തിരുവനന്തപുരം: രണ്ടു ഇരട്ടകളുടെ മെഡൽ നേട്ടത്തിനും ഇന്നലെ സംസ്ഥാന കായികമേള സാക്ഷ്യം വഹിച്ചു. രാവിലെയും വൈകിട്ടും നടന്ന പെൺകുട്ടികളുടെ വിഭാഗങ്ങളിലായിരുന്നു കൗതുകമുണർത്തിയ മെഡൽ നേട്ടങ്ങൾ. രാവിലെ സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ വെള്ളിയും വെങ്കലവും പാലക്കാട് മുണ്ടൂർ എച്ച്.എസ്.എസിലെ അനന്യ എസും അലന്യ എസും സ്വന്തമാക്കിയപ്പോൾ വൈകിട്ട് സീനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണവും വെങ്കലവും നേടി എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ അനിറ്റ മരിയ ജെയും അലീന മരിയാ ജെയും ഇരട്ടകളുടെ കരുത്ത് കാട്ടി.
എറണാകുളം മേഴ്സികുട്ടൻ അക്കാഡമിയിൽ കഴിഞ്ഞ ആറ് വർഷമായി പരിശീലനം നടത്തുന്ന അനീറ്റയ്ക്കും ആലീനയ്ക്കും ഇത് മൂന്നാം സ്‌കൂൾ മീറ്റാണ്. 2018 സ്‌കൂൾ മീറ്റിൽ സബ്ജൂനിയർ വിഭാഗത്തിൽ സ്വർണം സ്വന്തമാക്കി. കൂടാതെ യൂത്ത് അത്ലറ്റിക് മീറ്റിൽ അനീറ്റയ്ക്ക് മെഡൽ നേടി. ജോൺ സി. ജോസഫിന്റേയും ബിന്ദുവിന്റേയും മക്കളാണ് ഇരുവരും.കൈയറയിൽ തോട്ടം തൊഴിലാളിയായ സുരേഷ് എ.സിയടേയും ജയഭാരതിയടേയും മക്കളാണ് അനന്യയും അലന്യയും. ഒളിമ്പ്യൻ പി.യു ചിത്രയുടെ പരിശീലകനായിരുന്ന സിജിനാണ് ഇവരുടെ പ്രതിഭ തിരിച്ചറിഞ്ഞ് ട്രാക്കിലെത്തിച്ചത്. മൂന്ന് വർഷങ്ങൾക്ക് മുൻപ് പാലയിൽ നടന്ന സംസ്ഥാന മീറ്റിൽ എട്ടാം ക്ലാസുകാരിയായ അനന്യ ജൂനിയർ വിഭാഗത്തിൽ അവസരം ലഭിക്കാത്തതിനെ തുടർന്ന് സീനിയർ വിഭാഗത്തിൽ മത്സരിച്ച് വെങ്കലം നേടി. അനന്യക്ക് ഇനി 1500 മീറ്റർ, നാല് കിലോമീറ്റർ ക്രോസ് കൺട്രി എന്നിവയിലും മത്സരം ബാക്കിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |