പ്രീ ക്വാർട്ടറിൽ ജപ്പാൻ ഇന്ന് ക്രൊയേഷ്യയെ നേരിടുന്നു
രാത്രി8.30 മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും
ദോഹ : ഈ ലോകകപ്പിൽ ഏഷ്യയുടെ പ്രതീകഞ്ഞഷകളായ ജപ്പാൻ ഇന്ന് പ്രീ ക്വാർട്ടർ പോരിനിറങ്ങുമ്പോൾ എതിരാളികൾ ശക്തരായ ക്രൊയേഷ്യ . മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയെയും സ്പെയ്നിനെയും അട്ടിമറിച്ച വീര്യവുമായാണ് ഉദയ സൂര്യന്റെ നാട്ടുകാരുടെ വരവ്. ഗ്രൂപ്പ് ചാമ്പ്യൻപട്ടവും ജപ്പാനാണ്. ക്രൊയേഷ്യയാകട്ടെ മൊറോക്കോയോടും ബെൽജിയത്തോടും ഗോൾരഹിത സമനില പാലിക്കുകയും ദുർബലരായ കാനഡയെ 4-1ന് തോൽപ്പിക്കുകയും ചെയ്ത് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് വരുന്നത്.
രണ്ട് വ്യത്യസ്ത കേളീ ശൈലികളുടെ ഏറ്റുമുട്ടലാണ് ഇന്ന് സ്റ്റേഡിയത്തിൽ നടക്കുക.ജപ്പാൻ അധികം സമയം പന്ത് കാൽവശം വയ്ക്കാതെ എതിരാളികളെ മുന്നേറാൻ വിടുകയും പ്രതിരോധിക്കുകയും ചെയ്യും. എതിരാളികളുടെ ശ്രദ്ധ പതറുന്നിടത്ത് പെട്ടെന്ന് ഇരച്ചുകയറി ഗോളടിക്കുകയാണ് അവരുടെ തന്ത്രം. ഒരു ഗോളടിച്ച് അവസാനിപ്പിക്കുകയുമില്ല. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയാൽ അത് വലിയ കാര്യമായി കാണുകയുമില്ല. തിരിച്ചടിക്കാൻ തങ്ങൾക്ക് അവസരം വരുമെന്ന് അവർക്ക് അറിയാം. അതിനായി ക്ഷമയോടെ കാത്തിരിക്കാനും കഴിയും.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന് മുന്നിൽ അടിപതറിപ്പോയവരാണ് ക്രൊയേഷ്യക്കാർ. മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നതാണ് അവരുടെ ശൈലി. ആക്രമണങ്ങളിലും പ്രതിരോധത്തിലും ഒരു പോലെ ശ്രദ്ധിക്കുന്നു. ബെൽജിയത്തിന്റെയും മൊറോക്കോയുടെയും മുന്നേറ്റങ്ങളെ തടുത്തത് പ്രതിരോധമാണ്. മദ്ധ്യനിരയിൽ നായകൻ ലൂക്കാമൊഡ്രിച്ചാണ് കളി മെനയുന്നത്. ക്രമാറിച്ചിനെപ്പോലൊരു മിടുക്കൻ സ്ട്രൈക്കർ ടീമിലുണ്ട്. ഇവാൻ പെരിസിച്ചും ലവായയുമാണ് മുന്നേറ്റത്തിൽ ഒപ്പമുള്ളത്. ലോവറിൻ നേതൃത്വം നൽകുന്ന പ്രതിരോധവും ശക്തമാണ്.
ജർമ്മനിക്കും ജപ്പാനുമെതിരെ ഗോൾ നേടിയ റിറ്റ്സു ഡൊവാനാണ് ജാപ്പനീസ് സമുറായ്‌കളുടെ വജ്രായുധം. ആവോ തനാക്ക, മയീദ,ഇറ്റോ തുടങ്ങിയ മികച്ചതാരങ്ങൾ ജാപ്പനീസ് നിരയിലുണ്ട്. എന്നാൽ കൃത്യസമയത്ത് താക്കുമി മിനാമിനോയെപ്പോലുള്ള പകരക്കാരെ ഇറക്കി വിജയം പിടിച്ചെടുക്കുകയാണ് ജാപ്പനീസ് തന്ത്രം.
3 മത്സരങ്ങളിലാണ് ജപ്പാനും ക്രൊയേഷ്യയും ഇതിന് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. ഒരോ ജയം ഇരുവർക്കും.ഒരു കളിസമനില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |