ടെഹ്‌റാൻ: ഇറാനിൽ ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ വാർഷികത്തോടനുബന്ധിച്ചാണ് മാപ്പ് നൽകൽ. അടുത്തിടെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായവരും ഇക്കൂട്ടത്തിലുണ്ടെന്ന് ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിദേശ ഏജൻസികൾക്കായി ചാരപ്രവർത്തനം, വിദേശ ഏജന്റുമാരുമായി നേരിട്ട് ബന്ധം, ബോധപൂർവമുള്ള കൊലപാതവും പരിക്കേൽപ്പിക്കലും, സർക്കാർ സ്വത്ത് നശിപ്പിക്കൽ, തീയിടൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്യാത്ത തടവുകാർക്കാണ് മാപ്പ് നൽകുന്നത്. ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബറിൽ സർക്കാരിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ആരംഭിച്ചിരുന്നു. ഇതുവരെ ഏകദേശം 20,000ത്തോളം പേർ പ്രക്ഷോഭങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അതിനിടെ ഹമ്മിഹാൻ ദിനപത്രത്തിൽ ജോലി ചെയ്തിരുന്ന എൽനാസ് മുഹമ്മദി എന്ന മാദ്ധ്യമ പ്രവർത്തകയെ ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തെന്ന് ഇന്നലെ റിപ്പോർട്ട് പുറത്തുവന്നു. എൽനാസിന്റെ മാദ്ധ്യമ പ്രവർത്തകയായ സഹോദരി മഹ്‌സ അമിനിയുടെ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അറസ്റ്റിലായിരുന്നു. ഇവർ ഇപ്പോഴും കസ്റ്റഡിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |