുതലാക്കാൻ അനുവദിക്കാതെ ബ്ളാസ്റ്റേഴ്സിനെ മുംബയ് പൂട്ടുകയും ചെയ്തു. രാഹുൽ കണ്ണോളി അടിച്ച പന്ത് ഗോൾ പോസ്റ്റിൽ തട്ടി തിരികെ കളത്തിലേയ്ക്കു വീണ് ഗോളവസരം നഷ്ടപ്പെടുകയും ചെയ്തു.
ലച്ചെൻപ സൂപ്പർ ഗോളി
ഗോൾ ലക്ഷ്യമിട്ട് രാഹുൽ കണ്ണോളി, സഹൽ സമദ്, ലാൽതംഗ, ആഡ്രിയൻ നിക്കോളാസ് ലൂണ, ഡിമിത്രിയസ് ഡയമന്റാക്കോസ് എന്നിവർ ഗോൾ നേടാൻ അവസാന നിമിഷം വരെ കഠിനപരിശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. ലഭിച്ച കോർണറുകളും ഫ്രീ കിക്കുകളും നേട്ടമാക്കാൻ ശ്രമിച്ചെങ്കിലും മുംബയുടെ പ്രതിരോധത്തിൽ തകരുന്ന കാഴ്ചകൾ ആവർത്തിച്ചു. ബ്ളാസ്റ്റേഴ്സ്, ബ്ളാസ്റ്റേഴ്സ് എന്നാർത്ത് വിളിച്ച് പ്രോത്സാഹനം ആവർത്തിച്ചെങ്കിലും നിരാശരായി. ജെസൽ നടത്തിയ അതിവേഗ നീക്കങ്ങളും ഫലം കണ്ടില്ല.
രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കുമ്പോഴും ഒരു ഗോളെങ്കിലും നേടാൻ ബ്ളാസ്റ്റേഴ്സ താരങ്ങൾ പരിശ്രമിച്ചു. 77 ാം മിനിറ്റിൽ കോർണർ കിക്കിലൂടെ മുംബയ്ക്ക് ലഭിച്ച പന്ത് ഗോൾ മുഖം വരെ എത്തിയെങ്കിലും ബ്ളാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ പ്രസുഖാൻ സിംഗ് കൈയിൽപ്പിടിച്ചെടുത്ത് രക്ഷകനായി.
കളിയുടെ അവസാന മിനിറ്റുകളിൽ ആരവം നിലച്ചു. കളി തീരും മുമ്പേ ആരാധകർ നിരാശയോടെ ഗ്യാലറി വിട്ടൊഴിഞ്ഞു. തുടർച്ചയായ രണ്ടാം തോൽവിയാണ് ഹോം മൈതാനിയിൽ രണ്ടാം തോൽവിയാണ് ബ്ളാസ്റ്റേഴ്സ് നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |