അൽ റയ്യാൻ: കരുത്തരായ ജർമനിയെ തകർത്തെറിഞ്ഞതിന്റെ ആത്മവിശ്വാസവുമായി നോക്കൗട്ട് ലക്ഷ്യം വച്ച് കോസ്റ്റാറിക്കയെ നേരിടാനിറങ്ങിയ ജപ്പാന് ഞെട്ടിക്കുന്ന തോൽവി. സ്‌പെയിനോട് ഏകപക്ഷീയമായ ഏഴ് ഗോളിന്റെ വമ്പൻ തോൽവി വഴങ്ങി നാണംകെട്ട കോസ്റ്ററിക്കയുടെ മികച്ച തിരിച്ചുവരവ് കണ്ട മത്സരത്തിൽ 1-0ത്തിനായിരുന്നു ജപ്പാന്റെ തോൽവി. 82-ാം മിനിട്ടിൽ കെയ്ഷർ ഫുള്ളറാണ് കോസ്റ്റാറിക്കയടെ വിജയഗോൾ നേടിയത്. ജയത്തോടെ കോസ്റ്റാറിക്ക നോക്കൗട്ട് സാധ്യതകൾ നിലനിറുത്തി. അതേസമയം ഇന്നലെ ജയിച്ചാൽ നോക്കൗട്ട് ഉറപ്പിക്കാമായിരുന്ന ജപ്പാന്റെ കാത്തിരിപ്പ് നീണ്ടു.
പൊസഷനിലും പാസിംഗിലും ഷോട്ടിലുമെല്ലാം മുന്നിട്ടു നിന്ന ജപ്പാൻ പക്ഷേ ഗോൾകണ്ടെത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. മത്സരത്തിൽ ആധിപത്യവും ജപ്പാനായിരുന്നു. എന്നാൽ ജാപ്പനീസ് ആക്രമണങ്ങളെ കോസ്റ്ററിക്കൻ പ്രതിരോധവും ഗോളി കെയ്‌ലർ നവാസും വിജയകരമായി നിർവീര്യമാക്കി. പഴുതടച്ച പ്രതിരാധവും വീണുകിട്ടുന്ന അവസരങ്ങളിൽ മുന്നേറ്റം നടത്തി ലക്ഷ്യം കാണുകയെന്നതുമായിരുന്നു കോസ്റ്റാറിക്കൻ കോച്ച് ലൂയിസ് ഫെർണാണ്ടോ സുവാരസിന്റെ ഗെയിംപ്ലാൻ. ഇത് കൃത്യമായി കളത്തിൽ പ്രാവർത്തികമാക്കി താരങ്ങൾ. ടാർഗറ്റിലേക്ക് ഒരു ഷോട്ട് മാത്രമേ കോസ്റ്റാറിക്കയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അത് ഗോളാക്കാനും അതിലൂടെ മത്സരം സ്വന്തമാക്കാനും അവർക്കായി.
മത്സരത്തിന്റെ തുടക്കം മുതൽ ജപ്പാൻ ആക്രമണങ്ങളുടെ മുന കോസ്റ്ററിക്ക ഒടിച്ചുകൊണ്ടിരുന്നു. പിന്നീട് ജപ്പാനും പ്രതിരോധത്തിലേക്ക് മാറിയതോടെ വിരസമായ ഒന്നാം പകുതി ഗോൾ രഹിതമായി അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ജപ്പാൻ ആക്രമണം കനപ്പിച്ചു. തുടരെ കോസ്റ്ററിക്കൻ ഗോൾ മുഖത്തേക്ക് അവർ ഇരച്ചെത്തി. എന്നാൽ 82-ാം മിനിട്ടിൽ കളിയുടെ ഗതിക്ക് വിപരീതമായി ഫുള്ളർ കോസ്റ്ററിക്കയുടെ വിജയമുറപ്പിച്ച ഗോൾ നേടുകയായിരുന്നു. ഗോൾ വഴങ്ങിയതിന് പിന്നാലെ സൂപ്പർ താരം തകുമി മിനാമിനോയെ ഉൾപ്പെടെ ഇറക്കി ജപ്പാൻ വൻ ആക്രമണങ്ങൾ നടത്തിയെങ്കിലും കോസ്റ്ററിക്ക കുലുങ്ങിയില്ല.
ഗോൾ വന്ന വഴി
82-ാം മിനിട്ട്: ബോക്സിനടുത്ത് വച്ച് ജാപ്പനീസ് താരം ഹിദേമസ മൊറിറ്റിയുടെ കാലിൽ നിന്ന് കിട്ടിയ പന്ത്
തെജേഡ ഫുള്ളർക്ക് മറിച്ചു നൽകി. ഫുള്ളറുടെ അളന്നുകുറിച്ചുള്ള ഷോട്ട് പന്തിനായി പറന്ന ജാപ്പനീസ് ഗോളി ഗോണ്ടോയുടെ കൈയിൽ തട്ടി വലയ്ക്കകത്ത് കയറി.
3- പോയിന്റ്- കോസ്റ്ററിക്ക ജപ്പാൻ മത്സരം അവസാനിക്കുമ്പോൾ ഇ ഗ്രൂപ്പിൽ മൂന്ന് ടീമുകൾക്ക് 3 പോയിന്റ് വീതമായി. സ്പെയിൻ, ജപ്പാൻ, കോസ്റ്ററിക്ക എന്നീ ടീമുകൾക്കാണ് മൂന്ന് പോയിന്റുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |