ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ഏകദിനമത്സരം ഇന്ന് ഇൻഡോറിൽ
1.30pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
ഇൻഡോർ : ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അവസാന ഏകദിന ക്രിക്കറ്റ് മത്സരം ഇന്ന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. കിവികളെ ഒരു കളിപോലും ജയിക്കാൻ അനുവദിക്കാതിരിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കിവീസാകട്ടെ നടക്കാനിരിക്കുന്ന ട്വന്റി ട്വന്റി പരമ്പരയ്ക്ക് മുന്നോടിയായി ഒരു കളിയെങ്കിലും ജയിച്ച് ആത്മവിശ്വാസം വീണ്ടെുക്കാനുള്ള ശ്രമത്തിലും.
ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ 12 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഈ മത്സരത്തിൽ ശുഭ്മാൻ ഗിൽ ഇരട്ടസെഞ്ച്വറി(208) നേടിയിരുന്നു. റായ്പൂരിൽ നടന്ന രണ്ടാം മത്സരത്തിൽ എട്ടുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത കിവീസിനെ 108 റൺസിൽ ഒതുക്കിയശേഷം 20.1 ഓവറിൽ ഇന്ത്യ വിജയം കാണുകയായിരുന്നു. ഈ തോൽവിയോടെ കിവീസിന്റെ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനവും നഷ്ടമായിരുന്നു.
ബൗളർമാരുടെ,പ്രത്യേകിച്ച് പേസർമാരുടെ മികച്ച ഫോമാണ് ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് അനുകൂലഘടകം. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബാറ്റർമാരും മോശമല്ല.ഓപ്പണറായി ശുഭ്മാൻ ഗിൽ തന്റെ സ്ഥാനം സ്ഥിരപ്പെടുത്തിക്കഴിഞ്ഞു. പരമ്പര നേടിക്കഴിഞ്ഞതിനാൽ ഇന്ന് പ്ളേയിംഗ് ഇലവനിൽ ഇന്ത്യ ചില മാറ്റങ്ങൾ വരുത്താനിടയുണ്ട്.
ഋഷഭ് പന്തിനായി
പ്രാർത്ഥന
മൂന്നാം ഏകദിനത്തിനായി ഇൻഡോറിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങൾ ഉജ്ജയ്നിലെ മഹാകലേശ്വർ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജകളും നടത്തി.സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരടക്കമുള്ള താരങ്ങളും സപ്പോർട്ട് സ്റ്റാഫിലെ ഏതാനും അംഗങ്ങളുമാണ് ക്ഷേത്രത്തിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |