SignIn
Kerala Kaumudi Online
Thursday, 25 April 2024 3.01 AM IST

താലിബാന്റേത് മുതലക്കണ്ണീർ: ഡാനിഷ് സിദ്ദിഖിയുടെ മരണം ആസൂത്രിത കൊലപാതകം

danish-siddiqui

വാഷിംഗ്ടണ്‍: പുലിറ്റ്സർ പുരസ്‌കാര ജേതാവും ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിലല്ല ഡാനിഷ് മരിച്ചതെന്നും താലിബാൻ പോരാളികൾ അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമേരിക്കൻ മാസികയായ വാഷിംഗ്ടൺ എക്സാമിനറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.

ഈ റിപ്പോർട്ട് പ്രകാരം അഫ്ഗാൻ സേനയ്‌ക്കൊപ്പം സംഘർഷ ബാധിത പ്രദേശമായ സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. ഇതിനിടെ കസ്റ്റംസ് പോസ്റ്റിന്റെ കുറച്ച് അകലെ വച്ച് താലിബാൻ ആക്രമണം ഉണ്ടായതിനെ തുടർന്ന് സംഘം രണ്ടായി പിരിയുകയും സിദ്ദിഖി മൂന്ന് അഫ്ഗാൻ സൈനികരോടൊപ്പം യാത്ര തുടരുകയും ചെയ്തു. ഇതിനിടെ ആക്രമണത്തിൽ പരിക്കേറ്റ സിദ്ദിഖിയേയും കൊണ്ട് പ്രാദേശിക പള്ളിയിലെത്തിയ സൈനികർ അവിടെ വച്ച് അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ നല്കി. എന്നാൽ ഒരു പത്രപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നതിനെ തുടർന്ന് താലിബാൻ പള്ളിയുടെ നേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് വിവരം.

താലിബാൻ പിടികൂടുമ്പോൾ ജീവനുണ്ടായിരുന്ന സിദ്ദിഖിയെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിദ്ദിഖിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടത്. ഡാനിഷിന്റെ മൃതദേഹത്തിന്റെ വീഡിയോകളും ഫോട്ടോകളും വിശദമായി പരിശോധിച്ചപ്പോൾ തലയ്ക്ക് മ‌ർദ്ദനമേറ്റതിന്റേയും നിരവധി തവണ വെടിയേറ്റതിന്റേയും പാടുകളുണ്ടായിരുന്നുവെന്ന് വ്യക്തമായതായി അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റിയൂട്ടിലെ സീനിയർ ഫെലോ മൈക്കിൾ റൂബിൻ പറഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ പാലിച്ച് പോരുന്ന യുദ്ധനിയമങ്ങളെ മാനിക്കാൻ താലിബാൻ തയ്യാറല്ലെന്നതിന്റെ ശക്തമായ തെളിവാണ് ഡാനിഷിനെ തിരഞ്ഞു പിടിച്ച് കൊലപ്പെടുത്താനുള്ള തീരുമാനം വ്യക്തമാക്കുന്നതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. അഫ്ഗാൻ സേനക്കൊപ്പം ഒരു പത്ര പ്രവർത്തകൻ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും,​ അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നുള്ള താലിബാൻ വാദം ഇതോടെ സംശയ നിഴലിലായി. എന്നാൽ പുറത്ത് വരുന്ന പുതിയ വിവരങ്ങൾ സത്യമാണെങ്കിൽ ലോകരാജ്യങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള താലിബാൻ തന്ത്രം മാത്രമായിരുന്നു അതെന്ന് വേണം കരുതാൻ.

യുദ്ധ ഭൂമിയിൽ വച്ചുണ്ടായ ഡാനിഷിന്റെ മരണത്തിൽ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തെ അപലപിച്ച ഇന്ത്യ വിഷയം യു.എൻ രക്ഷാ കൗൺസിലിൽ ഉന്നയിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, അഫ്ഗാൻ പ്രസി‌ഡന്റ് അഷ്റഫ് ഘാനി ഉൾപ്പെടെയുള്ള ലോക നേതാക്കളും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.