ഗ്രൂപ്പ് ഇ
സ്പെയിൻ, കോസ്റ്ററിക്ക, ജർമനി,ജപ്പാൻ
ലോകകപ്പിലെ മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം ഇയെ. മുൻ ചാമ്പ്യന്മാരായ സ്പെയ്നും ജർമ്മനിയും അട്ടിമറി വീരന്മാരായ കോസ്റ്റാറിക്കയും ഏഷ്യൻ കരുത്തരായ ജപ്പാനും ഈ ഗ്രൂപ്പിൽ അണിനിരക്കുന്നു. ഒരു തോൽവിയോ സമനിലയോ പോലും വമ്പന്മാരുടെ പ്രതീക്ഷകൾക്ക് തടസം സൃഷ്ടിക്കും.
2014 ലോകകപ്പിലെ ചാമ്പ്യന്മാരായ ജർമനി 2018 ൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്തായിരുന്നു.17 കാരനായ സ്ട്രൈക്കർ യൂസഫ് മൗക്കോക്കോയടക്കം യുവനിരയുമായാണ് ജർമ്മനി ഇക്കുറിയെത്തുന്നത്.പരിക്കേറ്റ മാർകോ റ്യൂസും ടിമോ വെർണറും ടീമിലില്ലെങ്കിലും യുവതാരങ്ങളടങ്ങിയ ശക്തമായ മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. ബയേൺ മ്യൂണിക്ക് താരങ്ങളായ ലിറോയ് സാനെ, തോമസ് മുള്ളർ, ജമാൽ മുസിയാല, ജോഷ്വ കിമ്മിഷ്, സെർജിയോ ഗ്നാബ്രി എന്നിവരുണ്ട്. ചെൽസിയുടെ കായ് ഹവേർട്‌സും 2014 ഫൈനലിൽ വിജയഗോളടിച്ച മരിയോ ഗോട്‌സെയും മികവുറ്റവരാണ്. പ്രതിരോധത്തിൽ നിക്ലാസ് സ്യൂൾ, നിക്കോ ഷ്‌ലോട്ടർബെക്ക്, അന്റോണിയോ റുഡിഗർ എന്നിവരുണ്ട്. നായകൻ ന്യൂയറും ടെർ സ്റ്റെഗനുമാണ് വലയ്ക്ക് കീഴിലെ കരുത്ത്.
സെർജിയോ റാമോസ്, ഗോളി ഡേവിഡ് ഡി ഗിയ, തിയാഗോ അലകാൻഡ്ര എന്നിവരെ ഒഴിവാക്കി യുവനിരയുമായാണ് സ്പെയ്നും ഖത്തറിലെത്തിയിരിക്കുന്നത്. 2010-ൽ ലോകകപ്പ് നേടിയ സ്പെയ്ൻ കഴിഞ്ഞ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. പാവ് ടോറസ്, ജോർഡി ആൽബ, ഹോസെ ഗയ, ഹ്യൂഗോ ഗ്യുല്ലമോൺ, എറിക് ഗാർഷ്യ, അത്പെലിക്യൂവേറ്റ, കാർവഹായൽ, ലാപോർട്ടെ എന്നിവരടങ്ങുന്ന പ്രതിരോധമാണ് സ്‌പെയ്ന്റെ കരുത്ത്. മധ്യനിരയിൽ പരിചയസമ്പന്നനായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, റോഡ്രി, പെഡ്രി, കോകെ, ഗാവി, കാർലോസ് സോളർ, മാർക്കോസ് ലോറന്റെ എന്നിവരുണ്ട്. നിക്കോ വില്യംസ്, സരാബിയ, മാർക്കോ അസെൻഷ്യോ , ആൽവാരോ മൊറാട്ട, അൻസു ഫറ്റി, യെറെമി പിനോ, ഫെറാൻ ടോറസ്, ഡാനി ഓൽമോ എന്നിവരാണ് മുന്നേറ്റനിരയിൽ അണിനിരക്കുന്നത്.ഉനേയ് സിമോണാണ് സ്‌പെയിനിന്റെ ഒന്നാം നമ്പർ ഗോളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |