ബ്യൂണസ് ഐറിസിലെത്തിയത് 50 ലക്ഷത്തോളം ആരാധകർ
ബ്യൂണസ് ഐറിസ്: മൂന്നരപ്പതിറ്റാണ്ടിന് ശേഷം കൈവന്ന ലോകകപ്പ് സൗഭാഗ്യം മതിമറന്ന് ആഘോഷിക്കുകയാണ് അർജന്റീനക്കാർ. ലോകകിരീടവുമായി അർജന്റീനയിലെത്തിയ മെസിക്കും സംഘത്തെയും അഹ്ലാദാരാവത്താൽ വീർപ്പുമുട്ടിച്ചു കളഞ്ഞു നാട്ടുകാർ. അമ്പത് ലക്ഷത്തോളം പേരാണ് ലോകകപ്പുമായെത്തിയ മെസിയേയും സംഘത്തേയും സ്വീകരിക്കാൻ ബ്യൂണസ് ഐറിസിലേക്കെത്തിയത്. കപ്പുമായി താരങ്ങൾ ബ്യൂണസ് എറിസിലൂടെ തുറന്ന ബസിൽ വിക്ടറി പരേഡ് നടത്തിയപ്പോൾ ആരാധകർ ആവേശലഹരിയിൽ നിയന്ത്രണം വിട്ടു. അർജന്റീനയുടെ ആകെ ജന സംഖ്യയുടെ പത്ത് ശതമാനത്തോളം പേരാണ് ബ്യൂണസ് ഐറിസിൽ സംഗമിച്ചത്. ബസ് ഒരുപാലത്തിനടിയിലൂടെ പോയപ്പോൾ ആവേശം നിയന്ത്രിക്കാനാകാതെ രണ്ട് പേർ എടുത്തുചാടി. ഒരാൾ ബസിനകത്ത് താരങ്ങൾക്കിടയിലേക്കും മറ്റൊരാൾ താഴെ നിന്ന ജനക്കൂട്ടത്തിനിടയിലേക്കുമാണ് വീണത്.
പിന്നേയു ബസിലേക്ക് ആരാധകർ കയറാൻ ശ്രമിച്ചതോടെ ബസിലെ വിക്ടറി പരേഡ് പാതി വഴിയിൽ അവസാനിപ്പിച്ച് സുരക്ഷാ പ്രശ്നം മുൻ നിറുത്തി താരങ്ങളെ ഹെലികോപ്ടറിലേക്ക് മാറ്റുകയായിരുന്നു. തുടർന്നുള്ള നഗര പ്രദക്ഷിണം ഹെലികോപ്ടറിലായിരുന്നു.
എംബാപ്പയെ പരിഹസിച്ച് എമി
ബ്യൂണസ് ഐറിസിൽ തുറന്ന ബസിലെ വിക്ടറി പരേഡിനിടെയും ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കെയ്ലിയൻ എംബാപ്പെയെ പരിഹസിച്ച് അർജന്റീന ഗോൾ കീപ്പറും ഗോൾഡൻ ഗ്ലൗ പുരസ്കാര ജേതാവുമായ എമിലിയാനൊ മാർട്ടിനസ്. എംബാപ്പെയുടെ മുഖംമൂടി വച്ച പാവയുമായി വിക്ടറി പരേഡിലെത്തിയായിരുന്നു എമിയുടെ പരിഹാസം.
കോപ്പ അമേരിക്ക കിരീട നേട്ടത്തിന് ശേഷം ബ്രസീൽ താരങ്ങളെ അധിക്ഷേപിച്ച് പാട്ട്പാടിയ അർജന്റീന താരങ്ങളെ വിലക്കിയ ലയണൽ മെസി പി.എസ്.ജിയിലെ സഹതാരമായ എംബാപ്പെയുടെ മുഖംമൂടിവച്ച പാവയുമായി എമി നടത്തിയ പരിഹാസം അടുത്തുണ്ടായിട്ടും തടയാൻ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
നേരത്തേ ലോകകിരീടം നേടിയതിന് പിന്നാലെ ലുസൈൽ സ്റ്റേഡിയത്തിലെ ഡ്രസിംഗ് റൂമിലെ ആഘോഷത്തിനിടെ എംബാപ്പെയ്ക്കായി ഒരു നിമിഷം മൗനമാചരിക്കാമെന്ന എമിയുടെ വാക്കുകൾ വലിയ വിവാദമായിരുന്നു.
റൊസാരിയോയിലും
മെസിക്ക് വൻ സ്വീകരണം
ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡിൽ പങ്കെടുത്ത ശേഷം റൊസാരിയോയിലെ വീട്ടിലേക്കെത്തിയ ലയണൽ മെസിക്ക് അവിടെയും രാജകീയ സ്വീകരണം. മെസിയെ വരവേൽക്കാൻ ആയിരക്കണക്കിനാൾക്കാരാണ് അദ്ദേഹത്തിന്റെ വീടിന് മുന്നിലും നിരത്തുകളിലും തടിച്ചുകൂടിയത്. ഭാര്യ അന്റൊണെല്ല ഓടിച്ച ഓഡി കാറിൽ വീട്ടിലേക്കെത്തിയ മെസി ആരാധകരുടെ തിക്കിത്തിരക്ക് കാരണം പുറത്തിറങ്ങാൻ കഷ്ടപ്പെട്ടു. പൊലീസ് ഏറെപ്പണിപ്പെട്ട് ജനത്തെ നിയന്ത്രിച്ച ശേഷമാണ് താരത്തിന് വീട്ടിലേക്ക് കയറാനായത്.
സ്വർഗത്തിലെ
ഡീഗോയ്ക്കും, നിങ്ങൾ
എല്ലാവർക്കും നന്ദി , ഹൃദയപൂർവം മെസി
ലോകകിരീടം നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പിന്തുണച്ച എല്ലാവർക്കും നന്ദിയറിയിച്ച് അർജന്റീനൻ നായകൻ ലയണൽ മെസിയുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്. കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോക്കൊപ്പമാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ മെസി നന്ദിയറിയിച്ചുള്ള കുറിപ്പെഴുതിയത്.
ആദ്യ ക്ലബായ ഗ്രാൻഡോളി മുതൽ ഖത്തർ വരെ മുപ്പത് വർഷത്തോളമെടുത്തു. മൂന്ന് ദശാബ്ദത്തോളം ഈ പന്ത് എനിക്ക് ഒത്തിരി സന്തോഷങ്ങളും ദു:ഖങ്ങളും തന്നു.ഒരു ലോക ചാമ്പ്യനാവുകയെന്ന ആഗ്രഹം എപ്പോഴുമുണ്ടായിരുന്നു. അതിനായി എപ്പോഴും പരിശ്രമിച്ചു കൊണ്ടിരുന്നു. ഒരിക്കലും തളർന്നില്ല.
2014 ലോകകപ്പിൽ ഉൾപ്പെടെ ഞങ്ങൾക്കൊപ്പം ഒന്നിച്ചുപോരാടിയവർക്കു കൂടിയുള്ളതാണ് ഈ ലോകകപ്പ്.
2014ൽ ഫൈനൽ വരെ കിരീടത്തിനായി പോരാടി, കഠിനാധ്വാനം ചെയ്തു, അവർക്കെല്ലാം ഈ കിരീടനേട്ടത്തിന് അർഹതയുണ്ട് .ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദുരന്തനിമിഷങ്ങളിലും ഞങ്ങൾ അതിന് അർഹരായിരുന്നു.
ഈ നേട്ടത്തിനായി സ്വർഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ജയത്തിലും തോൽവിയിലും മുഴുവൻ സമയവും ടീമിന്റെ ബെഞ്ചിലുണ്ടായിരുന്നവരും ഈ നേട്ടം അർഹിക്കുന്നുണ്ട്.എല്ലാവരും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോഴും, അതിനായി ഞങ്ങൾ ഒരുപാട് ശ്രമിച്ചു. തീർച്ചയായും, ഈ മനോഹരമായ സംഘത്തെക്കൊണ്ടാണ് ഞങ്ങൾ അത് നേടിയെടുത്തത്. ടെക്നിക്കൽ ടീമും ടീമിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ യാത്ര എളുപ്പമാക്കാൻ അധ്വാനിച്ചു.
പലപ്പോഴും തോൽവിയെന്നത് ജീവിതയാത്രയുടെ ഭാഗമാണ്, തിരിച്ചടികളില്ലാതെ വിജയം നേടുക അസാധ്യമാണ്. എല്ലാവർക്കും എന്റെ ഹൃദയത്തിൽ നിന്ന് നന്ദി. നമുക്ക് ഒരുമിച്ച മുന്നോട്ടുപോകാം, അർജന്റീന...- മെസി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |