ന്യൂയോർക്ക് : സിനിമാ പ്രേമികളെ ഒന്നടങ്കം കിടുകിടാ വിറപ്പിച്ച ഹോറർ ത്രില്ലർ പരമ്പരയാണ് കൺജറിംഗ്. യഥാർത്ഥത്തിൽ നടന്നെന്ന് പറയുന്ന സംഭവങ്ങളാണ് കൺജറിംഗ് ചിത്രങ്ങൾക്ക് ആധാരമായി മാറിയിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ദ കൺജറിംഗിലെ സംഭവങ്ങൾ ശരിക്കും നടന്ന ഒരു വീടുണ്ട്. അമേരിക്കയിലെ റോഡ് ഐലൻഡിലെ ഹാരിസ്‌വില്ലിൽ സ്ഥിതി ചെയ്യുന്ന ഓൾഡ് ആർനോൾഡ് എസ്റ്റേറ്റ് എന്ന ഫാം ഹൗസാണത്.
ഇപ്പോഴിതാ ഈ പ്രേതവീട്ടിൽ ക്യാമ്പ് ചെയ്യാനുള്ള ഒരു അവസരം മുന്നോട്ട് വച്ചിരിക്കുകയാണ് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥർ. കൺജറിംഗ് ആരാധകർക്കും പാരാനോർമൽ വിദഗ്ദ്ധർക്കും ഈ അവസരം ഉപയോഗപ്പെടുത്താമത്രെ. വീടിന് ചുറ്റും എട്ട് ക്യാമ്പ് സൈറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു ടെന്റിൽ മൂന്നോ നാലോ പേർക്ക് കഴിയാം.
ഒരു ദിവസത്തേക്ക് 300 ഡോളർ മുതൽ 400 ഡോളർ വരെയാണ് ഒരു ക്യാമ്പ് സൈറ്റിന്റെ വാടക. രാത്രി പ്രേതങ്ങളെ നിരീക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനും അനുവാദമുണ്ട്. ഇതിനായുള്ള ഉപകരണങ്ങൾ സ്വയം കൊണ്ടുവരാം. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ക്യാമ്പിംഗിന് അവസരം. ക്യാമ്പിംഗിന് എത്തുന്നവരെ വീടിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ല. മാത്രമല്ല, ക്യാമ്പിംഗ് സൈറ്റിൽ വൈദ്യുതിയോ പൈപ്പ് വെള്ളമോ ലഭിക്കില്ല. ഫോൺ, വൈഫൈ സേവനങ്ങൾ ലഭിക്കുമെങ്കിലും റേഞ്ച് കുറവായിരിക്കും. 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
എട്ടര ഏക്കർ വിസ്തൃതിയിലുള്ള എസ്റ്റേറ്റിന്റെ നടുവിലാണ് 14 മുറികളുള്ള ഫാം ഹൗസ്. 1736ലാണ് ഫാം ഹൗസ് നിർമ്മിക്കപ്പെട്ടത്. പണ്ട് കാലം മുതൽ തന്നെ ഇവിടെ പ്രേതബാധയുണ്ടെന്ന വിശ്വാസം പരക്കെ നിലനിന്നിരുന്നു. നിരവധി പേർ ഇവിടെ മാറി മാറി താമസിച്ചിട്ടുണ്ട്. അത്തരത്തിൽ 1970കളിൽ ഇവിടെ താമസിക്കാനെത്തിയ പെറോൺ കുടുംബത്തിന് നേരിടേണ്ടി വന്ന അവിശ്വസനീയ സംഭവങ്ങളാണ് കൺജറിംഗ് സിനിമയ്ക്ക് ഇതിവൃത്തമായത്.
സിനിമയിലെ പോലെ വീടിന്റെ ചരിത്രമറിയാതെയാണ് കാരലിൻ, റോജർ പെറോൺ ദമ്പതികളും അഞ്ച് പെൺമക്കളും ഈ വീട്ടിലേക്ക് താമസത്തിനെത്തിയത്. ഈ വീട്ടിൽ ദുർമരണങ്ങൾ നടന്നിട്ടുള്ള കാര്യം ഫാം ഹൗസിന്റെ ഉടമസ്ഥർ പെറോൺ കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, ഏറ്റവും ഒടുവിലായി ഒരു കാര്യം പറയുകയുണ്ടായി. രാത്രി സമയത്ത് വീടിനുള്ളിൽ ലൈറ്റുകൾ ഓഫ് ചെയ്യരുത്.!
വീട്ടിൽ താമസം തുടങ്ങി അധികം വൈകാതെ തന്നെ പെറോൺ കുടുംബത്തിന് ആ വീട്ടിൽ ഭയപ്പെടുത്തുന്ന അനുഭവങ്ങൾ നേരിടേണ്ടി വന്നുവത്രെ. കട്ടിൽ ഉൾപ്പെടെ തനിയെ അനങ്ങുക, വാതിലുകളും ജനാലകളും തനിയെ തുറന്ന് അടയുക, കാലൊച്ചകൾ കേൾക്കുക, വാതിലുകളിലും ഭിത്തിയിലും ആരോ ഉച്ചത്തിൽ മുട്ടുന്ന പോലുള്ള ശബ്ദം.... ഇങ്ങനെ നീളുന്നു ആ വീടിനെ പറ്റിയുള്ള കഥകൾ.
പിന്നീട് പാരാനോർമൽ വിദഗ്ദ്ധരടക്കം ഈ വീട്ടിൽ താമസിച്ചിട്ടുണ്ട്. അസ്വഭാവിക സംഭവങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും വിവാഹ വസ്ത്രം ധരിച്ച ഒരു രൂപത്തെ ഈ വീട്ടിൽ കണ്ടിട്ടുണ്ടെന്നും പലരും പറയുന്നുണ്ടെങ്കിലും സത്യമാണോ എന്നറിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |