ടോക്കിയോ: പത്തുവർഷം മുമ്പ് ജപ്പാനിൽ സുനാമി ആഞ്ഞടിച്ചപ്പോൾ നിലച്ചുപോയ നൂറുവയസുള്ള ക്ളോക്ക്, കഴിഞ്ഞ ദിവസമുണ്ടായ ഭൂമികുലുക്കത്തിൽ ഉണർന്ന് മണിയടിച്ച് തുടങ്ങി. മിയാഗി പ്രവിശ്യയിൽ യമാമോട്ടോയിലുള്ള ഫുമോൻജി ബുദ്ധ ക്ഷേത്രത്തിലെ 100 വർഷം പഴക്കമുള്ള ക്ളോക്കാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തി, വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രവർത്തിച്ച് തുടങ്ങിയത്. 2011ലെ ഭൂകമ്പത്തിലും തുടർന്നുണ്ടായ രാക്ഷസ സുനാമിയിലുമാണ് ക്ളോക്ക് നിലച്ചുപോയത്. സുനാമി വെള്ളം ഇറങ്ങിയ ശേഷം ക്ഷേത്രത്തിലെത്തിയ ബുൻസാൻ സകാനോ എന്ന പുരോഹിതൻ ക്ളോക്കെടുത്ത് തുടച്ചുവൃത്തിയാക്കി സൂചികൾ ചലിപ്പിച്ചുനോക്കിയെങ്കിലും അനങ്ങിയിരുന്നില്ല. പലരും വന്ന് നന്നാക്കാൻ ശ്രമിച്ചിട്ടും ക്ളോക്ക് ചലിച്ചില്ല. തുടർന്ന് ആരും തിരിഞ്ഞുനോക്കാതെ വർഷങ്ങളോളം ക്ളോക്ക് അതേപടി കിടന്നു. അതിനിടെ കഴിഞ്ഞ ഫെബ്രുവരി 13യിൽ സ്ഥലത്ത് തീവ്രതയുള്ള മറ്റൊരു ഭൂചലനമുണ്ടായി. അതിന്റെ നാശനഷ്ടങ്ങൾ വിലയിരുത്താൻ ക്ഷേത്രത്തിന്റെ പ്രധാന ഹാളിൽ എത്തിയ സകാനോ, എവിടെനിന്നോ മണി മുഴങ്ങുന്ന ശബ്ദം കേട്ടു. അദ്ഭുതപ്പെട്ട് മുകളിലേക്ക് നോക്കിയപ്പോൾ അന്ന് 'ഉറങ്ങിയ' ക്ളോക്ക് വീണ്ടും ചലിക്കുന്നു. താത്കാലികമാകാമെന്ന് കരുതി വിട്ടെങ്കിലും രണ്ടു മാസം കഴിഞ്ഞും ക്ളോക്ക് അതേ ഊർജ്ജത്തോടെ പ്രവർത്തനം തുടരുകയാണ്. ഫുകുഷിമയ്ക്ക് സമീപത്തെ ഒരു പഴയ വസ്തുക്കൾ വിൽക്കുന്ന കടയിൽനിന്നായിരുന്നു സകാനോ ഈ ക്ളോക്ക് സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |