ഇന്ത്യ -ബംഗ്ളാദേശ് രണ്ടാം ക്രിക്കറ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
രണ്ടാം ഇന്നിംഗ്സിൽ ബംഗ്ളാദേശ് 231റൺസിന് ആൾഒൗട്ട്
145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 45/4
മിർപുർ : മൂന്നാം ദിവസം ചായയ്ക്ക് ശേഷം 145 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ നാലുമുൻനിര വിക്കറ്റുകൾ 45 റൺസെടുക്കുന്നതിനിടെ നഷ്ടമായതോടെ ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇനി രണ്ട് ദിവസവും ആറ് വിക്കറ്റുകളും ശേഷിക്കേ സ്പിൻ ബൗളർമാരുടെ പറുദീസയായ പിച്ചിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 100 റൺസ് കൂടി വേണം.
ആദ്യ ഇന്നിംഗ്സിൽ 227ന് ആൾഒൗട്ടായ ബംഗ്ളാദേശിനെതിരെ ഇന്ത്യ 314 റൺസെടുത്തിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആതിഥേയർ ഇന്നലെ 231 റൺസിന് ആൾഒൗട്ടായി. തുടർന്നാണ് ഇന്ത്യയ്ക്ക് വിജയലക്ഷ്യമായി 145 റൺസ് കുറിക്കപ്പെട്ടത്. ഇത് തേടിയിറങ്ങിയ ഇന്ത്യയ്ക്ക് മൂന്നാം ദിനം കളിനിറുത്തുന്നതിനിടെ ശുഭ്മാൻ ഗിൽ(7),നായകൻ കെ.എൽ (2) രാഹുൽ,ചേതേശ്വർ പുജാര (6)വിരാട് കൊഹ്‌ലി(1)എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്നലെ വിക്കറ്റ് നഷ്ടം കൂടാതെ ഏഴ് റൺസുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ളാദേശിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജും രവിചന്ദ്രൻ അശ്വിനും ഓരോ വിക്കറ്റ് വീഴ്ത്തിയ ജയ്ദേവ് ഉനദ്കദും ഉമേഷ് യാദവും ചേർന്നാണ് 231ൽ ഒതുക്കിയത്. 73 റൺസെടുത്ത ലിട്ടൺ ദാസും 51 റൺസടിച്ച സാക്കിർ ഹസനും 31 റൺസ് വീതം നേടിയ നൂറുൽ ഹസനും ടാസ്കിൻ അഹമ്മദും ചേർന്നാണ് ബംഗ്ളാദേശിനെ 200 കടത്തിയത്.
ഇന്നലത്തെ രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ നജ്മൽ ഹസൻ ഷാന്റോയെ (5) അശ്വിൻ എൽ.ബിയിൽ കുരുക്കിയിരുന്നു. വൈകാതെ മോമിനുൽഹഖിനെ(5) സിറാജ് കീപ്പർ പന്തിന്റെ കയ്യിലെത്തിച്ചു. തുടർന്ന് ഷാക്കിബിനെ (13) ജയ്ദേവും മുഷ്ഫിഖുറിനെ(9) അക്ഷർ പട്ടേലും പുറത്താക്കിയതോടെ ആതിഥേയർ 71/4 എന്ന സ്കോറിൽ ലഞ്ചിന് പിരിഞ്ഞു. ലഞ്ചിന് ശേഷം സാക്കിർ ഹസനെ ഉമേഷും മെഹ്ദിയെ(0)അക്ഷറും പുറത്താക്കിയെങ്കിലും ലിട്ടൺ ഒരറ്റത്ത് പോരാട്ടം തുടർന്നത് ഇന്ത്യയിൽ നിന്ന് ഇന്നിംഗ്സ് വിജയം തട്ടിയെടുത്തു.നൂറുലിന്റെയും ടാസ്കിന്റെയും ചെറുത്തുനിൽപ്പുകൾ ബംഗ്ളാദേശിന് ആയുസ് നീട്ടിനൽകി. 195/7 എന്ന നിലയിൽ ചായയ്ക്ക് പിരിഞ്ഞ ആതിഥേയർ പത്തോവറുകൾ കൂടി പിടിച്ചുനിന്നശേഷം231ന് ആൾഒൗട്ടായി.
തുടർന്ന് 145 റൺസിന്റെ വിജയലക്ഷ്യം ഈസിയായി നേടാമെന്ന് കരുതിയിറങ്ങിയ ഇന്ത്യയെ കാത്തിരുന്നത് ശക്തമായ തിരിച്ചടിയാണ്. മൂന്നാം ഓവറിലെ ആദ്യ പന്തിൽത്തന്നെ കെ.എൽ രാഹുൽ ഷാക്കിബിന്റെ ബൗളിംഗിൽ കീപ്പർ നൂറുൽ ഹസന് ക്യാച്ച്നൽകി മടങ്ങി. പകരമിറങ്ങിയ ചേതേശ്വർ പുജാര എട്ടാം ഓവറിൽ മെഹ്ദി ഹസൻ മിറാസിനെ ഇറങ്ങിയടിക്കാനൊരുങ്ങിയപ്പോൾ നൂറുൽ സ്റ്റംപ് ചെയ്തു വിട്ടു. 14-ാം ഓവറിൽ ശുഭ്മാൻ ഗില്ലിനെയും സമനമായ രീതിയിൽ മെഹ്ദിയുടെ പന്തിൽ നൂറുൽ സ്റ്റംപ് ചെയ്യുകയായിരുന്നു. ബംഗ്ളാസ്പിന്നർമാരുടെ അടുത്ത ഇര വിരാട് കൊഹ്‌ലിയായിരുന്നു. 20-ാം ഓവറിൽ മെഹ്ദിയുടെ പന്തിൽ മോമിനുലിന് ക്യാച്ച് നൽകിയാണ് വിരാട് മടങ്ങിയത്. ഇതോടെ ഇന്ത്യ 37/4 എന്ന നിലയിലായി.
കളിനിറുത്തുമ്പോൾ 24 റൺസുമായി അക്ഷർ പട്ടേലും മൂന്ന് റൺസുമായി നൈറ്റ് വാച്ച്മാൻ ജയ്ദേവ് ഉനദ്കദുമാണ് ക്രീസിൽ. മിർപൂരിലെ പിച്ച് സ്പിൻ ബൗളിംഗിന് അനുകൂലമായി തിരിഞ്ഞുകഴിഞ്ഞു. ഇവിടെ 100 റൺസ് കൂടി നേടുവാൻ ഇന്ത്യൻ ബാറ്റർമാർ ക്ഷമയോടെ പിടിച്ചുനിന്നേ മതിയാവൂ. മികച്ച ഫോമിലുള്ള ശ്രേയസ് അയ്യർ,റിഷഭ് പന്ത്, അശ്വിൻ എന്നിവർ ഇറങ്ങാനുള്ളതാണ് ഇന്ത്യൻ പ്രതീക്ഷകൾക്ക് ഉൗർജം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |