ഡമാസ്കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 15 മരണം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.52ന് ജനവാസ മേഖലയായ കഫ്ർ സൗസയിലായിരുന്നു ആക്രമണം. സിറിയയിലെ സുരക്ഷാ, ഇന്റലിജൻസ് ഏജൻസികളുടെ ആസ്ഥാനവും ഇവിടെയാണ്. ഏതെങ്കിലും നിശ്ചിത വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്ന് വ്യക്തമല്ല. ആക്രമണത്തിൽ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഒരു മാസത്തിന് മുന്നേ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് സൈനികർ അടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 6നുണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിന്ന് വടക്കൻ സിറിയ മുക്തമാകുന്നതിന് മുന്നേയാണ് ഡമാസ്കസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. 2011ൽ സിറിയൻ യുദ്ധം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് മിസൈലാക്രമണങ്ങൾ ഇസ്രയേൽ സിറിയയിൽ നടത്തിയിട്ടുണ്ട്. സിറിയൻ സൈനിക കേന്ദ്രങ്ങൾ, സിറിയൻ സഖ്യകക്ഷികളായ ഇറാന്റെ സൈന്യം, ലെബനന്റെ ഹിസ്ബുള്ള എന്നിവരെയാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. അയൽരാജ്യമായ സിറിയയിൽ ഇറാൻ ശക്തി പ്രാപിക്കുന്നത് തടയാനാണ് ഇസ്രയേലിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |