ദോഹ : ആക്രമണവും പ്രത്യാക്രമണവും കൊണ്ട് ആവേശക്കാഴ്ചകൾ സൃഷ്ടിച്ച മത്സരത്തിനൊടുവിൽ ഘാനയെ തളച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. പ്രതിരോധ ഫുട്ബാൾ കളിച്ച ആദ്യ പകുതിക്ക് ശേഷം ആക്രമണത്തിലേക്ക് വഴിമാറിയ ഘാനയ്ക്കെതിരെ ക്രിസ്റ്റാനോ ഗോളടിക്ക് തുടക്കമിട്ടത് പെനാൽറ്റിയിലൂടെ.പക്ഷേ മറുപടിയുമായി ഘാന പിന്നാലെയെത്തിയതോടെ പിരുമുറക്കങ്ങളും ഗോളുകളും നിറഞ്ഞ നിമിഷങ്ങൾ. ഈ ലോകകപ്പിൽ ഇതുവരെകണ്ട ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിനാണ് ഇന്നലെ 974 സ്റ്റേഡിയത്തിൽ 3-2ന് പോർച്ചുഗലിന്റെ വിജയത്തോടെ തിരശീല വീണത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പന്തുതൊടാനും സഹതാരങ്ങൾക്ക് ക്രിസ്റ്റ്യാനോയ്ക്ക് പന്തുനൽകാനും അനുവദിക്കാതിരിക്കുക എന്ന തന്ത്രമാണ് തുടക്കം മുതൽ ഘാനക്കാർ പയറ്റിയത്. ആദ്യ അരമണിക്കൂറോളം അതിൽ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഇതോടെ പോർച്ചുഗലിന് പാസിംഗ് ഗെയിമിലേക്ക് മാറേണ്ടിവന്നു. 13-ാം മിനിട്ടിൽ ഒരു കോർണർ കിക്കിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്ത ഹെഡർ പുറത്തേക്കുപോയി. 28-ാം മിനിട്ടിൽ പോർച്ചുഗലിന് അനുകൂലമായൊരു മുന്നേറ്റമുണ്ടായി. കാൻസെലോയിൽ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയ സിൽവ യാവോ ഫെലിക്സിന് നൽകി. പക്ഷേ ഫെലിക്സിന്റെ ഷോട്ട് പുറത്തേക്കായിരുന്നു.
31-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോ വലകുലുക്കിയെങ്കിലും അതിനുമുന്നേ ഫൗൾ നടന്നിരുന്നതിനാൽ റഫറി അനുവദിച്ചില്ല. തൊട്ടുപിന്നാലെ കാൻസലോയുടെ ഒരു അപകടകരമായ ക്രോസ് ഘാനയുടെ സാലിസു പുറത്തേക്ക് ഹെഡ് ചെയ്തു കളഞ്ഞു.പിന്നാലെ ഘാന തുടർച്ചയായി മുന്നേറ്റങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരുന്നു.കോർണറുകൾ വഴങ്ങിയെങ്കിലും സ്വന്തം ഗോൾ മുഖത്ത് അപകടമുയർത്താൻ പോർച്ചുഗലുകാർ അനുവദിച്ചില്ല. 41-ാം മിനിട്ടിൽ ഗ്വിറേറോയുമായിച്ചേർന്ന് ക്രിസ്റ്റ്യാനോ നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും ഘാന പ്രതിരോധം ബ്ളോക്ക് ചെയ്തു. ആദ്യ പകുതിയിൽ പോർച്ചുഗീസുകാരെ ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയെന്ന ഘാനയുടെ ലക്ഷ്യം വിജയിച്ചു.പക്ഷേ പോർച്ചുഗലിന്റെ ബോക്സിലേക്ക് ഒരിക്കൽപ്പോലും കടന്നുകയറാനോ ഷോട്ടുതിർക്കാനോ ഘാനയ്ക്ക് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമായി.
രണ്ടാം പകുതിയിൽ ഘാന ആക്രമണത്തിലേക്ക് മാറി. 52-ാം മിനിട്ടിലെ ഘാനയുടെ ഒരു ശ്രമം കോർണർ വഴങ്ങി ഒഴിവാക്കിയശേഷം നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്ന് ഗോളി മാത്രം മുന്നിൽ നിൽക്കെ ക്രിസ്റ്റ്യാനോയ്ക്ക് പന്തുകിട്ടിയെങ്കിലും പ്രതിരോധം പിന്തുടർന്നെത്തി തടഞ്ഞു. തൊട്ടുപിന്നാലെ ഘാന പന്തുമായി എതിർഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. എന്നാൽ കുഡുസിന്റെ ഷോട്ട് പുറത്തേക്കുപോവുകയായിരുന്നു. കളി അൽപ്പം പരുക്കനായതോടെ 57-ാം മിനിട്ടിൽ ഘാനയുടെ അലീദു സെയ്ദു മഞ്ഞക്കാർഡ് കണ്ടു.
ഗോളുകൾ ഇങ്ങനെ
1-0
ക്രിസ്റ്റ്യാനോ റൊണാൾഡോ
65-ാന മിനിട്ട്
62-ാം മിനിട്ടിൽ പന്തുമായി എതിർബോക്സിനുള്ളിലേക്ക് പാഞ്ഞ ക്രിസ്റ്റ്യാനോയെ സാലിസോ ഫൗൾ ചെയ്തിട്ടതോടെയാണ് റഫറി നേരേ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽചൂണ്ടിയത്. തങ്ങൾ കാത്തിരുന്ന ഗോളവസരം അടുത്തെത്തിയതോടെ ഗാലറിയിലെ പോർച്ചുഗീസ് ആരവം ഉച്ചസ്ഥായിയിലായി. ഒരു നിമിഷം കണ്ണടച്ച് ദീർഘശ്വാസം എടുത്തശേഷം തന്റെ ട്രേഡ്മാർക്കായ പവർഫുൾ ഷോട്ടിലൂടെ ക്രിസ്റ്റ്യാനോ വലകുലുക്കി.
1-1
ആന്ദ്രേ ആയു
73-ാം മിനിട്ട്
ഗോൾ വഴങ്ങിയതോടെ ആക്രമണവീര്യം ഇരട്ടിയാക്കിയ ഘാനയ്ക്ക് വേണ്ടി കുഡുസ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ കിട്ടിയ പാസ് പോർച്ചുഗീസ് ഡിഫൻഡർമാരെ വെട്ടിച്ച് ഘാന ക്യാപ്ടൻ ആന്ദ്രേ ആയു വലയിലേക്ക് തട്ടിയിടുകയായിരുന്നു.
2-1
യാവോ ഫെലിക്സ്
78-ാം മിനിട്ട്
തിരിച്ചടിയിൽ പതറാതിരുന്ന പോർച്ചുഗൽ ഹാഫ് ചാൻസിൽ നിന്ന് മനസാന്നിദ്ധ്യത്തോടെ നേടിയ ഗോൾ. മദ്ധ്യനിരയിൽ നിന്ന് ബ്രൂണോ ഫെർണാണ്ടസ് നൽകിയ പന്തുമായി ഒാടിക്കയറിയ യാവോ ഫെലിക്സ് കീപ്പറെയും വകഞ്ഞുമാറ്റി വലകുലുക്കി.
3-1
റാഫേൽ ലിയാവോ
80-ാം മിനിട്ട്
രണ്ടാം ഗോളിന് തൊട്ടുമുമ്പ് പകരക്കാരനായി ഇറങ്ങിയ ലിയാവോ ബ്രൂണോയുടെ മറ്റൊരു തകർപ്പൻ പാസിൽ നിന്ന് പോർച്ചുഗൽ സംഘത്തിന്റെ മൂന്നാം ഗോളും നേടി.
3-2
ഒസ്മാൻ ബുക്കാരി
89-ാം മിനിട്ട്
കളി ജയിച്ചെന്നുകരുതി ക്രിസ്റ്റ്യാനോയെയും ഫെലിക്സിനെയും സിൽവയെയും പിൻവലിച്ച കോച്ച് സാന്റോസിനെ ഞെട്ടിച്ച ഗോൾ.ഇവർ കരയ്ക്ക് കയറിയതിന് പിന്നാലെ ഒസ്മാൻ ബുക്കാരി തകർപ്പൻ ഹെഡറിലൂടെ വലകുലുക്കി.
5
അഞ്ച് ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കാഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. 2006 ലോകകപ്പിലായിരുന്നു ആദ്യഗോൾ.തുടർന്ന് 2010,2014,2018,2022 ലോകകപ്പുകളിലായി എട്ടുഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്.
കഴിഞ്ഞ നാലുലോകകപ്പുകളിൽ ആദ്യമായാണ് പോർച്ചുഗൽ ഗ്രൂപ്പ് റൗണ്ടിലെ ആദ്യമത്സരത്തിൽ ജയിക്കുന്നത്.
യാവോ ഫെലിക്സും റാഫേൽ ലിയാവോയും തങ്ങളുടെ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലാണ് സ്കോർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |