സ്പെയ്നുമായി 1-1ന് സമനിലയിലായ ജർമ്മനി പ്രീ ക്വാർട്ടർ സാദ്ധ്യത നിലനിറുത്തി
ദോഹ : ആദ്യ മത്സരത്തിൽ ജപ്പാനിൽ നിന്ന് അട്ടിമറിയേറ്റുവാങ്ങിയ ജർമ്മനിക്ക് ആദ്യ വിജയം നേടാനായില്ലെങ്കിലും പ്രീ ക്വാർട്ടർ പ്രതീക്ഷകൾ കെടുത്താതെ സ്പെയ്നുമായുള്ള സമനില. കഴിഞ്ഞ രാത്രി അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചാണ് പിരിഞ്ഞത്.
തോൽവിയുടെ വക്കിൽ നിന്ന് ജർമ്മനി അവസാന മിനിട്ടുകളിലെ തകർപ്പൻ പ്രകടനത്തോടെയാണ് സമനില പിടിച്ചെടുത്തത്. 62-ാം മിനിട്ടിൽ ആൽവാരോ മൊറാട്ടയിലൂടെ സ്പെയ്ൻ വലകുലുക്കിയപ്പോൾ 83-ാം മിനിട്ടിൽ നിക്‌ളാസ് ഫുൾക്രുഗിലൂടെ ജർമ്മനി മറുപടി നൽകി.പകരക്കാരായി ഇറങ്ങിയവരാണ് ഇരുവശത്തും വലകുലുക്കിയത്.
വീറോടെ ജർമ്മനി,
വിടാതെ സ്പെയ്ൻ
ജയം അനിവാര്യമായിരുന്നതിനാൽ തുടക്കം മുതൽ ജർമ്മനി വീറോടെ കളിക്കുകയായിരുന്നു. സ്പെയ്ൻ തനത് പാസിംഗ് ശൈലിയിൽ കളം നിറയുകയും കിട്ടിയ അവസരങ്ങളിൽ അതിവേഗമുന്നേറ്റങ്ങൾ നടത്തുകയും ചെയ്തു. ജർമ്മൻ ഗോളി മാനുവൽ ന്യൂയറും സ്പാനിഷ് ഗോളി ഉനേയ് സൈമണും മികച്ച സേവുകളിലൂടെ ഇരുവശത്തും അപകടങ്ങൾ ഒഴിവാക്കിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിൽ ഫെറാൻ ടോറസിന് പകരമിറങ്ങിയ മൊറാട്ട എട്ടുമിനിട്ടിനകം വലകുലുക്കിയപ്പോൾ മുള്ളർക്ക് പകരക്കാരനായെത്തിയ ഫുൾക്രുഗ് പകരം വീട്ടി.
ജർമ്മനിയുടെ സാദ്ധ്യതകൾ
രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള സ്പാനിഷ് പടയാണ് ഗ്രൂപ്പ് ഇയിൽ ഒന്നാമത്. ഒരു പോയിന്റുമായി ജർമ്മനി അവസാന സ്ഥാനത്ത്.
മൂന്ന് പോയിന്റ് വീതമുള്ള ജപ്പാനും കോസ്റ്റാറിക്കയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ
വ്യാഴാഴ്ച രാത്രി കോസ്റ്റാറിക്കയ്ക്ക് എതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ നല്ല മാർജിനിൽ വിജയിക്കുകയാണ് പ്രീ ക്വാർട്ടറിലെത്താൻ ജർമ്മനിക്ക് മുന്നിലുള്ള ഏകവഴി.
സത്യത്തിൽ സ്പെയ്നിന്റെ കയ്യിലാണ് ജർമ്മനിയുടെ ഭാവി. സ്പെയ്ൻ ജപ്പാനെ തോൽപ്പിച്ചാൽ കോസ്റ്റാറിക്കയ്ക്ക് എതിരായ വിജയം ജപ്പാനെ പ്രീ ക്വാർട്ടറിലെത്തിക്കും.
എന്നാൽ അന്നേദിവസം ജപ്പാൻ സ്പെയ്നിനെ തോൽപ്പിക്കുകയാണെങ്കിൽ ജർമ്മനി ജയിച്ചാലും ഗോൾമാർജിനിൽ സ്പെയ്നിനെ മറികടക്കേണ്ടിവരും. സ്പെയ്ൻ ആദ്യ മത്സരത്തിൽ 7-0ത്തിന് കോസ്റ്റാറിക്കയെ തോൽപ്പിച്ചിരുന്നു. ആ സാഹചര്യത്തിൽ ഒൻപത് ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ ജർമ്മനിക്ക് ജയിക്കേണ്ടിവരും.
ജപ്പാനും സ്പെയ്നും സമനിലയിലാവുകയാണെങ്കിൽ രണ്ട് ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ കോസ്റ്റാറിക്കയെ തോൽപ്പിച്ചാൽ ജർമ്മനി പ്രീ ക്വാർട്ടറിലെത്തും.
കളി നീക്കങ്ങൾ ഏഴാം മിനിട്ടിൽ ഡാനി ഓൾമോയുടെ ഷോട്ട് ജർമ്മൻ ഗോളി ന്യൂയർ തട്ടിക്കളഞ്ഞത് ക്രോസ്ബാറിലും പോസ്റ്റിലുമിടിച്ച് തെറിച്ചു. പിന്നാലെ ജർമ്മൻ താരം ഗ്നാബ്രിയുടെ അപകടകരമായ നീക്കം സ്പാനിഷ് ഗോളി ഉനേയ് സൈമൺ രക്ഷപ്പെടുത്തി. 22-ാം മിനിട്ടിലെ ജോർഡി ആൽബയുടെ ലോംഗ്റേഞ്ചർ ജർമ്മൻ ഗോൾപോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 33-ാം മിനിട്ടിൽ ഫെറാൻ ടോറസിന് ന്യൂയർ മാത്രം മുന്നിൽനിൽക്കേ സുവർണാവസരം ലഭിച്ചെങ്കിലും ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നാലെ റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയർത്തി. 40-ാം മിനിട്ടിൽ സ്‌പെയിനിനെ ഞെട്ടിച്ച് ആന്റോണിയോ റൂഡിഗർ സ്പാനിഷ് വലകുലുക്കിയെങ്കിലും വാറിന്റെ സഹായത്തോടെ റഫറി ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കാര്യമായ മുന്നേറ്റം നടത്താൻ ഇരുടീമുകൾക്കും സാധിച്ചില്ല. 56-ാം മിനിട്ടിൽ ജോഷ്വ കിമ്മിച്ചിന്റെ ഗോളെന്നുറച്ച ഷോട്ട് സൈമോൺ തട്ടിയകറ്റി. ഗോളുകൾ ഇങ്ങനെ 1-0 62-ാം മിനിട്ട് അൽവാരോ മൊറാട്ട ജോർഡി ആൽബയുടെ മനോഹരമായ ക്രോസ് മികച്ചൊരു ഫ്ളിക്ക് ഷോട്ടിലൂടെ മൊറാട്ട വലയിലെത്തിക്കുകയായിരുന്നു. മൊറാട്ടയുടെ തുടർച്ചയായ രണ്ടാം മത്സരത്തിലെ ഗോളായിരുന്നു ഇത്. 1-1 നിക്‌ളാസ് ഫുൾക്രുഗ് 83-ാം മിനിട്ട്
. 73-ാം മിനിട്ടിൽ ഗോളി മാത്രം മുന്നിൽ നില്‍ക്കെ ലഭിച്ച അവസരംപാഴാക്കിയ ഫുൾക്രുഗ് പത്തുമിനിട്ടിന് ശേഷം സനെയും മുസിയാലയും ചേർന്നുനടത്തിയ മുന്നേറ്റം വലയിലെത്തിച്ച് പ്രായശ്ചിത്തം ചെയ്തു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമ്മനിക്ക് ഗ്രൂപ്പ് റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങൾ ജയിക്കാൻ കഴിയതെ വരുന്നത്. ഈ വർഷം ഇതുവരെ ഒരു മത്സരത്തിൽപോലും ഗോൾ വഴങ്ങാതിരിക്കാൻ ജർമ്മനിക്ക് കഴിഞ്ഞിട്ടില്ല. എട്ടുവർഷത്തിന് ശേഷമാണ് സബ്സ്റ്റിറ്റ്യൂട്ട് ആയിറങ്ങിയ ഒരു ജർമ്മൻ താരം ലോകകപ്പിൽ ഗോൾ നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |