ബോസ്റ്റൺ: ചിത്രശലഭങ്ങൾ സമുദ്രങ്ങൾ താണ്ടി ദേശാടനം നടത്തുന്നുണ്ടെന്ന് കണ്ടെത്തി ഗവേഷകർ. പശ്ചിമ ആഫ്രിക്കയിൽ കണ്ടുവരുന്ന 'പെയിന്റഡ് ലേഡി' ഇനത്തിൽപ്പെട്ട ശലഭമാണ് അറ്റ്‌ലാൻഡിക്ക് സമുദ്രത്തിനു കുറുകേ 4200 കിലോമീറ്ററിലേറെ പറന്ന് തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാന തീരത്തെത്തിയത്. പ്രമുഖ ശാസ്ത്രജേണലായ നേച്ചറിലാണ് ഇതുസംബന്ധിച്ച പഠനം വന്നത്. ജെറാർഡ് ടലാവെര എന്ന ഗവേഷകനാണ് ഫ്രഞ്ച് ഗയാനയിലെ ബീച്ചിൽ 'പെയിന്റഡ് ലേഡി' ശലഭത്തെ കണ്ടെത്തിയത്. ആഫ്രിക്കൻ വൻകരയിലാണ് 'പെയിന്റഡ് ലേഡി' കാണപ്പെടുന്നത്. തുടർന്ന് ടലാവെര ഉൾപ്പെടെയുള്ള ഒരു സംഘം നടത്തിയ ഗവേഷണമാണ് ശലഭത്തിന്റെ യാത്ര പുറത്തുകൊണ്ടുവന്നത്. ഇവർ ശലഭത്തിന്റെ ചിറകിൽ നിന്ന് പശ്ചിമ ആഫ്രിക്കയിലുള്ള ചെടികളിലെ പൂമ്പൊടി ശേഖരിച്ചു. ജനിതക ശ്രേണീകരണം, ഐസോടോപ്പ് ട്രെയ്‌സിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ വിശദമായ പഠനത്തിൽ യൂറോപ്പിലും ആഫ്രിക്കയിലും കണ്ടുവരുന്ന ശലഭങ്ങൾ അറ്റ്ലാൻഡിക്ക് സമുദ്രം കടന്ന് തെക്കേ അമേരിക്കയിലെത്തുന്നു എന്ന് കണ്ടെത്തി.
വടക്കൻ ആഫ്രിക്കയിൽ വസന്തകാലത്തിലാണ് പെയിന്റഡ് ലേഡി ശലഭങ്ങൾ ജന്മമെടുക്കുന്നത്. പല തലമുറകൾ പിറന്നുകൊണ്ടാണത്രെ ഇവ യാത്ര പൂർത്തിയാക്കുന്നത്. യാത്രയിൽ ജന്മമെടുക്കുന്ന പുതിയ പൂമ്പാറ്റകൾ യാത്ര തുടരുകയും പഴയവ ചത്തുപോകുകയും ചെയ്യും. കാലാവസ്ഥാ രീതികൾ ഭൂപ്രകൃതിയിൽ മനുഷ്യൻ വരുത്തുന്ന മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി ചിത്രശലഭങ്ങൾ അവയുടെ യാത്രാപഥവും സമയവും ക്രമീകരിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി. ഇവയുടെ സഞ്ചാരരീതി മനസ്സിലാക്കുന്നത് ശലഭത്തേയും അതിന്റെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്ക് സഹായകമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |