ഡെന്മാർക്കിനെതിരെ ഫ്രാൻസിന് തകർപ്പൻ വിജയം സമ്മാനിച്ച് കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകൾ
ദോഹ: കിലിയൻ എംബാപ്പെയുടെ രണ്ട് കിടിലൻ ഗോളുകളുടെ പിൻബലത്തിൽ ഡെന്മാർക്കിനെ 2-1ന് കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ടീമായി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം എംബാപ്പെ ഫ്രാൻസിൽ മുന്നിലെത്തിച്ചെങ്കിലും ഏഴ് മിനിട്ടിനകം ആന്ദ്രിയാസ് ക്രിസ്റ്റ്യൻസെന്നിലൂടെ ഡെന്മാർക്ക് തിരിച്ചടിച്ചിരുന്നു. സമനിലയ്ക്ക് വേണ്ടി പൊരുതിയ ഡെന്മാർക്കുകാരെ അസ്ത്രപ്രഞ്ജരാക്കി 86-ാം മിനിട്ടിലും വലകുലുക്കി എംബാപ്പെ നിലവിലെ ജേതാക്കൾക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ഈ ലോകകപ്പിലെ എംബാപ്പെയുടെ ഗോൾ നേട്ടം മൂന്നായി ഉയർന്നു. ഓസ്ട്രേലിയയ്ക്ക് എതിരെ 4-1ന് വിജയം നേടിയ മത്സരത്തിൽ എംബാപ്പെ ഒരു ഗോളടിച്ചിരുന്നു.
ഇരുപകുതികളിലും ഫ്രാൻസിന്റെ തകർപ്പൻ ആക്രമണങ്ങളാണ് കണ്ടത്. ആദ്യ പകുതിയിൽ നിരവധിതവണ ഡെന്മാർക്കിന്റെ ഗോൾ മുഖത്ത് ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ചെറുത്തുനിൽപ്പ് നടത്തിയ ഡെന്മാർക്കും ഒന്നുരണ്ട് നല്ല ശ്രമങ്ങൾ സംഘടിപ്പിച്ചു.എന്നാൽ രണ്ടാം പകുതിയിൽ എംബാപ്പെ ഗോളടിച്ചതോടെ ഫ്രാൻസിലേക്ക് ആത്മവിശ്വാസം തിരിച്ചെത്തി. പക്ഷേ ഡെന്മാർക്ക് വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതി ഒരു ഗോൾ തിരിച്ചടിച്ച് വീണ്ടും സമനിലയ്ക്കായി സമ്മർദ്ദം ചെലുത്തിത്തുടങ്ങി. എംബാപ്പെ വീണ്ടും അവസരത്തിനൊത്തുയർന്നാണ് കളിയുടെ വിധി മാറ്റി എഴുതിയത്.
ഈ വിജയത്തോടെ രണ്ട് കളികളിൽ നിന്ന് ആറുപോയിന്റായ ഫ്രാൻസ് ഡി ഗ്രൂപ്പിൽ ഒന്നാമതാണ്.മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയയാണ് രണ്ടാമത്. ഡെന്മാർക്ക് ഒരു പോയിന്റുമായി മൂന്നാമതുണ്ട്.ബുധനാഴ്ച ടുണീഷ്യയുമായാണ് ഫ്രാൻസിന്റെ അവസാന ഗ്രൂപ്പ് മത്സരം. ഡെന്മാർക്ക് അന്ന് ഓസ്ട്രേലിയയെ നേരിടും.
1-0
61-ാം മിനിട്ട്
കിലിയൻ എംബാപ്പെ
ഇടതുവിംഗിലൂടെ പന്തുമായി കയറിയ തിയോ ഹെർണാണ്ടസ് നൽകിയ ക്രോസ് ബോക്സിനുള്ളിലേക്ക് ഓടിക്കയറി ഡെന്മാർക്ക് ഗോളി ഷ്മൈക്കേലിനെ കബളിപ്പിച്ച ഷോട്ടിലൂടെയാണ് എംബാപ്പെ വലയിലാക്കിയത്.
1-1
68-ാം മിനിട്ട്
ക്രിസ്റ്റ്യൻസെൻ
ഒരു കോർണർ കിക്കിൽ നിന്നായിരുന്നു ഡെന്മാർക്കിന്റെ മറുപടി ഗോളിന്റെ പിറവി. എറിക്സൺ എടുത്ത കിക്ക് ആൻഡേഴ്സൺ തലകൊണ്ട് കുത്തി ബോക്സിനകത്തേക്ക് ഇട്ടത് കുതിച്ചുയർന്നപ്പോൾ മറ്റൊരു ഹെഡറിലൂടെ ക്രിസ്റ്റ്യൻസെൻ വലയിലാക്കി.
2-1
86-ാം മിനിട്ട്
കിലിയൻ എംബാപ്പെ
അന്റോയ്ൻ ഗ്രീസ്മാന്റെ ഒരു ഇൻസ്വിംഗിംഗ് ക്രോസ് ബോക്സിനുള്ളിൽ രണ്ട് ഡിഫൻഡർമാർക്കിടയിൽ നിന്ന് കാലുകൊണ്ട് തട്ടി വലയിൽ കയറ്റിയ എംബാപ്പെ ഗോൾ ആഘോഷിക്കാൻ സൈഡ് ബാരിയേഴ്സ് ചാടക്കടന്നു.
1958ൽ ജസ്റ്റ് ഫൊണ്ടേയ്ന് ശേഷം തുടർച്ചയായ മൂന്ന് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ഫ്രഞ്ച് താരമാണ് കിലിയൻ എംബാപ്പെ.
കഴിഞ്ഞ 12 മത്സരങ്ങളിൽ നിന്ന് എംബാപ്പെ ഫ്രാൻസിനായി 14 ഗോളുകളാണ് അടിച്ചുകൂട്ടിയത്.
മത്സരത്തിൽ ഒൻപത് ചാൻസുകളാണ് അന്റോയ്ൻ ഗ്രീസ്മാൻ സൃഷ്ടിച്ചത്.
നിലവിലെ ചാമ്പ്യന്മാരായി എത്തി ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിക്കുന്ന അഞ്ചാമത്തെ മാത്രം ടീമാണ് ഫ്രാൻസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |