മിനിയ: കറുത്ത വർഗക്കാരനായ 20 കാരനെ പൊലീസ് വെടിവച്ചു കൊന്നതിനെത്തുടർന്ന് യു.എസിൽ പ്രക്ഷോഭം ശക്തമായി. ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരനെ കൊന്നതിന് പൊലീസ് ഉദ്യോഗസ്ഥൻ വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടത്. ബ്രൂക്‌ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് സമീപത്ത് നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
ഗതാഗതനിയമം ലംഘച്ചതിനെത്തുടർന്നാണ് യുവാവിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പിടികൂടിയപ്പോഴാണ് ഇയാൾക്കെതിരെ മറ്റൊരു കേസിൽ വാറന്റ് ഉണ്ടെന്ന് മനസിലായത്. ഇതോടെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചു. എന്നാൽ യുവാവ് തിരിച്ച് കാറിലേക്ക് പോകുകയായിരുന്നു. ഇതോടെയാണ് പൊലീസ് വെടിവച്ചത്. ഡോൺടെ റൈറ്റ് ആണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായ യാത്രക്കാരിയെ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് നൂറുകണക്കിനാളുകളാണ് ബ്രൂക്‌ലിൻ സെന്ററിൽ ഞായറാഴ്ച വൈകീട്ട് തടിച്ചു കൂടിയത്. ഡോൺടെ റൈറ്റിന് നീതി ലഭിക്കണമെന്ന ആവശ്യവുമായാണ് ജനം തടിച്ചു കൂടിയത്.
സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ ബ്രൂക്‌ലിൻ സിറ്റി മേയർ മൈക് എലിയറ്റ് സമാധനപരമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു. കഴിഞ്ഞ മേയിൽ മിനിയപൊലിസിൽ ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതിന് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ചൗവിൻ വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും കറുത്തവർഗക്കാരാൻ കൊല്ലപ്പെടുന്നത്. ജോർജ് ഫ്ലോയിഡന്റെ കൊലപാതകം യു.എസിൽ വൻ പ്രക്ഷോഭങ്ങൾക്ക് വഴി തുറന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |