റിയാദ്: കാൽപ്പന്തുകളിയിലെ സൂപ്പർതാരങ്ങൾ ഏറ്രുമുട്ടിയ റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം വേദിയായ ഫുട്ബാൾ പോരാട്ടത്തിൽ ആവേശവും സൗഹൃദവും നിറഞ്ഞാടി. മത്സരത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്റിലേക്ക് കൂടുമാറിയ സാക്ഷാൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച റിയാദ് ഓൾസ്റ്റാർ ഇലവനെതിരെ മെസിയും നെയ്മറും എംബാപ്പെയും അണിനിരന്ന പി.എസ്.ജി 5-4ന്റെ വിജയം നേടി.
പി.എസ്.ജിക്കായി മെസി, എംബാപ്പെ, റാമോസ്, മാർക്വിഞ്ഞോസ്,എകിറ്റികെ എന്നിവർ ഗോളുകൾ നേടി. റിയാദ് ടീമിനായി റൊണാൾഡോ രണ്ട് ഗോളുമായി തിളങ്ങിയപ്പോൾ ജംഗ് ഹ്യൂൻ സൂ, ടാലിസ്ക എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു. റൊണാൾഡോയാണ് കളിയിലെ താരം. സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ബെർനറ്റ് ചുവപ്പ് കാർഡ് കണ്ട് 39-ാം മിനിട്ടിൽ പുറത്തായതിനാൽ പത്തു പേരുമായാണ് പി.എസ്.ജി മത്സരം പൂർത്തിയാക്കിയത്. ഒന്നാംപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി നെയ്മർ നഷ്ടപ്പെടുത്തി. ആരാധകർ തമ്മിൽ കനത്ത പോരാട്ടം നടക്കുമ്പോഴും മെസിയ്ക്കും റൊണാൾഡോയ്ക്കും സൗഹൃദം ഊട്ടിയുറപ്പിക്കുന്ന വേദികൂടയായി ഈ മത്സരം. മൈതാനത്തേക്ക് മടങ്ങിയെത്താനും സ്കോർ ചെയ്യാനും കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നും കുറച്ച് പഴയ സുഹൃത്തുക്കളെ കാണാനായതിലും സന്തോഷമെന്നെഴുതി റൊണാൾഡോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ മെസിക്കൊപ്പം താരം നിൽക്കുന്ന ചിത്രവുമുണ്ടായിരുന്നു.
മത്സരത്തിനു മുൻപ് റൊണാൾഡോയെ കെട്ടിപ്പിടിക്കുന്ന ചിത്രം മെസി ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസാക്കി. റയലിലെ മുൻ സഹതാരങ്ങളായ സെർജിയോ റാമോസ്, കെയ്‌ലർ നവാസ് എന്നിവരുമായും റൊണാൾഡോ ഏറെ നേരം സംസാരിച്ചു. എംബാപ്പെയും നെയ്മറുമായും അദ്ദേഹം സൗഹൃദം പുതുക്കി. റിയാദ് ഓൾ സ്റ്റാർ ഇലവന്റെ പരിശീലകനായ മുൻ അർജന്റീന താരം മാഴ്സലോ ഗില്ലാർഡോയെ ഓടിയെത്തി കെട്ടിപ്പിടിച്ചാണ് മെസി സൗഹൃദം പുതുക്കിയത്. അറുപതാം മിനിട്ടിൽ ഇരുടീമും സൂപ്പർ താരങ്ങളെ പിൻവലിച്ചപ്പോൾ പി.എസ്.ജിയുടെ ലൈവ് സ്ട്രീമിംഗ് കാണുന്നവരിൽ അഞ്ച് ലക്ഷത്തിന്റെ കുറവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |