SignIn
Kerala Kaumudi Online
Thursday, 25 April 2024 3.11 PM IST

ഉരുളുമോ ട്വന്റി-20യിലെ സീനിയർ തലകൾ ?

cricket

കഴിഞ്ഞ വർഷം യു.എ.ഇ നടന്ന ലോകകപ്പിൽ സെമിയിലെത്താതെ പുറത്തായതിനെത്തുടർന്നാണ് വിരാട് കൊഹ്‌ലി ട്വന്റി-20 ഫോർമാറ്റിലെ ക്യാപ്ടൻസി രാജിവച്ചതും തുടർന്ന് മറ്റ് ഫോർമാറ്റുകളിലെ നായകപദവിയിൽ നിന്ന് അദ്ദേഹത്തെ മാറ്റിയതും. ഒരു വർഷത്തിനിപ്പുറം

ഓസ്ട്രേലിയയിലെ ലോകകപ്പിന്റെ സെമിഫൈനലിൽ നാണംകെട്ട് പുറത്തായ ഇന്ത്യൻ ടീമിൽ എന്തുമാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

ഒരുവർഷത്തോളം നീണ്ട തയ്യാറെടുപ്പുകൾക്കും കൂട്ടിക്കിഴിക്കലുകൾക്കും ശേഷം രാഹുൽ ദ്രാവിഡ് രൂപം നൽകിയ 15 അംഗ ടീമിൽ നിന്ന് എത്രപേർക്ക് ട്വന്റി-20 ഫോർമാറ്റിൽ തുടർന്നും കളിക്കാൻ കഴിയും എന്നതാണ് വലിയ ചോദ്യം. സെമിയിൽ തകർന്ന് തരിപ്പണമായപ്പോൾതന്നെ ഈ ടീമിലെ ചിലർ വിരമക്കൽ പ്രഖ്യാപിക്കാൻ സമയമായിരിക്കുന്നുവെന്ന് കമന്റേറ്റർ സുനിൽ ഗാവസ്കർ പറഞ്ഞിരുന്നു. ലോകകപ്പിനായി ദ്രാവിഡ് ചാൻസ് നൽകിയ വെറ്ററൻ താരങ്ങളായ ദിനേഷ് കാർത്തിക്,രവി ചന്ദ്രൻ അശ്വിൻ എന്നിവരുടെ ട്വന്റി-20 ഫോർമാറ്റിലെ കളി ഏറെക്കുറെ അവസാനിച്ചു എന്നതാണ് ലഭിക്കുന്ന വിവരങ്ങൾ. അതേസമയം സീനിയേഴ്സായ വിരാട് കൊഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും ഈ ഫോർമാറ്റിൽ തുടരണമോ എന്ന തീരുമാനം സ്വയമെടുക്കാനാണ് ബി.സി.സി.ഐ സ്വാതന്ത്ര്യം നൽകിയിരിക്കുന്നത്.

മികച്ച ഫിനിഷർ എന്ന വിശേഷണവുമായാണ് 37കാരനായ ദിനേഷ് കാർത്തികിനെ ദ്രാവിഡ് ടീമിലെടുത്തത്. എന്നാൽ മികച്ച രീതിയിൽ കരിയർ ഫിനിഷ് ചെയ്യാനാകാതെയാണ് കാർത്തിക് ലോകകപ്പിൽ നിന്ന് മടങ്ങുന്നത്. ലോകകപ്പിലെ നാല് കളികളിലെ മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 14 റൺസാണ് കാർത്തിക് നേടിയത്. 2007ലെ ആദ്യ ലോകകപ്പിൽ കളിച്ചിട്ടുള്ള കാർത്തികിന് ഇനിയുമൊരു പരീക്ഷണത്തിന് പ്രായം വിലങ്ങുതടിയാകും.

ആറ് മത്സരങ്ങളിലും കളിച്ച സ്പിന്നർ അശ്വിന് ആകെ നേടാനായത് ആറുവിക്കറ്റുകളാണ്. ഇതിൽ മൂന്നെണ്ണം സിംബാബ്‌വെയ്ക്ക് എതിരെയും. ബാറ്റർ എന്ന രീതിയിലും ടീമിന് പ്രയോജനപ്പെട്ടില്ല. ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിട്ടുനിന്ന അശ്വിനെയും ദ്രാവിഡാണ് തിരിച്ചെത്തിച്ചത്. ടെസ്റ്റ്,ഏകദിന ഫോർമാറ്റുകളിലേക്ക് മാത്രം 36കാരനായ അശ്വിനെ പരിഗണിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബുംറയുടെ അഭാവത്തിൽ ലോകകപ്പിനെത്തിയ ഷമിയും ഇനി ട്വന്റി-20 ഫോർമാറ്റിൽ ഉണ്ടാവാനിടയില്ല.

ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഉയർന്ന പ്രധാനവിമർശനം സഞ്ജു സാംസണിനെപ്പോലുള്ള ഒരു ബാറ്ററെ ഒഴിവാക്കിയതിലായിരുന്നു.പെട്ടെന്ന് റൺറേറ്റ് ഉയർത്താൻ ശേഷിയുള്ള സഞ്ജുവിനെ ഒഴിവാക്കി ടീമിലെ‌ടുത്ത റിഷഭ് പന്തിന് ദ്രാവിഡ് അവസരം നൽകിയത് രണ്ട് മത്സരങ്ങളിൽ മാത്രമായിരുന്നു. രണ്ടിലും പരമാവധി നിരാശപ്പെടുത്തുകയും ചെയ്തു.

രണ്ട് വർഷം കഴിഞ്ഞാണ് ട്വന്റി-20 ഫോർമാറ്റിൽ അടുത്ത ലോകകപ്പ്. അതിന് മുമ്പ് യുവതാരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകി നല്ലൊരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്. സഞ്ജു സാംസൺ,ദീപക് ഹൂഡ,പൃഥ്വി ഷാ,സൂര്യകുമാർ യാദവ്,ശ്രേയസ് അയ്യർ,ഉമ്രാൻ മാലിക്ക്, കുൽദീപ്,ചഹൽ,ഇഷാൻ കിഷൻ തുടങ്ങിയവരിലേക്ക് ട്വന്റി-20യുടെ ബാറ്റൺ കൈമാറണം. രാഹുലിനെയും വിരാടിനെയും രോഹിതിനെയും പോലുള്ളവർ അടുത്ത വർഷത്തെ ഏകദിന ലോകകപ്പിലേക്ക് കൂടുതൽ ശ്രദ്ധിക്കണം.

ഏതായാലും ഈ വർഷം ഇന്ത്യയ്ക്ക് മൂന്ന് ട്വന്റി-20 മത്സരങ്ങൾകൂടി ശേഷിക്കുന്നുണ്ട്. ഈ മാസം 18 മുതൽ ന്യൂസിലാൻഡിനെതിരെ അവിടെ നടക്കുന്ന പരമ്പരയിൽ ഏറെക്കുറെ പുതിയൊരു ടീമിനെയാണ് വിന്യസിക്കുന്നത്. നായകൻ ഹാർദിക്കിനെക്കൂടാതെ സൂര്യകുമാർ, അർഷദീപ്, റിഷഭ് പന്ത്, ഭുവനേശ്വർ, ഹൂഡഎന്നിവർ മാത്രമാണ് ലോകകപ്പ് കളിച്ചടീമിൽ നിന്ന് ന്യൂസിലാൻഡിലേക്കുള്ളത്. സഞ്ജുവും റിഷഭ് പന്തും ഈ ടീമിലുണ്ട്. ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും വാഷിംഗ്ടൺ സുന്ദറും ഹർഷൽ പട്ടേലുമൊക്കെ അടങ്ങുന്ന യുവനിരയ്ക്ക് ഇന്ത്യയുടെ ട്വന്റി-20യിലെ ഭാവികാലം വാർത്തെടുക്കാൻ കഴിയേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.