ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയിൽ രാജി തുടരുന്നു. മേയ് 9ന് ഇമ്രാൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ കലാപത്തെ അപലപിച്ചാണ് രാജി. വ്യാഴാഴ്ച മാത്രം മൂന്ന് നേതാക്കൾ രാജിവച്ചു. മുൻ ഫെഡറൽ മന്ത്രിയായ ഫിർദൂസ് ആഷിഖ് അവാൻ ഇന്നലെ പാർട്ടിവിട്ടു. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് ജയിലിൽ നിന്ന് മോചിക്കപ്പെടുകയും ചെയ്ത നേതാക്കളാണ് രാജി വച്ചവരിൽ പലരും. കലാപത്തെ കുറിച്ച് അന്വേഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ പിന്തുണക്കുന്നെന്നും അക്രമങ്ങൾക്ക് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടണമെന്നും കഴിഞ്ഞ ദിവസം രാജിവച്ച പി.ടി.ഐയുടെ വനിതാ നേതാവ് മലീക ബൊഖാരി അറിയിച്ചു.
ഇമ്രാൻ അനുകൂലികൾ അക്രമാസക്തമായത് പാർട്ടി നേതൃത്വത്തിന്റെ പരാജയമാണെന്ന് മുൻ ക്യാബിനറ്റ് അംഗമായ ജാംഷെഡ് ചീമ പ്രതികരിച്ചു. ചീമയും ഭാര്യയും കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു.
അതേസമയം, കലാപത്തിന് ഇമ്രാൻ ഖാൻ കൂട്ടുനിന്നതായി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി സർക്കാരിനെ അറിയിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപത്തിന് മുമ്പ് ഇമ്രാൻ തന്റെ ഏറ്റവും അടുത്ത അനുയായികളുമായി ഗൂഢാലോചന നടത്തിയിരുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. അക്രമ സംഭവങ്ങൾ സംബന്ധിച്ച പദ്ധതി ഇമ്രാൻ പാർട്ടിയിലെ എല്ലാ അംഗങ്ങളോടും വെളിപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. പത്തോളം പേരാണ് രാജ്യവ്യാപക കലാപത്തിനിടെ കൊല്ലപ്പെട്ടത്. അതേ സമയം, ആരോപണങ്ങൾ ഇമ്രാൻ നിഷേധിച്ചു. ഇമ്രാനും ഭാര്യയ്ക്കും കഴിഞ്ഞ ദിവസം പാക് സർക്കാർ വിമാനയാത്രാ വിലക്ക് പ്രഖ്യാപിച്ചിരുന്നു.
ഇമ്രാൻ കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന് മെഡിക്കൽ റിപ്പോർട്ട്
ഇമ്രാൻ ഖാൻ കൊക്കെയ്നും അമിതമായി മദ്യവും ഉപയോഗിക്കുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായെന്ന് ആരോഗ്യ മന്ത്രി അബ്ദുൾ ഖാദിർ പട്ടേൽ ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഈ മാസം 9ന് അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ അറസ്റ്റിലായതിന് പിന്നാലെ നടത്തിയ ഇമ്രാന്റെ വൈദ്യപരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവിട്ടാണ് പ്രസ്താവന. അഞ്ച് ഡോക്ടർമാരുടെ പാനലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും പട്ടേൽ പറഞ്ഞു. ഇമ്രാന്റെ മാനസികനിലയിലും പ്രശ്നങ്ങളുണ്ടെന്ന് പട്ടേൽ കൂട്ടിച്ചേർത്തു. ഇതോടെ നിലവിൽ 100ലേറെ കേസുകൾ നേരിടുന്ന ഇമ്രാൻ പുതിയ നിയമനടപടികൾ നേരിടേണ്ടി വരുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |