സെമിയിൽ മൊറോക്കൻ പോരാട്ടവീര്യത്തിലും ഫ്രാൻസിനെ രക്ഷിച്ചത് ഭാഗ്യവും ഗോളി ഹ്യൂഗോ ലോറിസിന്റെ മനസാന്നിദ്ധ്യവും
ദോഹ : സ്കോർബോർഡിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമെങ്കിലും കളത്തിൽ വളരെ കഷ്ടപ്പെട്ടാണ് മൊറോക്കോയെ മറികടന്ന് ഫ്രാൻസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ടുണീഷ്യയ്ക്ക് എതിരായ മത്സരത്തിലൊഴിച്ച് ഫ്രാൻസ് പുറത്തെടുത്ത ആക്രമണവീര്യവും പന്തടക്കവും പാസിംഗും ഒന്നും മൊറോക്കോയ്ക്ക് എതിരെ വിലപ്പോയില്ല. അഞ്ചാം മിനിട്ടിൽ ഒരു ഗോൾ വഴങ്ങിയ ശേഷം മൊറോക്കോയുടെ നിരന്തര ആക്രമണങ്ങളിൽ പലപ്പോഴും ഫ്രഞ്ച് പാളയം വിറച്ചു. തലനാരിഴ വ്യത്യാസത്തിൽ ചില ഷോട്ടുകൾ പുറത്തേക്ക് പോയപ്പോൾ മനസാന്നിദ്ധ്യം വിടാതെ വലകാത്ത നായകനും ഗോളിയുമായ ഹ്യൂഗോ ലോറിസിന്റെ സേവുകളും ഫ്രാൻസിന് തുണയായി.
ആദ്യ പകുതിയിൽ പോസ്റ്റിലിടിച്ചുപോയ ജവാദ് അൽ യാമിക്കിന്റെ ഷോട്ടും കളിതീരുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഗോൾ പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് യൂൾസ് കൗണ്ടെ തിരിച്ചടിച്ചുകളഞ്ഞ ഒൗനാഹിയുടെ ശ്രമമവും ഗോളായി മാറാതിരുന്നത് ഫ്രാൻസിന്റെ ഭാഗ്യം കൊണ്ടായിരുന്നു. ഫ്രാൻസിനെ ശരിക്കും വീർപ്പുമുട്ടിച്ചുകളഞ്ഞ പ്രകടനമായിരുന്നു മൊറോക്കോയുടേത്.
പരിക്കേറ്റിട്ടും നായകൻ സായിസിനെ ആദ്യ ഇലവനിലിറക്കിയെങ്കിലും 21-ാം മിനിട്ടിൽ പിൻവലിക്കേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി.
സായിസിന്റെ പരിക്ക് കണക്കിലെടുത്ത് നാലിൽനിന്ന് മൂന്നുപേരായി ചുരുക്കിയ പ്രതിരോധത്തിലെ വിള്ളലാണ് ആദ്യ ഗോൾ തടുക്കുന്നതിന് വിഘാതമായത്.
നിരവധി അവസരങ്ങൾ ഒരുക്കിയെടുത്തെങ്കിലും ഫിനിഷിംഗിൽ പാളിപ്പോയത് അവരെ സമ്മർദ്ദത്തിലാക്കി. അതേസമയം മറുവശത്ത് ഫ്രാൻസിന്റെ എംബാപ്പെയ്ക്ക് കളിക്കാൻ കാര്യമായി പന്തുകിട്ടിയതേയില്ല. അവസരങ്ങൾ കിട്ടിയ ജിറൂദാകട്ടെ പാഴാക്കിക്കളയുകയും ചെയ്തു. ഗ്രീസ്മാൻ അവസരങ്ങൾ സൃഷ്‌ടിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു.
ഗോളുകൾ ഇങ്ങനെ
1-0
5-ാം മിനിട്ട്
തിയോഹെർണാണ്ടസ്
ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് റാഫേൽ വരാനെ നൽകിയ ത്രൂപാസ് ഹാഫ് ലൈനിനരികിൽ മൊറോക്കോ ഡിഫൻഡറുടെ പാളിച്ചകാരണം അന്റോയിൻ ഗ്രീസ്മാനിലെത്തി.ഗ്രീസ്മാൻ എംബാപ്പെയ്ക്ക് നൽകി. എംബാപ്പെയുടെ ഷോട്ട് മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചത് പോസ്റ്റിന് തൊട്ടരുകിൽ നിന്ന് മികച്ച മെയ്‌വഴക്കത്തോടെ തടയാനെത്തിയ ഗോളി ബോനോയെ കബളിപ്പിച്ച് ഹെർണാണ്ടസ് ഗോളാക്കുകയായിരുന്നു.
2-0
79-ാം മിനിട്ട്
കോളോ മുവാനി
മൊറോക്കോയുടെ മിസ് പാസിൽ നിന്ന് ഫ്രഞ്ച് താരങ്ങൾ തുടങ്ങിയ നീക്കമാണ് ഗോളിൽ കലാശിച്ചത്. പന്തുമായി ബോക്സിനകത്തേക്ക് കയറി മൂന്നോളം ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് എംബാപ്പെ തൊടുത്ത ഷോട്ട് ബ്ലോക്ക് ചെയ്യപ്പെട്ടെങ്കിലും പന്ത് കിട്ടിയത് പോസ്റ്റിന് തൊട്ടരികിലുണ്ടായിരുന്ന മുവാനിക്ക്. മത്സരത്തിലെ ഫസ്റ്റ് ടച്ച് തന്നെ ഗോളാക്കി മുവാനി ഫ്രാൻസിന്റെ ലീഡ് ഇരട്ടിയാക്കുന്നു. ഫ്രാൻസിനായി മുവാനി നേടുന്ന കരിയറിലെ ആദ്യഗോൾ.
19
ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ് ലോകകപ്പിൽ ഏറ്രവും കൂടുതൽ മത്സരങ്ങൾ കളിച്ച ഗോൾ കീപ്പറെന്ന ജർമ്മൻ ക്യാപ്ടൻ മാനുവൽ ന്യൂയറിന്റെ റെക്കാഡിനൊപ്പമെത്തി . 19 ലോകകപ്പ് മത്സരങ്ങളിലാണ് ഇരുവരും കളത്തിലിറങ്ങിയത്.
44
കളിക്കളത്തിലെത്തി 44-ാം സെക്കൻഡിലാണ് മുവാനിയുടെ ഗോൾ വന്നത്. ലോകകപ്പ് ചരിത്രത്തിൽ പകരക്കാരൻ നേടുന്ന മൂന്നാമത്തെ വേഗമേറിയ ഗോളായിരുന്നു മുവാനിയുടേത്. 2002 ലോകകപ്പിൽ റിച്ചാർഡ് മൊറാലിസ് (16 സെക്കന്റ്), 1998ൽ എബോ സാന്റ് (26 സെന്റ്) എന്നിവരാണ് ഇതിലും വേഗത്തിൽ ഗോൾ കുറിച്ചവർ.
1958
ന് ശേഷം ലോകകപ്പ് സെമിയിൽ നേടുന്ന വേഗമേറിയ ഗോളായിരുന്നു
അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസ് നേടിയത്
ചേട്ടന് പകരം തീയായി തിയോ
ഇന്നലെ ഗോൾ നേടിയ തിയോ ഹെർണാണ്ടസ് പരിക്കേറ്റ ചേട്ടൻ ലൂക്കാ ഹെർണാണ്ടസിന് പകരക്കാരനായാണ് ടീമിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലൂക്ക ടീമിൽ നിന്ന് പുറത്തായിരുന്നു. അതിന് ശേഷം റൈറ്റ് വിംഗ് ബാക്കായ തിയോ ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |