അഡ്ലെയ്ഡ്: ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ ബംഗ്ലാദേശ് ഓപ്പണർ ലിട്ടൺ ദാസിന് തന്റെ ബാറ്റുകളിലൊന്ന് സമ്മാനമായി നൽകി ഇന്ത്യൻ താരം വിരാട് കൊഹ്‌ലി. 21 പന്തിൽ അർധസെഞ്ച്വറി തികച്ച ലിട്ടൺ കെ.എൽ രാഹുലിന്റെ ത്രോയിൽ റണ്ണൗട്ടാകുമ്പോൾ 27 പന്തിൽ 60 റൺസ് നേടിയിരുന്നു. മഴയ്ക്ക് ശേഷം ലിട്ടൺ റൺഒൗട്ടായില്ലായിരു ന്നെങ്കിൽ മത്സരത്തിന്റെ വിധിതന്നെ മാറിയേനെ.
മത്സരശേഷം ഭക്ഷണം കഴിക്കുമ്പോൾ കൊഹ്‌ലി അവിടെ എത്തിയാണ് ലിട്ടണ് ബാറ്റ് കൈമാറിയതെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ഓപ്പറേഷൻസ് ബോർഡ് ചെയർമാൻ ജലാൽ യൂനിസ് അറിയിച്ചു. ലിട്ടണെ സംബന്ധിച്ച് ഇത് വലിയ അംഗീകാരവും പ്രചോദനവുമാണെന്നും അദ്ദേഹം പറഞ്ഞു.
വിരാടിനെതിരെ ആരോപണവുമായി ബംഗ്ളാദേശി താരം
അതേസമയം മത്സരത്തിനിടെ വിരാട് കൊഹ്‌ലി തങ്ങളെ പറ്റിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബംഗ്ലാദേശ് താരം നൂറുൽ ഹസൻ നേരത്തേ രംഗത്തെത്തിയിരുന്നു. ഫീൽഡിംഗിനിടെ വിരാട് കോലി പന്ത് കയ്യിലില്ലാതെ ത്രോ ചെയ്യുന്നതായി അഭിനയിച്ചെന്നും അതിന് അഞ്ച് റൺസ് പെനാൽറ്റിയായി അനുവദിക്കേണ്ടതായിരുന്നെന്നുമാണ് നൂറുൽ ഹസന്റെ വാദം.
ബംഗ്ലാദേശ് ബാറ്റിംഗിനിടെ ഏഴാം ഓവറിലായിരുന്നു സംഭവം. ബൗണ്ടറിക്കു സമീപത്തുനിന്ന് അർഷ്ദീപ് പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിനു നൽകുന്നതിനിടെ വിരാടും പന്ത് എറിയുന്നതുപോലെ കാണിക്കുകയായിരുന്നു.
എന്നാൽ കോലിയുടെ നടപടി അമ്പയർമാർ ശ്രദ്ധിച്ചിരുന്നില്ല. ക്രീസിലുണ്ടായിരുന്ന ബംഗ്ലാദേശ് ബാറ്റർമാരും ഇക്കാര്യത്തിൽ പരാതി ഉന്നയിച്ചിരുന്നില്ല. എന്നാൽ മത്സരശേഷം നൂറുൽ ഹസൻ രംഗത്തെത്തുകയായിരുന്നു. മഴയ്ക്കു ശേഷം കളി വീണ്ടും തുടങ്ങിയപ്പോൾ നനഞ്ഞ ഔട്ട്ഫീൽഡ് കളിയെ സ്വാധീനിച്ചുവെന്നു പറയാം. ഫേക്ക് ത്രോയിലൂടെ ഞങ്ങൾക്ക് അഞ്ചു റണ്‍സ് കിട്ടണമായിരുന്നു, അതും ലഭിച്ചില്ല – നൂറുൽ ഹസൻ ആരോപിച്ചു.
ഐസിസി ചട്ടപ്രകാരം ഫീൽഡർമാരുടെ ഭാഗത്തുനിന്ന് ബാറ്ററുടെ ശ്രദ്ധ തിരിക്കുന്ന എന്തെങ്കിലും നടപടിയുണ്ടാകുന്നതു കുറ്റകരമാണ്. അമ്പയർക്ക് വേണമെങ്കിൽ പന്ത് ഡെഡ് ബാൾ വിളിക്കുകയും അഞ്ച് റൺസ് ശിക്ഷയായി അനുവദിക്കുകയും ചെയ്യാം. ബംഗ്ലാദേശിനെ അഞ്ചു റൺസിനു കീഴടക്കിയാണ് ഇന്ത്യ ലോകകപ്പിലെ സെമിയിലേക്ക് ഒരു പടി കൂടി അടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |