ജക്കാർത്ത: തെക്കുകിഴക്കൻ ഇന്തോനേഷ്യനിലെ മണ്ണിടിച്ചിലിലും പേമാരിയിലും ഉണ്ടായ കെടുതിയിൽ നിന്നും കരകയറാനുള്ള ശ്രമത്തിലാണ് ജനങ്ങളും രക്ഷാപ്രവർത്തകരും ഗവൺമെന്റും. കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ ശക്തമാക്കിയപ്പോൾ പ്രദേശത്തെ ജനങ്ങളും ഇവർക്കൊപ്പം ചേർന്നു. അടിഞ്ഞുകൂടിയ ചെളിക്കിടയിലും മാലിന്യങ്ങൾക്കിടയിലും ഡസൻകണക്കിന് ആളുകളെയാണ് രക്ഷാപ്രവർത്തകർ തിരയുന്നത്. കിഴക്കൻ നുസ തെൽഗാര ദ്വീപുകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സേന ഹെലികോപ്റ്ററുകൾ വിന്യസിപ്പിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ വീടുകൾ പൂർണമായും ഭാഗീകമായും തകർന്നവർ നിരവധിയാണ്. ഇവരെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇവർക്ക് ആവശ്യമുള്ള വെള്ളവും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും എത്തിക്കാനും വേണ്ട നടപടികളും ഗവൺമെന്റ് നടപ്പാക്കുന്നുണ്ട്. എത്രയും പെട്ടന്ന് വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും വൈദ്യുതി പുനഃസ്ഥാപിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിഡോഡോ ആവശ്യപ്പെട്ടു. പലഭാഗത്തും റോഡുകൾ പൂർണമായും തകർന്നുകിടക്കുന്നതിനാൽ ഇതുവഴിയുള്ള രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്നിരിക്കെ ഹെലികോപ്റ്റർ വഴിയോ കടൽമാർഗമോ ദുരിതബാധിതമേഖലയിൽ എത്താനാണ് പ്രസിഡന്റിന്റെ നിർദ്ദേശം. അതേസമയം, ദ്വീപിൽ പലപ്പോഴും ഇത്തരത്തിൽ മഴയും മണ്ണിടിച്ചിലും സാധാരണയാണെങ്കിലും ഇത്രയും കെടുതി ഇതാദ്യമാണെന്ന് കാലാവസ്ഥാ ഏജൻസി മേധാവി ദ്വിക്കോരിറ്റ കർണാവതി പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായി ബാധിച്ചതിനാൽ ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് 150ഓളം പേർ മരിക്കുകയും നിരവധിപേരെ കാണാതാവുകയും ചെയ്തിരുന്നു. രണ്ടായിത്തോളം കെട്ടിടങ്ങളും നൂറിലേറെ വീടുകളും പൂർണമായും നശിച്ചു.. എണ്ണായിരത്തോളം പേർ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുകയാണ്. പ്രളയത്തിൽ അകപ്പെട്ടവർക്ക് ആരോഗ്യ സേവന സഹായം, അവശ്യസാധനങ്ങളുടെ ലഭ്യത, വീട് നഷ്ടപ്പെട്ടവർക്ക് താമസസൗകര്യം ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാൻ തിങ്കളാഴ്ചതന്നെ അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ റോഡുകൾ തകർന്നതും വൈദ്യുത ബന്ധം മുറിഞ്ഞതും രക്ഷപ്രവർത്തനത്ത് തടസ്സമായി. ഒപ്പം ചെളിയും മറ്റും കുന്നുകൂടുന്നതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |