മെക്സിക്കോയെ 2-0ത്തിന് തോൽപ്പിച്ച് അർജന്റീനയുടെ തിരിച്ചുവരവ്
ഗോളുകൾ നേടി മെസിയും എൻസോ ഫെർണാണ്ടസും
ദോഹ: ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ അതേ ലുസൈൽ സ്റ്റേഡിയത്തിൽ സാക്ഷാൽ ലയണൽ മെസിയുടെയും കൂട്ടരുടെയും മടങ്ങിവരവ്. പ്രീ ക്വാർട്ടറിലേക്ക് പ്രതീക്ഷകൾ വയ്ക്കണമെങ്കിൽ വിജയം അനിവാര്യമായിരുന്ന മത്സരത്തിന്റെ ആദ്യ ഒരു മണിമണിക്കൂറോളം ഗോളിലേക്കുള്ള വഴികണ്ടെത്താതെ തപ്പിത്തടഞ്ഞപ്പോൾ മറ്റൊരു പരാജയമോ എന്ന് ആകുലപ്പെട്ടിരുന്ന ആരാധകരുടെ ഇടനെഞ്ചിലേക്ക് ആശ്വാസത്തിന്റെ കിരണങ്ങൾ ചൊരിഞ്ഞുകൊണ്ട് 64-ാം മിനിട്ടിൽ ആദ്യം ഗോൾവലകുലുക്കിയത് മെസിയായിരുന്നു. ആ ഒരൊറ്റ ഗോൾ മാത്രം മതിയായിരുന്നു അതുവരെ കളിച്ച അർജന്റീനയെ അടിമുടി മാറ്റാൻ. ഗ്രഹണം കഴിഞ്ഞ് സൂര്യൻ തെളിയുന്നതുപോലെ ലാറ്റിനമേരിക്കൻ കാൽപ്പന്തുകളിയുടെ കനക ചാരുത പിന്നീട് കളം നിറഞ്ഞാടി. 87-ാം മിനിട്ടിൽ മെസിയുടെ പാസിൽ നിന്ന് എൻസോ ഫെർണാണ്ടസിന്റെ തകർപ്പൻ ഗോളുകൂടിയായപ്പോൾ അർജന്റീന അർജന്റീനയായി മാറുകയായിരുന്നു.
അഞ്ചുപേരുടെ
പ്രതിരോധം
സൗദിക്ക് മാത്രമല്ല തങ്ങൾക്കും പ്രതിരോധിക്കാൻ അറിയാമെന്ന് മെക്സിക്കോ തെളിയിച്ചപ്പോൾ ആദ്യ പകുതിയിലുടനീളം അർജന്റീന താരങ്ങൾ മുന്നേറ്റം നടത്താൻ പാടുപെട്ടു. തങ്ങളുടെ ബോക്സിനുള്ളിലേക്ക് അർജന്റീനക്കാരെ കടത്താതെ തടുത്ത മെക്സിക്കോ 11-ാം മിനിട്ടിൽ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു. ലൂയിസ് ഷാവേസെടുത്ത ഫ്രീ കിക്കാണ് അർജന്റീന ബോക്‌സിലെത്തിയെങ്കിലും ഹെക്ടർ ഹെരേരയ്ക്ക് കൃത്യമായി കണക്ട് ചെയ്യാനാകാഞ്ഞത് അർജന്റീനയ്ക്ക് രക്ഷയായി. മെസ്സിയേയും ഏയ്ഞ്ചൽ ഡി മരിയയേയും മെക്‌സിക്കോ കൃത്യമായി പൂട്ടിയതോടെ കളി മധ്യനിരയിൽ മാത്രമായി ഒതുങ്ങി. അഞ്ചുപേരെ പ്രതിരോധത്തിൽ അണിനിരത്തിയ മെക്‌സിക്കോയുടെ ഗെയിംപ്ലാൻ പൊളിക്കാന്‍ മെസിക്കും സംഘത്തിനും ആദ്യ പകുതിയിൽ സാധിച്ചില്ല.
34-ാം മിനിട്ടിൽ മെക്‌സിക്കോ പോസ്റ്റിന്റെ വലതുഭാഗത്ത് ലഭിച്ച ഫ്രീകിക്കിൽ നിന്നുള്ള മെസിയുടെ ഷോട്ട് ഗോളി ഗ്വില്ലെർമോ ഒച്ചാവോ പന്ത് തട്ടിയകറ്റി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് അലക്‌സിസ് വേഗയെടുത്ത ഫ്രീകിക്ക് ഡൈവ് ചെയ്ത് കയ്യിലൊതുക്കി എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി. ആദ്യ പകുതിയിൽ മെക്‌സിക്കോയുടെ ഭാഗത്തു നിന്ന് മൂന്ന് ഷോട്ടുകൾ പിറന്നപ്പോൾ അർജന്റീനയ്ക്ക് ഒരേയൊരു ഷോട്ടാണ് ഉണ്ടായിരുന്നത്. 52-ാം മിനിട്ടിൽ ബോക്സിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീ കിക്ക് മെസി ബാറിന് മുകളിലൂടെ പറത്തി. 56-ാം മിനിട്ടിൽ ഡി മരിയ ഒരുക്കിക്കൊടുത്ത അവസരം മുതലാക്കാന്‍ അക്യൂനയ്ക്ക് സാധിക്കുംമുമ്പ് പ്രതിരോധം ഇടപെട്ടു. കളി മാറിയ ആ നിമിഷം ഒരു മണിക്കൂറിലധികം അർജന്റീനയെ മെക്സിക്കോ വരച്ചവരയിൽ നിറുത്തിയെങ്കിൽ കളിയുടെ വിധി മാറിയത് ഒരൊറ്റനിമിഷത്തിലാണ്; അതുവരെ ഇടംവലം തിരിയാനാകാതെ മെസിയെ മാർക്ക് ചെയ്തിരുന്ന മെക്സിക്കോ
ഡിഫൻഡർമാരുടെ ശ്രദ്ധമാറിയ നിമിഷത്തിൽ. വലത്തുവശത്ത് പന്തുമായി വട്ടം ചുറ്റിയ ഡി മരിയയുടെ ദൃഷ്ടിയിൽ മെസി സ്വതന്ത്രനായി നിൽക്കുന്നത് പെട്ടതും പാസുവന്നു. അവസരം മണത്ത മെസി എതിരാളികൾക്ക് ചിന്തിക്കാൻ അവസരം നൽകാതെ ഷൂട്ടുചെയ്തു. അപ്രതീക്ഷിതമായ ആ ഗ്രൗണ്ട് ഷോട്ടിൽ ഒചോവയ്ക്കും കണക്കുകൂട്ടാൻ സമയം ലഭിച്ചില്ല. അതുവരെതന്നിലുണ്ടായിരുന്ന സമ്മർദ്ദം എത്രയെന്ന് ആ മെസിയുടെ ആ ഗോളാഘോഷം വ്യക്തമായി വിളിച്ചുപറയുന്നുണ്ടായിരുന്നു. എൻസോ സൂപ്പർ ഗോൾ ആദ്യ ഗോൾ പിറന്നശേഷം അർജന്റീന അടിമുടി മാറി. ഒന്നിനുപിന്നാലെ ഒന്നായി അവർ മുന്നേറ്റങ്ങൾ നടത്തി.അതുവരെയും ഭേദിക്കാനാവില്ലെന്ന് കരുതിയിരുന്ന മെക്സിക്കോ ബോക്സിൽ മെസിയും കൂട്ടരും പടക്കുതിരകളെപ്പോലെ പാഞ്ഞുകയറി. 87-ാം മിനിട്ടിൽ ഒരു ഷോർട്ട് കോർണറിൽ നിന്ന് മെസി നൽകിയ പാസുമായി ഒാടിക്കയറിയ എൻസോ ഗുട്ടിറേസിനെ വട്ടംചുറ്റിയ ശേഷം വെട്ടിത്തിരിഞ്ഞ് മികച്ച ഒരു ഷോട്ടിലൂടെ പന്ത് വലയിലാക്കുകയായിരുന്നു.
8
ലോകകപ്പിൽ മെസിയുടെ എട്ടാം ഗോളായിരുന്നു ഇത്.ഡീഗോ മറഡോണയും ലോകകപ്പിൽ എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. 10 ഗോളുകളുള്ള ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയാണ് ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകളുള്ള അർജന്റീനാ താരം.
21
അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന ഡീഗോ മറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസിക്കായി.
6
അർജന്റീനാകുപ്പായത്തിലിറങ്ങിയ തുടർച്ചയായ ആറാം മത്സരത്തിലാണ് മെസി സ്കോർ ചെയ്യുന്നത്.
10
അർജന്റീന ടീം ലോകകപ്പുകളിൽ നേടിയ കഴിഞ്ഞ 15 ഗോളുകളിൽ പത്തെണ്ണത്തിലും മെസിയുടെ പങ്കുണ്ടായിരുന്നു.
21
മെസിക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ അർജന്റീനാതാരമാണ് 21കാരനായ എൻസോ.
2004
ലെ കോപ്പ അമേരിക്ക മത്സരത്തിന് ശേഷമുള്ള 11കളികളിൽ അർജന്റീനയെ തോൽപ്പിക്കാൻ മെക്സിക്കോയ്ക്ക് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |