ആദ്യ മത്സരത്തിൽ ഏഴുഗോളടിച്ച് ജയം
രണ്ടാം മത്സരത്തിൽ 1-1ന് സമനില
മൂന്നാം മത്സരത്തിൽ 1-2ന് തോൽവി
ദോഹ : പടവലങ്ങ വളരുംപോലെ താഴേക്കാണോ സ്പെയ്നിന്റെ പോക്ക്. ആദ്യ മത്സരത്തിൽ ഒന്നിനുപിന്നാലെ ഒന്നായി ഏഴു ഗോളുകൾ അടിച്ചുകൂട്ടിയ ടീം രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയും മൂന്നാം മത്സരത്തിൽ തോൽക്കുകയും ചെയ്യുമ്പോൾ മുൻ ലോക ചാമ്പ്യന്മാരുടെ ആരാധകർക്ക് ആശങ്ക ഉയരുന്നു.
ആദ്യ മത്സരത്തിൽ ദുർബലരായ കോസ്റ്റാറിക്കയ്ക്ക് എതിരെയാണ് സ്പാനിഷ് പട അക്രമം കാട്ടിയത്. എന്നാൽ ജർമ്മനിക്കും ജപ്പാനും മുന്നിൽ ആ വീറ് പുറത്തെടുക്കാൻ കഴിഞ്ഞില്ല.ജപ്പാനെതിരായ അവരുടെ പ്രകടനം ചിലർക്കെങ്കിലും സംശയങ്ങളും ഉണർത്തുന്നുണ്ട്.11-ാം മിനിട്ടിൽ ആൽവാരോ മൊറട്ടയിലൂടെ ഗോൾ നേടിയ ശേഷം കിട്ടുന്ന അവസരങ്ങളൊക്കെ സ്പെയ്ൻ പാഴാക്കുകയായിരുന്നു. നേരത്തേ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ സ്പെയ്ൻ ഉഴപ്പിക്കളിച്ചുവോ എന്ന് ചിലേടത്ത് ചോദ്യമുയരുകയും ചെയ്തു. ജപ്പാൻ നേടിയ ആദ്യ ഗോൾ സ്പാനിഷ് ഗോളി ഉനേയ് സൈമൺ തട്ടിത്തെറിപ്പിച്ചത് സ്വന്തം വലയിലേക്കായിരുന്നു.
ഈ പരാജയം കൊണ്ട് സ്പെയ്നിന് ഉണ്ടായ നേട്ടം പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടേണ്ടി വന്നില്ല എന്നതാണ്. പക്ഷേ ഈ ലോകകപ്പിലെ യഥാർത്ഥ കറുത്ത കുതിരകളായ മൊറോക്കോ അവിടെ സ്പെയ്നെ കാത്തിരിക്കുന്നുണ്ട്. മനപ്പൂർവമായിരുന്നില്ല ജപ്പാനെതിരായ തോൽവിയെങ്കിൽ പ്രീ ക്വാർട്ടറിൽ സ്പെയ്ൻ ശരിക്കും വിയർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |