വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം യു.എസ് കാപ്പിറ്റോൾ മന്ദിരത്തിലെ സെക്യൂരിറ്റി ചെക്ക് പോയിന്റിലുണ്ടായ ആക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ആക്രമണം തന്നെയും ഭാര്യ ജില്ലിനെയും ഏറെ വേദനിപ്പിച്ചുവെന്നും കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു. വില്യം ഇവാൻസാണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരം അറിഞ്ഞപ്പോൾ എന്റെയും ജില്ലിന്റേയും ഹൃദയം തകർന്നു പോയെന്നും ബൈഡൻ പറഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് ചീഫ് റോബർട്ട് കോന്റി അറിയിച്ചു. സംഭവത്തിന് ഭീകരബന്ധമുള്ളതായി കരുതില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ തുടർന്ന് കാപിറ്റോൾ മന്ദിരത്തിൽ ജനറൽ ഗാർഡ് ട്രൂപ്പിനെ വിന്യസിച്ചു. ജനാലകൾക്കടുത്ത് നിന്ന് മാറിനിൽക്കണമെന്നും ആക്രമണം ഉണ്ടായാൽ രക്ഷ നേടാനായുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംഭവം ഇങ്ങനെ
ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രിയോടെയാണ് ആക്രമണം നടന്നത്. കാപ്പിറ്റോളിലെ സുരക്ഷാ ബാരിക്കേഡിലേക്ക് അക്രമി കാറിടിച്ച് കയറ്റുകയായിരുന്നു. ഇതിനിടെയിലാണ് രണ്ട് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും പിന്നീട് ഒരാൾ മരിക്കുന്നതും.തുടർന്ന് ഇയാൾ കാറിൽ നിന്നും പുറത്തിറങ്ങി കത്തി വീശിക്കൊണ്ട് പൊലീസിനടുത്തേക്ക് വരികയും പൊലീസ് ഇയാളെ വെടിവച്ചിടുകയായിരുന്നു.
മൂന്ന് മാസം മുൻപ് ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെ തുടർന്ന് കാപ്പിറ്റോൾ മന്ദിരം അടച്ചിട്ടിരുന്നു. ട്രംപ് അനുകൂലികൾ വീണ്ടും ആക്രമണം നടത്തിയേക്കാമെന്ന റിപ്പോർട്ടുകളെ തുടർന്ന് കാപിറ്റോളിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിൽ ആക്രമണമുണ്ടായതും പൊലീസുദ്യോഗസ്ഥൻ കൊല്ലപ്പെട്ടതും ആശങ്ക പടർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |