ദോഹ : ബ്രസീലിനെതിരെ വിജയഗോൾ നേടിയ ശേഷം ജഴ്സിയൂരി ആഘോഷിച്ച കാമറൂണിന്റെ നായകൻ വിൻസന്റ് അബൂബക്കറിന് റഫറി ഷേക് ഹാൻഡ് നൽകുന്നതും തോളത്ത് തട്ടി അഭിനന്ദിക്കുന്നതും പിന്നാലെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും കാണിച്ച് പുറത്താക്കുന്നതും വൈറലായി. ചുവപ്പുകാർഡ് കണ്ടിട്ടും സന്തോഷത്തോടെ രാജ്യത്തിന്റെ ഹീറോയായി ഗ്രൗണ്ട് വിട്ട വിൻസന്റ് അബൂബക്കറും കാണികളുടെ മനം നിറച്ചു.
ഇൻജുറി ടൈമിലെ അ്യുജ്ജ്വല ഹെഡറിലൂടെ ഗോളിലൂടെ അബൂബക്കർ കാമറൂണിനെ മുന്നിലെത്തിച്ചതിന് പിന്നാലെണ് സ്റ്റേഡിയം വിസ്മയിച്ച കാഴ്ചകൾ അരങ്ങേറിയത്.ഗോളിന്റെ ആവേശത്തിൽ സപ്പോർട്ടിംഗ് സ്റ്റാഫിന് നേരേ ഓടുന്നതിനിടയിൽത്തന്നെ അബൂബക്കർ ജഴ്സി ഉൗരി എറിഞ്ഞിരുന്നു. ആഘോഷത്തിന് ശേഷം ജഴ്സി തിരിച്ചെടുത്ത് കാണികൾക്ക് നേരേ ഉയർത്തിക്കാട്ടിയപ്പോഴാണ് റഫറി ഇസ്മയിൽ ഇൽഫാത്ത് അടുത്തെത്തിയത്. ഫിഫ നിയമപ്രകാരം കളിക്കളത്തിൽ ജഴ്സിയൂരുന്നത് മഞ്ഞക്കാർഡ് കിട്ടാവുന്ന കുറ്റമാണ്. നേരത്തേ മഞ്ഞക്കാർഡ് കിട്ടിയിരുന്ന അബൂബക്കറിന് അത് രണ്ടാം മഞ്ഞക്കാർഡായിരുന്നു. രണ്ടാം മഞ്ഞകണ്ടാൽ ചുവപ്പുകാർഡ് ഉയർത്തി പുറത്താക്കുകയും ചെയ്യും. ഇതിനായെത്തിയ റഫറി കാർഡ് ഉയർത്തും മുന്നേയാണ് താരത്തെ അഭിനന്ദിച്ചത്. എന്നാൽ കാർഡ് കിട്ടിയതൊന്നും തന്റെ ഗോൾ നേട്ടത്തിന്മുന്നിൽ ഒന്നുമല്ലെന്ന മട്ടിൽ അബൂബക്കർ ആഹ്ളാദത്തോടെ ഗാലറിയെ അഭിവാദ്യം ചെയ്ത് കളിക്കളത്തിൽ നിന്ന് മടങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |