ദോഹ : തുടർച്ചയായ രണ്ടാം ലോകകപ്പിലും പ്രീ ക്വാർട്ടർ ഷൂട്ടൗട്ടിൽ തോറ്റ് സപെയ്ൻ പുറത്താകുന്നു. വലിയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത മൊറോക്കോയെന്ന ആഫ്രിക്കൻ രാജ്യം ക്വാർട്ടർ ഫൈനലിലേക്ക് കടക്കുന്നു. ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലുകളിലെ ഏക അട്ടിമറിയായിരുന്നു ഇത്.
സ്പെയ്ൻ ആദ്യ മത്സരത്തിൽ ഏഴു ഗോളുകൾ അടിച്ചുകൂട്ടി കോസ്റ്റാറിക്കയെ തോൽപ്പിച്ചപ്പോൾ ഇങ്ങനെയൊരു പുറത്താകൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അടുത്ത രണ്ട് മത്സരങ്ങളോടെ ലൂയിസ് എൻറിക്വെയുടെ ടീമിന്റെ ദൗർബല്യങ്ങൾ പുറത്തുവരാൻ തുടങ്ങി. രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയും മൂന്നാം മത്സരത്തിൽ തോൽക്കുകയും ചെയ്തു. കോസ്റ്റാറിക്കയോട് കാട്ടിയ വീറ് ജർമ്മനിക്കും ജപ്പാനും മുന്നിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല.ജപ്പാനെതിരായ കളിയിലെ തോൽവി ടീമിന്റെ ആത്മവിശ്വാസത്തെതന്നെ തകർത്തുകളഞ്ഞു.
പാസ് കൊടുത്തുകളിച്ചു, സ്പെയ്ൻ പാസായില്ല
മത്സരത്തിൽ സ്പെയ്ൻ നൽകിയത് 1019 പാസുകളാണ്. മൊറോക്കോയാകട്ടെ വെറും 235 പാസുകളും. സ്പെയ്നിന്റെ 90% പാസുകളും കൃത്യമായിരുന്നു. ബാൾ പൊസഷനിൽ 77% സ്പെയ്നിന് ,മൊറോക്കോയ്ക്ക് 23% മാത്രവും. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം; ഷൂട്ടൗട്ടിൽ ഒരു കിക്കുപോലും ഗോളാക്കാൻ കഴിയാതെ മടങ്ങേണ്ടിവന്നു. പാസിംഗും പൊസഷനും കൊണ്ട് മാത്രം കളി ജയിക്കാനാവില്ലെന്ന് ജപ്പാനെതിരായ മത്സരങ്ങൾ ജർമ്മനിയെയും സ്പെയ്നെയും പഠിപ്പിച്ചതാണ്. പക്ഷേ ആ പാഠം സ്പെയ്ൻ പെട്ടെന്നുതന്നെ മറന്നു.
തൊട്ടതെല്ലാം പിഴച്ച് എൻറിക്വെ
മോറോക്കോയ്ക്ക് എതിരെ സ്പാനിഷ് കോച്ച് എൻറിക്വെ കരുതിവച്ച തന്ത്രങ്ങളൊക്കെയും ചീറ്റിപ്പോയെന്നുവേണം പറയാൻ.
സ്വന്തം ഹാഫിൽ ബാൾ പാസുചെയ്ത് കളിച്ച് മൊറോക്കോക്കാരെ ആക്രമണങ്ങൾക്ക് ആകർഷിക്കുകയും അവർ മുന്നേറിവരുമ്പോൾ കൗണ്ടർ അറ്റാക്കുകൾ സൃഷ്ടിച്ച് ഗോളടിക്കുകയുമായിരുന്നു എൻറിക്വെയുടെ തന്ത്രം.
എന്നാൽ തങ്ങൾ ഗോളടിച്ചില്ലെങ്കിലും വേണ്ട സ്പെയ്‌നിനെ അടിപ്പിക്കില്ലെന്ന വാശിയിൽ നിന്ന മൊറോക്കോ താരങ്ങൾ എൻറിക്വെയുടെ വലയിൽ വീണില്ല. അവർ മുന്നോട്ടുകയറി എതിരാളികൾക്ക് വിടവുകൾ കണ്ടെത്താൻ അവസരമേ നൽകിയില്ല.ഇതുകൊണ്ടാണ് സ്പെയ്നിന് പന്തുതട്ടി സമയം കളയേണ്ടി വന്നത്.
ഗ്രൂപ്പ് റൗണ്ടിൽ മൂന്ന് ഗോളുകൾ നേടിയിരുന്ന അൽവാരോ മൊറാട്ടയെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നതും തിരിച്ചടിയായി. ആദ്യ ഇലവനിൽ ഇറങ്ങിയ അസെൻഷ്യോയ്ക്ക് കിട്ടിയ അവസരങ്ങൾ മുതലാക്കാനായതുമില്ല.
മൊറാട്ട എത്തിയപ്പോൾ സ്പെയ്ൻ സമ്മർദ്ദത്തിലായിക്കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെ ഫിനിഷിംഗിൽ പാളിച്ചകൾ സംഭവിച്ചു.
118-ാം മിനിട്ടിൽ സരാബിയയെ ഇറക്കിയത് പെനാൽറ്റി ഷൂട്ട് ലക്ഷ്യമിട്ടായിരുന്നു.എന്നാൽ ആദ്യ കിക്കെടുത്ത സരാബിയതന്നെ പോസ്റ്റിലേക്ക് അടിച്ചുകളഞ്ഞത് വലിയ തിരിച്ചടിയായി.
4
ഇത് നാലാംതവണയാണ് സ്പെയ്ൻ ലോകകപ്പ് ഷൂട്ടൗട്ടിൽ പുറത്താവുന്നത്. അഞ്ച് ഷൂട്ടൗട്ടുകൾ നേരിട്ട സ്പെയ്ൻ വിജയിച്ചത് 2002ൽ അയർലാൻഡിനെതിരെ മാത്രമാണ്.ജയിക്കാനായത്. ഏറ്റവും കൂടുതൽ ഷൂട്ടൗട്ടുകൾ തോറ്റ ടീമാണ് സ്പെയ്ൻ.
234 & 206
സ്പാനിഷ് മിഡ്ഫീൽഡർ റോഡ്രി നടത്തിയത് 234 ടച്ചുകളും 206 പാസുകളുമാണ്. ഒരുലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ ടച്ചുകളും പാസുകളും നടത്തുന്ന കളിക്കാരനായി റൊഡ്രി മാറി.
1
മൊറോക്കോയ്ക്ക് എതിരെ ഒറ്റ ഷോട്ട് മാത്രമാണ് സ്പെയ്നിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്.ഇത് മൂന്നാംതവണയാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.2006ൽ ഫ്രാൻസിനെതിരെ 1-3ന് തോറ്റ മത്സരത്തിലാണ് അവസാനമായി ഒറ്റ ഷോട്ടിൽ ഒതുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |