സനാ: ഇന്ത്യയിലേക്ക് വന്ന എണ്ണ ടാങ്കറിന് നേരെ ഹൂതി മിസൈലാക്രമണം. പനാമയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള എം.വി ആൻഡ്രോമെഡ സ്റ്റാർ എന്ന കപ്പലാണ് ഇന്നലെ പുലർച്ചെ ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ടത്. കപ്പലിന് നേരെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ ഹൂതികൾ വിക്ഷേപിച്ചു. കപ്പലിലെ കേടുപാടുകൾ ഗുരുതരമല്ലെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. മിസൈലുകളിലൊന്ന് മേഖലയിലുണ്ടായിരുന്ന എം.വി. മൈഷ എന്ന ലൈബീരിയൻ കപ്പലിന് സമീപം പതിച്ചെങ്കിലും നാശനഷ്ടമില്ല. റഷ്യയിലെ പ്രിമോർസ്കിൽ നിന്ന് ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പൽ ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തേണ്ടതായിരുന്നു. അറ്റക്കുറ്റപ്പണികൾ നടത്തി കപ്പൽ യാത്ര പുനരാരംഭിച്ചെന്നാണ് വിവരം.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ചാണ് ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ യെമനിലെ ഹൂതി വിമതർ ആക്രമിക്കുന്നത്. നവംബർ മുതൽ അമ്പതിലേറെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |